നീ തീർന്നുകാണില്ലെന്നു വിചാരിക്കുന്നു.ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും എന്നാണല്ലോ.
ഇന്നു ഭയങ്കരമഴയായിരുന്നു.അതുകൊണ്ട് ജോലി കുന്തമായി.തെറി പറയും പോലെ മഴ.ഇവിടെ മഴയ്ക്ക് ഒരു ഭംഗിയുമില്ല.നമ്മുടെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിന്റെ ഇടനാഴിയിൽ നിൽക്കുമ്പോ പെയ്ത പോലൊരു മഴ പിന്നെ പെയ്തിട്ടില്ലല്ലല്ലോ.ഒരു സ്വപ്നം പോലെ തോന്നുണു,അതെല്ലാം.ആ മഴയുടെ ശബ്ദോം,നിന്റെ കവിതയും,മനുവിന്റെ പാട്ടും…
ശ്ശൊ!നാശം പിടിക്കാൻ പിന്നീം നൊസ്സാൾജിയ!വിട്ടു.
എനിക്കയച്ചുതരാംന്നു പറഞ്ഞതൊക്കെ എവിടെ?
വേഗം അയച്ചാൽ നിനക്കു കൊള്ളാം,അല്ലെങ്കിൽ നിന്നെ മൊറ്റമോർഫോസസ് ചെയ്യാൻ കാഫ്ക്കക്ക് ക്വട്ടേഷൻ കൊടുക്കും.
അടുത്തെങ്ങാനും വിപ്ലവം നടക്കുമോ ചെക്കാ?
കാര്യം ഉറപ്പായാൽ അറിയിക്കണേ,ഈ ജോലി വിട്ടു പോരാനാ.
കിഡ്നിപൂർവ്വം,
നിന്റെ മിന്നു.”

ഇന്നു രാവിലെ പഴയ പെട്ടികളുടെ പൊടിക്കൂമ്പാരത്തിൽ നിന്നു ഒരു പഴയ സെമിനാർ പേപ്പർ കണ്ടു കിട്ടാനുള്ള തിരച്ചിലുകൾക്കിടയിൽ,ഈ റോസ് നിറത്തിലുള്ള കടലാസിലെ അക്ഷരങ്ങൾ കണ്ടതൊരു യാദൃശ്ചികതയായിരുന്നുവോ?
അറിയില്ല.ഒപ്പം തിരയാൻ കൂടിയ അമ്മയുടെ ചോദ്യചിഹ്നമുഖത്തുനിന്നും ഞാൻ രക്ഷപ്പെട്ടതെങ്ങനെയെന്നും.“സങ്കടം വന്നാൽ നിന്റെ കണ്ണുകൾ വെള്ളത്തിൽ മുക്കിയെടുത്ത സ്പഞ്ച് കഷ്ണങ്ങളാകുന്നു”എന്നു പറഞ്ഞു പൊട്ടിച്ചിരിച്ചതും അവളായിരുന്നല്ലോ.
ധ്വനിയറ്റ് കരിനീലിച്ചുപോയ വാക്കുകളുടെ കബന്ധങ്ങൾ മാത്രം ശേഷിക്കുന്ന എന്റെ ചുടലപ്പറമ്പിൽ നിന്ന് ഞാനെങ്ങനെ മിന്നുവിനെപ്പറ്റി എഴുതും എന്നെനിക്കറിയില്ല.പാപത്തിന്റെ ആവർത്തനങ്ങളിൽ ഹസ്തരേഖകൾ പോലും നഷ്ടമായത് നീയറിയുന്നില്ലല്ലോ.കാലത്തിന്റെ അയനരേഖകൾ വക്കുകളും കോണുകളും തേഞ്ഞുമിനുപ്പിച്ച എന്റെ ഓർമ്മകളുടെ വെള്ളാരങ്കല്ലുകളിലെഴുതുന്ന ഒരോർമ്മക്കുറിപ്പിനു മാത്രം നീ അകന്നു പോയിട്ടില്ല.ഏറ്റവും വലിയ ബന്ധം സൌഹൃദമാണ് എന്നു നാഴികയ്ക്കു നാൽപ്പതു വട്ടം ഓർമ്മിപ്പിച്ച നീ,ഇന്നുമതു കാത്തുവെക്കുന്നുണ്ടാവും.എനിക്കറിയാം,ഞങ്ങളെ,നിന്റെ ഓരോ ആത്മസുഹൃത്തിനേയും നീ ഓർക്കുന്നുവെന്ന്.എന്നാൽ,മിന്നൂ,നിന്നെ നീ ഓർക്കുന്നുവോ?
Shaerlock Homesന്റെ A Study

ആംഗലവ്യാകരണത്തിന്റെ ഏതെല്ലാമോ മുഷിപ്പൻ ക്ലാസുകളുടെ മണമുണ്ട്,മിന്നുവിനെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മയ്ക്ക്.കണ്ണുകൾ മുന്നിലേക്കു നിരർത്ഥകമാം വിധം പതിച്ചുവെച്ച്,മനസ്സുകൊണ്ട് ഭാവനയുടെ നീലവനങ്ങളിൽ മേഞ്ഞുനടന്ന ആ ക്ലാസുകളിലൊരിക്കൽ ആണ് മിന്നുവിന്റെ മുഖം ആദ്യം ശ്രദ്ധയിൽ വന്നത്.ഇളം കറുപ്പുള്ള മിന്നുവിന്റെ മുഖത്തേക്കു നോക്കിയ ഉടനേ അവൾ ഒരു ചേതോഹരമായ ചിരി മടക്കിത്തന്നു.ഹാവൂ! ഒരാൾക്കെങ്കിലും ഈ നരച്ചലോകത്ത് ചിരിക്കാനറിയാം എന്നാശ്വസിക്കുമ്പോഴാണ്,ഒരു നോട്ട്ബുക്ക് പേപ്പർ മിന്നു എന്റെ നേർക്കു നീട്ടിയത്.തുറന്നു നോക്കിയപ്പോൾ ഒരു കാർട്ടൂൺ.ക്ലാസെടുത്തുകൊണ്ടിരിക്കുന്ന അദ്ധ്യാപകന്റെ കയ്യിൽ ഒരു തടിച്ച പുസ്തകം,അതിൽ നിന്നു തൂങ്ങിക്കിടന്നു പിടയുന്ന കുട്ടികൾ.അഭിനന്ദനസൂചകമായി തലചെരിച്ചു ചിരിച്ചപ്പോൾ,മിന്നു സ്വതഃസിദ്ധമായ രണ്ടു കണ്ണുകളും ഇറുക്കിക്കൊണ്ടുള്ള കുസൃതിച്ചിരി മടക്കിത്തന്നു(പിന്നെ,അത് എത്രവട്ടം കണ്ടു!)
ഒരു സമപ്രായക്കാരിയുടെ വായനയുടെ ആഴം കണ്ട് ആദ്യമായി ഞാൻ വിസ്മയിച്ചത് മിന്നുവിന്റെ മുന്നിലാണ്.ഞാൻ പലപ്പോഴും ബോറടിച്ചു മുഴുമിക്കാനാവാതെ മാറ്റിവെച്ച റ്റോമസ് മന്നിന്റെ ബുഡൻബ്രൂക്സ് പോലുള്ള തടിയൻ പുസ്തകങ്ങളെ അനായാസം വായിച്ചുതള്ളുന്ന സിദ്ധിവൈഭവത്തിനു മുന്നിൽ തരിച്ചുനിൽക്കയല്ലാതെ മാർഗമുണ്ടായിരുന്നില്ല.ഞാൻ ഏതോ ഒരു മുകളറ്റം മാത്രം പുറത്തുകാണുന്നത് എന്ന അർത്ഥത്തിൽ ‘ഐസ് ബർഗ്’എന്നു വിളിക്കുമ്പോഴും,അതേ കണ്ണിറുക്കിയുള്ള ചിരി,മിന്നു മടക്കിത്തന്നു.മനോഹരമായ അവളുടെ ശ്യാമസൌന്ദര്യത്തിനു ചുറ്റും പറന്നുനടന്ന ഒരാൾക്കും അവൾ പിടികൊടുത്തില്ല.ഞങ്ങളുടെയെല്ലാം പ്രണയങ്ങളുടെ കാവൽക്കാരിയായി അവൾ സ്വയം അവരോധിക്കുകയായിരുന്നു.
മുദ്രാവാക്യങ്ങളുടെ ചുഴിമലരികളിൽ സ്വയം എറിഞ്ഞുകൊടുത്ത സമരകാലത്ത്,പിന്നെ മിന്നു ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഏത് ആൺ സഖാക്കളേക്കാളും ആവേശത്തോടെ.വിയർത്തുകുളിച്ച്,ഏതൊക്കെയോ സ്ടൈയ്ക്കുകൾക്ക് മിന്നു ക്ലാസുകളിൽ നിന്നു പ്രസംഗിച്ചുചിതറുന്ന ചിത്രം ഇന്നും ഓർമ്മയിലുണ്ട്.“മിന്നുവേട്ടാ”എന്നു ജൂനിയേഴ്സ് വിളിക്കുമ്പോൾ കിലുകിലാ ചിരിക്കുന്ന അവളുടെ മുഖവും.
ഒരു മാഗസിൻ പ്രകാശനത്തിനു നടന്ന രാഷ്ട്രീയസംഘട്ടനത്തിൽ,മിന്നുവിന്റെ കൈ ഒടിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ അവൾ പറഞ്ഞത്,“ഇങ്ങനെ ചത്തു പോയാൽ സുബ്രഹ്മണ്യദാസിനെപ്പോലെ ‘നമ്മളൊരു തോറ്റജനതയാണ്’എന്നെഴുതിവെക്കാനാവില്ലല്ലോടാ”എന്നാണ്.ചോരപൊടിയുമ്പോഴും കൈവിടാത്ത ഹാസ്യബോധം മിന്നുവിനു സ്വന്തമായിരുന്നു.
എന്നും ചിരിച്ചുകണ്ട അവളുടെ കണ്ണുകളിൽ കണ്ണീർമേഘങ്ങൾ വിങ്ങി നിൽക്കുന്നത് ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ.കാമ്പസിൽ നിന്നു പിരിയുന്ന നിമിഷങ്ങളിൽ.“ഒരു ടൈംമിഷീൻ ഉണ്ടായിരുന്നെങ്കിൽ”എന്നു മാത്രം പറഞ്ഞ് അവസാനിപ്പിച്ച അവളുടെ വിടവാങ്ങൽ പ്രസംഗനിമിഷങ്ങളിൽ ആ കണ്ണുകളിൽ ഒരിക്കലും പെയ്തൊഴിയാത്ത മേഘക്കൂട്ടങ്ങൾ പടർന്നു.
പഠനശേഷം,ഡൽഹിയിൽ പത്രപ്രവർത്തകയായി പോയപ്പോഴും അവളുടെ എഴുത്തുകൾ എനിക്കു മൂന്നുനാലു തവണ വന്നു.പിന്നെ വന്നത് അവളുടെ വിവാഹക്കത്തായിരുന്നു.ഡൽഹിയിൽ വെച്ചുതന്നെ,ഏതോ മദ്ധ്യപ്രദേശുകാരൻ ബിസിനസ്സുകാരനുമായി വിവാഹം.പങ്കെടുക്കാനാവത്തതിൽ ഖേദവും,വിവാഹാശംസകളും അറിയിച്ച എന്റെ ഒരു കത്ത് കൂടി അവൾക്കു കിട്ടിയിരിക്കാം.പിന്നെ,അയച്ച കത്തുകൾ കൂടി മടങ്ങിവന്നു.
പിന്നെ,കഴിഞ്ഞ വർഷം ആണ് ബാക്കി വിവരങ്ങൾ അറിയുന്നത്,ഒരു സുഹൃത്തിൽ നിന്നും.ആറുമാസത്തിനു ശേഷം അവൾ വിവാഹമോചനം നേടിയത്രേ.അപ്പോഴേക്കും അവളുടെ ഉദരത്തിൽ ജീവന്റെ ഉരുവങ്ങൾ നടന്നുകഴിഞ്ഞിരുന്നു.ജനിച്ചപ്പോൾ അത് ഒരു ബുദ്ധിമാന്ദ്യമുള്ള കുട്ടി.ആ കുഞ്ഞിനേയും നോക്കി,ഡൽഹിയിൽ അവൾ കഴിഞ്ഞുകൂടുന്നു.ആ കുട്ടിയേയും മടിയിൽ വെച്ച് ഇരിക്കുന്ന അവളുടെ ഒരു ഫോട്ടോ,അല്ല,അവളുടെ പ്രേതത്തിന്റെ ഒരു ഫോട്ടോ എനിക്ക് എന്റെ സുഹൃത്ത് അയച്ചുതന്നു.എനിക്കു കണ്ടുതീരെ പരിചയമില്ലാത്ത ഒരു ചിരി അവളുടെ മുഖത്തുണ്ട്.ലാൿടോകലാമിൻ പോലെ ഒരന്യപദാർത്ഥം.
ഇന്നു രാവിലെ പഴയ കടലാസുകൂട്ടങ്ങളിൽ നിന്നുകിട്ടിയ അവളുടെ ആ ഡൽഹിക്കത്തു കാണുമ്പോഴൊക്കെ എന്റെ മുഖവും ഓർമ്മകളും നിറപ്പകർച്ച സംഭവിക്കുന്ന ഒരു ലിറ്റ്മസ് പേപ്പറാവുന്നു….