Pages

അനുരാഗം പാപമോ?(സ്വവർഗമായാലും അല്ലെങ്കിലും)


മിഥുൻ എന്ന മിടുക്കൻ,ഒന്നാം വർഷ വിദ്യാർത്ഥിയായി വന്നപ്പോൾ മുതൽ ഞങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു.കേരളത്തിലെ ചരിത്രപ്രസിദ്ധമായ കോളേജിലെ എന്റെ ബിരുദപഠനകാലം.കാമ്പസ് രാഷ്ട്രീയം തിളച്ചുമറിയുന്ന ധമനികൾ.പുതുതായി വരുന്ന ബാച്ചിലുള്ള മിടുക്കന്മാരെ ആദ്യമേ സംഘടനയിലേക്കു കൊണ്ടുവരിക എന്ന ദൌത്യം സ്വാഭാവികമായും എന്നെ മിഥുന്റെ അടുത്തെത്തിച്ചു.നന്നായി പാടും,ചെറുതായി കവിതയെഴുതും,കാണാനും ഒരു പ്രത്യേക ആകർഷണീയതയുണ്ട്(ഇലൿഷനു നിർത്തിയാൽ പെമ്പിള്ളേരുടെ വോട്ട് ഉറപ്പ്!)ക്രമേണ ഒരുവനെ സംഘടനയിലെത്തിക്കാനുള്ള സർഗവൈഭവം ഞങ്ങൾക്കു വേണ്ടത്രയുള്ളതിനാൽ,മിഥുൻ ചാക്കിലാവാൻ അധികം വൈകിയില്ല.ഒന്നാംവർഷബിരുദം പൂർത്തിയായപ്പോഴേക്കും,ഒരു കുട്ടിനേതാവായിക്കഴിഞ്ഞിരുന്നു മിഥുൻ.അടുത്ത ഇലൿഷനിൽ ആർട്സ് ക്ലബ്ബ് സെക്രട്ടറി സീറ്റ് ഉറപ്പായി എന്നു ധരിച്ചിരിക്കുമ്പോഴാണ്,ഞങ്ങളുടെ രാഷ്ട്രീയസ്വപ്നങ്ങളേയും മിഥുന്റെ ജീവിതസ്വപ്നങ്ങളേയും തന്നെ മാറ്റി മറിച്ച സംഭവമുണ്ടായത്.
കോളേജ് ഹോസ്റ്റലിൽ പുതിയ വാർഡനായി,സദാചാരത്തിന്റെ മൂർത്തീമദ്ഭാവമായ മൂർത്തിസാർ ചാർജെടുത്തിരുന്നു.ഉഗ്രമൂർത്തിയായ മൂർത്തിസാർ ഒരു രാത്രിയിൽ ഹോസ്റ്റൽ വരാന്തയിലൂടെ നടക്കുമ്പോൾ,ഒരു മുറിയിൽ നിന്ന് ചില അപശബ്ദങ്ങൾ കേട്ടു.ജനൽ വഴി നോക്കിയപ്പോൾ പിറന്ന പടി കിടക്കുന്ന മിഥുനേയും റൂം‌മേറ്റായ നവനീതിനേയും കണ്ടുവത്രേ.അദ്ദേഹത്തിന്റെ സകലസദാചാരഞരമ്പുകളിലേയും വിശുദ്ധരക്തം തിളച്ചു.അന്ന് അവിടെ കൂടിയ മുഴുവൻ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും മുന്നിൽ ചോദ്യം ചെയ്തതു പോരാഞ്ഞ്,പിറ്റേന്നു രാവിലെത്തന്നെ രണ്ടു കുറ്റവാളികളേയും അദ്ദേഹം പ്രിൻസിപ്പാൾക്കു മുന്നിൽ ഹാജരാക്കി.പ്രിൻസിപ്പാൾ മാഡം,മൂർത്തിസാറുമായി സദാചാരനിഷ്ഠയുടെ കാര്യത്തിൽ ഒരു മത്സരാർത്ഥിയായിരുന്നതുകൊണ്ട്,ടീച്ചർ രണ്ടുപേരുടേയും രക്ഷിതാക്കളെ കണാതെ ഒന്നും സംസാരിക്കില്ല എന്നു തീർത്തു പറഞ്ഞു.അന്ന് അവിടെ കൂടിയ സഹപാഠികളുടേയും അദ്ധ്യാപകരുടേയും പരിഹാസഭാവത്തിനും പുച്ഛചിരികൾക്കും ഇടയിൽ,ഉരുകിയൊലിച്ചു നിന്ന മിഥുന്റെ മുഖം എനിക്കിന്നും നല്ല ഓർമ്മയുണ്ട്.അന്നു വൈകുന്നേരം ഞങ്ങളുടെ മുന്നിൽ മിഥുൻ കരഞ്ഞുകൊണ്ടു പറഞ്ഞ വാക്കുകളും-“ഞങ്ങൾക്കിനി തമ്മിൽ കാണാനായില്ലെങ്കിലും കുഴപ്പമില്ല.അവനെ ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു”.പിറ്റേന്ന്,മിഥുന്റെ അച്ഛൻ വന്ന്,ഞങ്ങളുടെയെല്ലാം എതിർപ്പുകളെ കണക്കാക്കാതെ,അവനെ ടി.സി.വാങ്ങി കൊണ്ടുപോയി.(ഇത്തരം പ്രശ്നങ്ങളിൽ സഖാവ് കൂറേക്കൂടി സൂക്ഷിച്ചിടപെടണം എന്ന മേൽക്കമ്മിറ്റി നിർദ്ദേശം എനിക്കു കിട്ടി എന്നതു വാൽക്കഷ്ണം)
എന്തായാലും,കാമ്പസിൽ നിന്നു പിരിഞ്ഞ്,ഉപരിപഠനാർത്ഥമുള്ള വിദേശപര്യടനവും കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഒരു ദിവസം എന്റെ പഴയൊരു സഹപാഠിയെ കണ്ടു മുട്ടിയപ്പോൾ ഞാൻ മിഥുന്റെ കാര്യമന്വേഷിച്ചു.മിഥുനെ അവന്റെ അച്ഛൻ ഫ്രാൻസിലേക്ക്,അവന്റെ അമ്മാവന്റെ അടുക്കലേക്ക് അയച്ചുവത്രേ.ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ മഹാപാപിയാണ് ഞെട്ടിച്ചത്.നവനീത് രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ ചെയ്തു.ആ‍ ദുരന്തത്തിൽ മിഥുനുമായുള്ള പ്രശ്നങ്ങൾക്ക് എന്തെങ്കിലും പങ്കുണ്ടായിരുന്നുവോ എന്നൊന്നും വ്യക്തമല്ല.
പിന്നീട് നിരവധി സ്വവർഗാനുരാഗികളെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും,ഈ സംഭവം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നതാണ്.ഇതൊരു കഥയല്ല,യാഥാർത്ഥ്യമാണ്.പേരുകൾ മാറ്റിയിട്ടുണ്ട്.
അന്നു വൈകുന്നേരത്തെ മിഥുന്റെ കരച്ചിലിൽ ഞാൻ ഒരു പുതിയ അറിവ് നേടുകയായിരുന്നു.തമ്മിൽ ഇനി കണ്ടില്ലെങ്കിലും, സുഖമായിരുന്നാൽ മതിയെന്നു വേദനിക്കുന്ന പ്രണയിയുടെ മനസ്സ് സ്വവർഗപ്രണയികളിലും ഉണ്ട് എന്ന്.ശരീരതൃഷ്ണകൾ മാത്രമല്ല,ആഴത്തിൽ പ്രണയം വേരൂന്നിയ മനസ്സും അവരിൽ പ്രവർത്തിക്കുന്നുണ്ട് എന്ന്.തമ്മിൽ പങ്കുവെക്കപ്പെടുന്നത് ശരീരം മാത്രമല്ല,സ്നേഹത്തിന്റെ ചോരനിറം പുരണ്ട ഹൃദയം കൂടിയാണ് എന്ന്.ഞാനടക്കമുള്ള ഭൂരിപക്ഷം എങ്ങനെയാണോ പ്രണയത്തിന്റെ മുനകൂർത്ത മൂർച്ചകൾ കൊണ്ടു വേദനിച്ചിരുന്നത്,അതിനു സമാനമാണ് സ്വവർഗപ്രണയിയുടേയും മനസ്സ് എന്ന്.അന്നത്തെ എന്റെ അനുഭവലോകത്തിന്റെ പരിമിതവൃത്തത്തിൽ, ചില സന്ദേഹങ്ങളുമായി ഇരിക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ.
മനുഷ്യർ പരസ്പരം സ്നേഹിക്കുന്നത്,അത് ഏതു നിലയിലായാലും പാപമാണ് എന്നോ,മനോരോഗമാണ് എന്നോ ധരിക്കുവാൻ ഞാൻ തയ്യാറല്ല.മനുഷ്യർ തമ്മിൽ യുദ്ധം ചെയ്യുന്നതാണു പാപം.ചരിത്രത്തിൽ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങൾ നയിച്ച,സത്യം പറഞ്ഞവരെ ചുട്ടുകൊന്ന മതമേധാവികൾ പ്രണയത്തെ പാപമായി കണക്കാക്കുന്നതിൽ അത്ഭുതമില്ല.അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾക്കും മായ്ക്കാനാവാത്ത രക്തഗന്ധമുള്ള കൈകളുമായി അവർ നടത്തുന്ന സദാചാരപ്രസംഗം എന്നെ പുളകം കൊള്ളിക്കുകയുമില്ല.ഡൽഹി ഹൈക്കോടതിയുടെ വിധി ഉയർത്തുന്ന ചോദ്യങ്ങൾ ചരിത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും കൂടുതൽ സംവാദാത്മകമാക്കുന്നു.
അനുരാഗത്തിന്റെ അപരസ്ഥലങ്ങൾ
-------------------------------------







മനുഷ്യന്റെ ലൈംഗികചോദനകൾ,വിസ്മയാവഹമാം വിധം വൈചിത്രങ്ങളുൾക്കൊള്ളുന്നതാണ്.ഭൂരിപക്ഷം മനുഷ്യരും എതിർവർഗത്തിലുള്ളവരുമായുള്ള ലൈംഗികതയിൽ തൽ‌പ്പരരാകുമ്പോൾ(Heterosexuality)ഒരു ന്യൂനപക്ഷം സ്വവർഗത്തിൽ തന്നെയുള്ളവരുമായി ലൈംഗികാഭിവാഞ്ജയുള്ളവരാകുന്നു.(Homosexuality)അതിലും ചെറിയ ഒരു ന്യൂനപക്ഷത്തിന് ലൈംഗികചോദനകളേ ഇല്ല.(Asexual)മറ്റുചിലർ രണ്ടുവർഗത്തിൽ പെട്ടവരോടും ലൈംഗികചോദനകളുള്ളവരാണ്(Bisexuality)ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ മറ്റു ചില വിഭാഗങ്ങളുണ്ട്,ആണും പെണ്ണുമല്ലാത്ത നപുംസകങ്ങൾ(Eunuch)പോലുള്ളവ.ഇവരെല്ലാം അടങ്ങുന്ന മനുഷ്യസംഘാതമാണ് നാമറിയുന്നിടത്തോളമുള്ള ചരിത്രഘട്ടങ്ങളിൽ ഭൂമിയെ മനുഷ്യന്റെ ആവാസ-വിഹാരരംഗമാക്കി മാറ്റിയത്.നപുംസകങ്ങൾ പോലെയുള്ള അപരലൈംഗികവിഭാഗങ്ങളുടെ സവിശേഷശരീര-മാനസിക നില താരത‌മ്യേന പ്രത്യക്ഷമായിക്കാണുമ്പോൾ,സ്വവർഗാനുരാഗികളുടെ ശരീര-മാനസികനില പ്രത്യക്ഷമായിക്കൊള്ളണമെന്നില്ല.അതിനാൽ,ഭൂരിപക്ഷത്തിലലിഞ്ഞ് നിലനിൽക്കുന്ന ന്യൂനപക്ഷമായി അവർ എല്ലാക്കാലവും ഉണ്ടായിരുന്നു.എന്നാൽ,ഭൂരിപക്ഷത്തിന്റെ പൊതുസ്വരൂപത്തിൽ നിന്നകന്ന് അവർ പ്രത്യക്ഷമായാൽ,അവരെ പാപികളായും മനോരോഗികളായും മുദ്രകുത്തുന്ന പ്രവണത എല്ലാക്കാലവും നിലനിൽക്കുകയും ചെയ്തു.ചില പ്രാക്തനസമൂഹങ്ങളിൽ,സ്വവർഗാനുരാഗികൾക്കും നപുംസകങ്ങൾക്കും സ്ഥാനങ്ങൾ നൽകി ആദരിച്ചിരുന്നുവെങ്കിലും.ഭൂരിപക്ഷത്തിന്റെ ലൈംഗികചോദനകളെ നിയന്ത്രിക്കുന്നത് എന്നും പുരുഷന്റെ കാമനകളായിരുന്നു താനും.
സ്വവർഗലൈംഗികതയെ വളർച്ചനഷ്ടപ്പെട്ട ലൈംഗികതയുടെ ബാക്കിപത്രമായാണ് സിഗ്മണ്ട് ഫ്രോയ്ഡ് കണ്ടത്.എല്ലാ മനുഷ്യരിലും സ്വവർഗാനുരാഗത്തിന്റെ വിത്ത് ഉണ്ട് എന്ന ഫ്രോയ്ഡിന്റെ വാചകം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.ആധുനികമനശ്ശാസ്ത്രജ്ഞന്മാർ,ഫ്രോയ്ഡിന്റെ സ്വവർഗലൈംഗികവീക്ഷണത്തെ തള്ളിക്കളഞ്ഞു.സുനിയതമായ മനോരോഗങ്ങളെ നിർവ്വചിക്കാൻ ആധുനികവൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തുന്ന ഡയഗ്നോസ്റ്റിക് സ്റ്റാറ്റിറ്റിക്കൽ മാനുവലിൽ 1980 വരെ മനോരോഗമെന്ന നിലയിൽ ഉൾപ്പെട്ടിരുന്ന സ്വവർഗലൈംഗികതയെ,കൂടുതൽ സൂക്ഷ്മമായ പഠനങ്ങളുടെ വെളിച്ചത്തിൽ അതൊരു സ്വാഭാവികലൈംഗികചോദനയാണെന്നു കണ്ട് മനോരോഗപദവിയിൽ നിന്ന് എടുത്തുനീക്കി.പുതിയ അറിവുകളുടെ വെളിച്ചത്തിൽ നിരവധി രാജ്യങ്ങൾ സ്വവർഗാനുരാഗത്തിനുണ്ടായിരുന്ന നിയമനിരോധനം എടുത്തുകളഞ്ഞു.
പ്രണയത്തെ പാപമായി കണക്കാക്കുന്ന സാമൂഹ്യാന്തരീക്ഷത്തിന്റെ സൃഷ്ടിയായ സ്വവർഗാനുരാഗികളോടുള്ള ക്രൂരസമീപനം വാസ്തവത്തിൽ സമൂഹമനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്ന പുരുഷാധിപത്യചിന്തകളോടും സ്ത്രീവിരുദ്ധതയോടും ബന്ധപ്പെട്ടിരിക്കുന്നു.പൌരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും സാക്ഷാത്കാരങ്ങളായി നാം നിർവ്വചിച്ചിരിക്കുന്ന പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും വ്യവസ്ഥാപിതഘടനക്കു വരുന്ന ആഘാതങ്ങൾ ആത്യന്തികമായി പുരുഷാധിപത്യത്തിനും ഏൽക്കും എന്ന തിരിച്ചറിവുകൂടിയാണ് ഈ സദാചാരത്തിന്റെ മിഥ്യാവബോധത്തെ സൃഷ്ടിക്കുന്നത്.
സർഗ്ഗാത്മകബന്ധങ്ങളുടെ നിരോധിതഭൂമി
---------------------------------------------

“ഈദിക്കിൽ ഒരു സൌന്ദര്യമുള്ള സ്ത്രീക്ക് വല്ല വിദ്യാഭ്യാസവും ഉണ്ടായാൽ അവളുമായി സംസാരിച്ചു വിനോദിപ്പാൻ പോകുന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്നു ക്ഷണേന ഊഹിച്ചുകളയുന്നു.ഇതിൽ എത്ര സത്യമുണ്ട്?ഒരു സ്ത്രീക്കു പതിവ്രതാധർമ്മത്തെ അശേഷം കളയാതെ അന്യപുരുഷന്മാരുമായി പലവിധത്തിനും വിനോദിപ്പാനും രസിപ്പാനും സംഗതികളും സ്വതന്ത്രതകളും ഉണ്ടാവാം…എന്റെ വിചാരത്തിൽ സ്ത്രീകൾക്കു സ്വാതന്ത്യം കൊടുക്കാതെ മൃഗങ്ങളെപ്പോലെ വളത്തിക്കൊണ്ടുവരുന്നതാണ് വ്യഭിചാരത്തിനു അധികവും ഹേതു എന്നാകുന്നു…ഈ സ്വതന്ത്രത ഉണ്ടാകുന്നതു നല്ലതാണ്.എന്നാൽ അതു വേണ്ട ദിക്കിലേ ഉപയോഗിക്കാവൂ.ചിലപ്പോൾ ചിലർ വേണ്ടാത്ത ദിക്കിലും ഉപയോഗിക്കുന്നുണ്ടായിരിക്കാം.അതുകൊണ്ട് അവമാനവും സിദ്ധിക്കുന്നുണ്ടായിരിക്കാം.എന്നാൽ അത് സ്വതന്ത്രതയുടെ ദോഷമല്ലാ.അതിനെ തെറ്റായി ഉപയോഗിക്കുന്നതിന്റെ ദോഷമാണ്.”ഒ.ചന്തുമേനോൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലെഴുതിയ ഇന്ദുലേഖ എന്ന നോവലിലെ ഈ അഭിപ്രായത്തിനു ശേഷം ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു.കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയചരിത്രം വലിയ പരിണാമങ്ങൾ കണ്ട ശതാബ്ദം.സ്ത്രീവിമോചനപ്രസ്ഥാനങ്ങളുടെ ദീർഘകാലത്തെ പ്രയത്നം കൊണ്ടും ചന്തുമേനോൻ ഒരു നൂറ്റാണ്ടു മുൻപു വിവക്ഷിച്ച സ്വാതന്ത്യതലത്തിലേക്കു പോലും കേരളത്തിന്റെ പൊതു സ്ത്രീസമൂഹത്തിനു നടന്നെത്താനായിട്ടില്ല.വിവാഹത്തട്ടിപ്പും സ്ത്രീധനപീഡനവും പുതിയ തലങ്ങളിലേക്കു വികസിക്കുകയല്ലാതെ,ഒട്ടും കുറഞ്ഞിട്ടില്ല.പുരുഷന്റെ ഇഷ്ടാനുസരണം ജീവിക്കുന്ന,അവന്റെ സുഖതൃഷ്ണകൾക്കായുള്ള ഒരുപകരണമാണ് സ്ത്രീ എന്ന ഭൂരിപക്ഷ കാഴ്ച്ചപ്പാടിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല.കേരളസമൂഹത്തിലെ ഭൂരിപക്ഷമായ സ്ത്രീകൾക്കു തന്നെ വേണ്ട വിധത്തിൽ നീതി ലഭിക്കുന്നില്ല.പിന്നെങ്ങനെ ന്യൂനപക്ഷമായ സ്വവർഗാനുരാഗികൾക്കുണ്ടാകും?ചന്തുമേനോൻ എഴുതിയതിൽ നിന്നുദ്ധരിച്ച അവസാനത്തെ നാലു വാചകങ്ങളോളം തലസ്പർശിയായ,സ്വാതന്ത്ര്യസംബന്ധിയായ മറ്റു വാചകങ്ങൾ മലയാളത്തിലധികമുണ്ടെന്നു തോന്നുന്നില്ല.ചിലർ വേണ്ടാത്ത ദിക്കിൽ ഉപയോഗിക്കുന്നതുകൊണ്ട് അവമാനം സിദ്ധിക്കുന്നുവെങ്കിൽ,അതു സ്വാതന്ത്യ്രത്തിന്റെ ദോഷമല്ല,മറിച്ച് തെറ്റായി ഉപയോഗിക്കുന്നതിന്റെ കുഴപ്പമാണ് എന്നത് ഏതു ജനാധിപത്യവിശ്വാസിയും മനസ്സിലാക്കേണ്ട തത്വമാണ്.സ്വവർഗാനുരാഗികളുടെ തൃഷ്ണകളെ കളിയാക്കിയും,ക്രൂരമാം വിധം അപഹസിച്ചും,സിനിമയടക്കം സകലകലാരൂപങ്ങളുടേയും ആയുധങ്ങൾ ഉപയോഗിച്ചു വൈകൃതമായി ചിത്രീകരിച്ചും രസിക്കുന്ന സമൂഹം സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനാദർശത്തെത്തന്നെയാണു ചവിട്ടിത്തേക്കുന്നത്.
സ്ത്രീവിരുദ്ധത-സ്വവർഗാനുരാഗം
------------------------------------




കഴിഞ്ഞ നൂറ്റാണ്ടിലെ മനോവിശ്ലേഷണവ്യവഹാരം,പ്രത്യേകമായി ഫ്രോയ്ഡിയൻ/ലക്കാനിയൻ മനോവിശ്ലേഷണസിദ്ധാന്തങ്ങൾ,ലൈംഗികതയെ സ്ഥാപനവൽക്കരിക്കുകയും സ്ത്രീലൈംഗികതയെ പുരുഷലൈംഗികതയുമായി ചേർത്ത് വിശദീകരിക്കുകയും ചെയ്തു.സ്ത്രീലൈംഗികതയെക്കുറിച്ചുള്ള മനോവിശ്ലേഷണസിദ്ധാന്തങ്ങൾ മിക്കവാറും ഫെമിനിസ്റ്റ് ദർശനങ്ങളെ പ്രതിലോമമായി ബാധിക്കുന്നവയായിരുന്നു.മനോവിശ്ലേഷണക്ലിനിക്കു തന്നെ സ്ത്രീലൈംഗികതയെ അടിച്ചമർത്തേണ്ട ഒന്നായി വിശേഷിപ്പിക്കുന്നതാണ്.മനോവിശ്ലേഷകൻ പിതൃകേന്ദ്രിതമായ സാംസ്കാരികവ്യവസ്ഥയുടെ പ്രതിനിധിയാണെന്ന് മേരിദാലി Therapist എന്ന വാക്കിനെ സാർത്ഥകമായി The-rapist എന്നു പിരിച്ചെഴുതി സൂചിപ്പിച്ചിരുന്നു.ആധുനിക മനോവിശ്ലേഷണത്തിന്റെ പുരുഷധ്രുവീയത എല്ലാ ജ്ഞാനമണ്ഡലങ്ങളിലും അപകടകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ലൈംഗികതയെ ചൂഴ്ന്നു നിൽക്കുന്ന മനോരഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഫ്രോയ്ഡ് കണ്ട വഴി പുരുഷലൈംഗികതയുടെ വെളിച്ചത്തിൽ സ്ത്രീലൈംഗികതയെ വിശദീകരിക്കുക എന്നതായിരുന്നു.പൊതുധാരയിൽ നിന്നകന്നു സഞ്ചരിച്ച,ജാക്വിലിൻ റോസിനേപ്പോലുള്ള അപൂർവ്വം ഫെമിനിസ്റ്റ് മനോവിശ്ലേഷകരേയുള്ളൂ.ലെസ്ബിയനിസം,ലെസ്ബിയൻ അനുഭവം എന്നിവയെ പിതൃനിർണീതമായ നിയമത്തിനെതിരായ മനോരോഗപരമായ ബദലായി കണ്ട ജൂലിയ ക്രിസ്‌തേവ,ലെസ്ബിയനിസത്തെ സ്വത്വനഷ്ടം,സംഘർഷം,ചിത്തവിഭ്രമം എന്നിവയുമായാണ് ചേർത്തുവെക്കുന്നത്.ലെസ്ബിയൻ ഭാഷണം,മനോരോഗസഹജമായ പദങ്ങളുടെ സംഘാതമാണ്.അതുകൊണ്ട് ലെസ്ബിയൻ ലൈംഗികതയെന്നത് വിശകലനാതീതമാണ് എന്ന് ക്രിസ്‌തേവ അഭിപ്രായപ്പെടുന്നു.സ്ത്രീലൈംഗികതയെക്കുറിച്ച് ഫ്രോയ്ഡ് നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് ഏറെയൊന്നും ദൂരം ക്രിസ്‌തേവയുടെ സിദ്ധാന്തവൽക്കരണശ്രമങ്ങൾക്കില്ല.ആദർശാത്മകമെന്ന പശ്ചാത്തലം സൃഷ്ടിച്ച്,ചില സാമൂഹിക-ജൈവപ്രവർത്തനങ്ങളെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവയെ മുഴുവൻ അരിച്ചുമാറ്റുകയും ചെയ്യുന്ന ഒരു സാംസ്കാരികോപകരണമായി ലൈംഗികസാദാചാരസങ്കൽ‌പ്പനങ്ങളെ ഉപയോഗിക്കുന്നതിന് സിദ്ധാന്തമാനം നൽകുന്നതിന്റെ അപകടം പലരും തിരിച്ചറിഞ്ഞു എന്നും തോന്നുന്നില്ല.
സ്ത്രീവിരുദ്ധനായി ജീവിക്കുന്നതാണ് പൌരുഷം എന്നും,സ്ത്രീകളെ പീഡിപ്പിക്കുന്നത് അഭിമാനകരമായ ജീവിതവൃത്തിയാണെന്നും ധരിച്ചിരിക്കുന്ന പുരുഷവർഗത്തിൽ സ്വവർഗാനുരാഗത്തെ അനുരാഗമെന്നു തിരിച്ചറിയാൻ തന്നെ പ്രയാസമാണ്.പുരുഷന്റെ അധീശത്വത്തെ ഭയന്ന്,തന്റെ ആത്മാവിഷ്കാരങ്ങളെ ഉള്ളിലടക്കി ജീവിക്കുന്ന സ്ത്രീകളും തന്റെ അധികാരലോകത്തിന്റെ നഷ്ടവും അപഹാസ്യതയും ഭയന്ന്,സ്വന്തം സ്വത്വം മറച്ചുപിടിക്കുന്ന പുരുഷരും അടങ്ങുന്ന സമൂഹത്തിലാണ് അദൃശ്യരായി നിരവധി സ്വവർഗാനുരാഗികളും ജീവിക്കുന്നത്.പൊതുസമൂഹത്തിന്റെ അഭിപ്രായഗതികൾക്കനുസൃതമായി ഉപരിതലത്തിൽ പ്രതികരിക്കുകയും,അന്തർമണ്ഡ‌ലത്തിൽ സ്വവർഗാനുരാഗിയായിരിക്കുകയും ചെയ്യേണ്ട അവസ്ഥ അവരിൽ സമൂഹം അടിച്ചേൽ‌പ്പിക്കുന്നത്,പരമ്പരാഗതമായ നിരവധി ആയുധങ്ങളിലൂടെയാണ്.അവയിൽ ഏറ്റവും പ്രധാനമായ ആയുധമാണ് മതം.




സദാചാരത്തിന്റെ കപടകാവൽ‌സൈന്യം
-------------------------------------------
എല്ലാ മതങ്ങളുടേയും ആധാരതത്വം,പരസ്പരസ്നേഹത്തിലും സമാധാനത്തിലുമധിഷ്ഠിതമാണെന്നത് ഒരു ലളിതസത്യമാണ്.ലോകം കണ്ട ഏറ്റവും രക്തരൂക്ഷിതമായ മിക്ക യുദ്ധങ്ങളിലും മതങ്ങളോളം പങ്ക് മറ്റൊന്നിനുമില്ല എന്നത് ഒരു നഗ്നസത്യവും.മതമുൾപ്പെടെ നിലനിൽക്കുന്ന ഒരു സ്ഥാപനവും ചരിത്രബാഹ്യമല്ലല്ലോ.ഉൽ‌പ്പാദനങ്ങളുടേയും ഉൽ‌പ്പാദനമിച്ചങ്ങളുടേയും ഉടമ പുരുഷനായിത്തീരുന്ന ഒരു ചരിത്രസന്ധിയിലാണ് എല്ലാ മതവും ഉടലെടുത്തിട്ടുള്ളത്.അതായത്,ഏതു മതഘടനയും ആൺകോയ്മാവ്യവസ്ഥയിൽ നിന്നുരുവം കൊണ്ടതാണ്.അടിസ്ഥാനപരമായി സ്ത്രീവിരുദ്ധത മതഘടനയിൽ ഉൾച്ചേർന്നിരിക്കുന്നു.ഏതു മതഘടനയുടേയും അധികാരകേന്ദ്രത്തിലുള്ളത് പുരുഷനാണെന്നു കാണാം.പുരുഷനുമായുള്ള ബന്ധത്തെ ആസ്പദിച്ചുമാത്രമാണ് സ്ത്രീയുടെ നില.അവളുടെ ശാരീരികാവസ്ഥകളേപ്പോലും വരുതിയിലാക്കുന്നതിൽ മതങ്ങൾ വഹിച്ച പങ്ക് നിർണ്ണായകമാണ്.
കുടുംബവ്യവസ്ഥക്കകത്ത് സ്ത്രീയുടെ അടിമത്തം ഉറപ്പിച്ചതിലെ ഏറ്റവും വലിയ പങ്ക് മതങ്ങളുടെ താല്പര്യങ്ങളായിരുന്നു.കുടുംബത്തിനുള്ളിലെ പുരുഷന്റെ,അച്ഛനോ മകനോ സഹോദരനോ അമ്മാവനോ ആരുമാകട്ടെ,നിരവധി സുഖങ്ങൾക്കുള്ള ത്യാഗമനുഷ്ഠിക്കാൻ ഒരുവളെ ചുമതലപ്പെടുത്തിയത് പ്രധാനമായും മതങ്ങളാണ്.നിഷ്കാമമായനുഷ്ഠിക്കേണ്ട നിർബ്ബന്ധിതവൃത്തികളാണ് അവൾക്കു ഗൃഹപ്രവർത്തനങ്ങൾ.
മുതലാളിത്തത്തിന്റെ ലാഭതന്ത്രങ്ങളിലൊന്നു കൂടിയാണ് മതപരമായ കുടുംബം നിലനിർത്തുക എന്നത്.മതം അനുശാസിക്കുന്ന പാരമ്പര്യകർത്തവ്യങ്ങളിലൂന്നിക്കൊണ്ടാണ് സ്ത്രീപുരുഷന്മാരിലൂടെ മുതലാളിത്തം സ്വന്തം ഉൽ‌പ്പന്നങ്ങൾ വിറ്റു കാശുണ്ടാക്കുക.ഗൃഹോപകരണങ്ങളും സൌന്ദര്യസംവർദ്ധനവസ്തുക്കളുമടക്കം ഉപഭോഗസാദ്ധ്യതകളുടെ വൻ‌വിപണിയാണ് സ്ത്രീശരീരത്തെ ‘പരസ്യ’മായി ഉപയോഗിക്കുന്നത്.മിക്കവാറും ഉപഭോക്താവും ഉപഭോഗവസ്തുവും ഇവൾ തന്നെയാണ്.ഉടമസ്ഥത കുറവായതുകൊണ്ടാണ് അവൾ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തിൽ മുതലാളിത്തത്തിന്റെ വിശ്വസ്തസഹായി മതമാണ്.
മതവും മുതലാളിത്തവുമായുള്ള ഈ അവിശുദ്ധചങ്ങാത്തത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഏതു നീക്കത്തെയും ചെറുക്കാൻ അവർ ദത്തശ്രദ്ധരാണ്.നിലവിലുള്ള ഘടനകളിൽ എവിടെയെങ്കിലും വീഴുന്ന നേർത്ത പൊഴികൾ മതി,അതു വളർന്ന് ശാസ്ത്രബോധത്തിന്റെ പിൻബലത്തോടെ ജനസാമാന്യത്തെ ഉണർത്തുന്നതാണു ചരിത്രം എന്നവർക്കറിയാം.സ്വവർഗാനുരാഗികളുടെ അവകാശം അത്തരത്തിൽ ഗൌരവാവഹമായ ഒരു രാഷ്ട്രീയപ്രശ്നം കൂടിയാകുന്നു.സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള കോടതിവിധി വന്നപ്പോൾ സദാചാരത്തിന്റെ കാവൽ‌സൈന്യമായി കാവിയും ളോഹയും താടിയും വെച്ചു ചാനലുകളിൽ ഇറങ്ങിയ പരിശുദ്ധരുടെ പിന്നിലുള്ള ആശയലോകത്തിന് അപായകരാമയ രാഷ്ട്രീയധ്വനികളുണ്ട്.


സമൂഹമേൽക്കാത്ത കുറ്റകൃത്യങ്ങൾ
------------------------------------
സ്വവർഗാനുരാഗികളുടെ കാര്യത്തിൽ സമൂഹം ഏറ്റെടുക്കാത്ത ചില കുറ്റകൃത്യങ്ങൾ കൂടിയുണ്ട്.സ്വാഭാവികമായും അവ സ്ത്രീയുടെ തലയിൽ ചെന്നുവീഴുന്നു.ഈ അവസ്ഥയുടെ വിശദീകരണത്തിന് ഒരു അനുഭവം കൂടി പങ്കുവെക്കട്ടെ:
ഒരു ധനികകുടുംബത്തിലെ അംഗമായ എന്റെയൊരു സുഹൃത്തിന്റെ വിവാഹം,നാട്ടുകാരെല്ലാം കൊണ്ടാടിയ ഒരു വിവാഹമഹോത്സവമായിരുന്നു.അന്ന് ബി രിയാണിതിന്നു ആശംസകളും നൽകി വീട്ടിൽ പോയവർ ആറേഴുമാസം കഴിഞ്ഞപ്പോൾ കേൾക്കുന്നത്,വധു ഭർതൃഗൃഹത്തിലെ ഡ്രൈവർക്കൊപ്പം ഒളിച്ചോടി എന്ന വാർത്തയാണ്.അവനേപ്പോലെ മിടുക്കനും സുന്ദരനും പണക്കാരനും ആയ ഒരുവനെ വിട്ട് ഡ്രൈവർക്കൊപ്പം അവളെന്തിനൊളിച്ചോടി എന്ന വിഷയം നാട്ടുകാർ ഒരുപാടു ചർച്ച ചെയ്തു കാണണം.വാസ്തവത്തിൽ വിഷയം അവൻ ഒരു പൂർണ്ണ സ്വവർഗാനുരാഗി ആയിരുന്നു എന്നതായിരുന്നു.എല്ലാവരും അവളെ കുറ്റപ്പെടുത്തി,ചിലപ്പോൾ നാളെ ആ ഡ്രൈവറും അവളെ ഉപേക്ഷിച്ചേക്കാം.ഒരിക്കൽ ഏതെങ്കിലും കടത്തിണ്ണയിലോ റൈയിൽ‌വേ സ്റ്റേഷനിലോ ഞാനവളെ കണ്ടേക്കാം.ആരാണ് വാസ്തവത്തിൽ ഇതിനുത്തരവാദി?അവനെ പൂർണ്ണമായി കുറ്റപ്പെടുത്താനാവില്ല.അവന്റെ ചോദനകളെ സമചിത്തതയോടെ കാണാൻ തയ്യാറല്ലാത്ത ഫ്യൂഡൽകുടുംബത്തെക്കുറിച്ചും,വാസ്തവം പുറത്തറിഞ്ഞാൽ നഷ്ടമാകുന്ന പുരുഷാധികാരപശ്ചാത്തലത്തെക്കുറിച്ചും,സമൂഹത്തിൽ നിന്നു നേരിടേണ്ടിവരുന്ന ക്രൂരമായ പരിഹാസത്തെക്കുറിച്ചുമുള്ള ഭയത്താൽ അവൻ നിലവിലുള്ള വ്യവസ്ഥക്കു വഴങ്ങിക്കൊടുക്കുകയായിരുന്നു.വാസ്തവത്തിൽ,സമൂഹമാണ് ഈ ദുരന്തത്തിനെല്ലാം ഉത്തരവാദി.എന്നാൽ,കുറ്റം മുഴുവൻ സ്ത്രീയുടെ തലയിൽ നിക്ഷേപിച്ചു പരിചയമുള്ള സമൂഹം നിഷ്പ്രയാസം കൈകഴുകുന്നു.
ഈ കോടതിവിധി,കൂടുതൽ സംവാദങ്ങൾക്കു വിധേയമാകേണ്ടതാണ്.ഞാനൊരു സ്വവർഗാനുരാഗി അല്ല.പക്ഷേ നാളെ അതിനു തോന്നിയാൽ ഞാനതു തീർച്ചയായും ചെയ്യും.ചുരുക്കത്തിൽ,ആശാന്റെ ഈ രണ്ടുവരികളേ എനിക്കു പറയാനുള്ളൂ.
“സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു”

37 comments:

വികടശിരോമണി said...

സ്വവർഗാനുരാഗത്തെക്കുറിച്ച്.....

എതിരന്‍ കതിരവന്‍ said...

The truth.
Very appropriate in the current context.

മനോജ് കുറൂര്‍ said...

ജൈവികതയും സമചിത്തതയും നല്ല അര്‍ഥത്തില്‍ മാനവികതയുമുള്ള ലേഖനം. വളരെ നന്നായി. പൂര്‍ണമായും യോജിക്കുന്നു.

Calvin H said...

ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ചിന്തിക്കുന്നവർ ലൈംഗികന്യൂനപക്ഷങ്ങളെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമായിരിക്കും. ലൈംഗികതയെ അടിച്ചമർത്തുന്നതിലൂടെയേ അധികാരം നിലനിർത്താൻ കഴിയൂ എന്നതിനാലാണത്.

ചന്തുമേനോൻ പാരയോട് യോജിപ്പിലേറേ വിയോജിപ്പാണുള്ളത്.

“ഒരു സ്ത്രീക്കു പതിവ്രതാധർമ്മത്തെ അശേഷം കളയാതെ അന്യപുരുഷന്മാരുമായി പലവിധത്തിനും വിനോദിപ്പാനും രസിപ്പാനും സംഗതികളും സ്വതന്ത്രതകളും ഉണ്ടാവാം“

അന്യപുരുഷന്മാരോട് കൂടെ വിനോദിച്ചാലും രസിച്ചാലും സോ കോൾഡ് പതിവ്രതാധർമ്മത്തെ സ്ത്രീ സംരക്ഷിക്കേണതുണ്ട് എന്ന ചിന്തയിൽ നിന്നും ചന്തുമേനോനു പുറത്ത് വരാൻ കഴിയുന്നില്ല.

“എന്നാൽ അത് സ്വതന്ത്രതയുടെ ദോഷമല്ലാ.അതിനെ തെറ്റായി ഉപയോഗിക്കുന്നതിന്റെ ദോഷമാണ്.”“

സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോഴും അവൾ ലൈംഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കരുതെന്നും, സ്വാതന്ത്ര്യത്തെ ലൈംഗികതയ്ക്കായി ഉപയോഗിക്കരുതെന്നും എന്നും കൂടെയല്ലേ അതിന്റെ അർത്ഥം?

ചന്തുമേനോൻ എഴുതിയ കാലഘട്ടത്തിൽ വിപ്ലവമായിരുന്നെങ്കിലും , ഇന്ന് ഇന്ദുലേഖയുടെയും പ്രസക്തി നഷ്ടപ്പെടുന്നുണ്ട്.

ടോപിക്കിലേക്ക് തിരിച്ചു വരാം
. സ്ത്രീ-പുരുഷ വിവാഹങ്ങൾ പോലും, ജാതി-മത-ജാതക പ്പൊരുത്തങ്ങൾ നോക്കി പ്രണയത്തെ അവഗണിച്ചു അറേഞ്ച് ചെയ്യുന്ന ഒരു സമൂഹത്തിൽ , സ്വവർഗപ്രണയത്തെ ആരംഗീകരിക്കാൻ. അറ്റ് ലീസ്റ്റ് അങ്ങനെയൊന്നുണ്ടെന്നെങ്കിലും സമ്മതിക്കുമോ?

ഈ കോടതിവിധി ഒരു തുടക്കമാവട്ടെ.
ചട്ടങ്ങൾ മാറ്റപ്പെടേണ്ടതുണ്ട്

Calvin H said...

പ്രധാനമായ കാര്യങ്ങൾ എഴുതാൻ വിട്ടു.

1. ലൈംഗികത , പ്രത്യേകിച്ചും മനുഷ്യരിൽ, സന്താനോല്പാദനത്തിനു മാത്രമുള്ളതല്ല.

2. സ്വവർഗാനുരാഗത്തിൽ ലൈംഗികത മാത്രമല്ല, വൈകാരികമായ അടുപ്പം കൂടെ ഉണ്ട്

3. കോടതിവിധി, ഇനി മുതൽ സ്വവർഗവിവാഹം മാത്രം മതിയെന്നല്ല.

4. പ്രകൃതിവിരുദ്ധമെന്നത് ഒരു മിഥ്യയാണ്.

5. രതി എന്നു പറയുന്നത് ആത്യന്തികമായി എന്തെങ്കിലു പിയേഴ്സിംഗ് നടത്തലാണെന്നോ, അതാണ് പൂർണരതിയെന്നോ കരുതുന്നത് അബദ്ധമാണ്. അങ്ങനെ ചിന്തിച്ച്, പൂർണ സ്വവർഗരതിയ്ക്ക് അനുയോജ്യമായ ബോഡി ഡിസൈൻ ഇല്ല എന്നു പറയുന്നതും യുക്തമല്ല.

6. സ്വവർഗാനുരാഗികൾക്ക് വിവാഹം കഴിക്കാനും സമൂഹത്തിൽ എല്ലാവരേയും പോലെ ജീവിക്കാനും എന്തിനു കുട്ടികളെ ദത്തെടുത്ത് വളർത്താൻ വരെയുള്ള സാമൂഹ്യ അന്തരീക്ഷം നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

7. എല്ലാ മതവിഭാഗങ്ങളിലുമുള്ള മേധാവികൾ, തങ്ങളുടെ മത തത്വങ്ങൾക്ക് എതിരാണ് സ്വവർഗരതി എന്നു ഉദ്ഘോഷിക്കുന്നത് കേട്ടു. അതിനു നിങ്ങളുടെ അനുവാദം ആരു ചോദിച്ചു? കോടതിയോ സ്വവർഗാനുരാഗികളോ? ചേട്ടന്മാരേ ഇന്ത്യ ഒരു സെക്യുലറിസ്റ്റ് രാജ്യമാണ്. ഇവിടെ മതനിയമങ്ങൾക്കനുസരിച്ചല്ല കാര്യങ്ങൾ നടക്കുന്നത് അല്ലെങ്കിൽ നടത്തേണ്ടത്. ഇങ്ങനെ എന്തു കാര്യത്തിലും കോടതിവിധി വരുമ്പോളതിനെ എതിർത്തോ അനുകൂലിച്ചോ പ്രസ്താവന ഇറക്കി ബുദ്ധിമുട്ടേണമെന്നില്ല.

8. സ്വവർഗാനുരാഗത്തെ അനുകൂലിക്കുന്നവരെല്ലാം, സ്വവർഗാനുരാഗികകളല്ലാ... ഇനി അങ്ങനെ ആരെങ്കിലും കരുതിയാൽ ഒരു കോപ്പും ഇല്ല... പോയി പണി നോക്കഡേയ്...

:)

വികടശിരോമണി said...

നാട്ടുരാജാവ്,മനോജ്-നന്ദി.
കാൽ‌വിൻ,
വിശദവും,വ്യക്തവുമായ നിലപാടുകൾക്കു നന്ദി.പതിവ്രതാധർമ്മത്തെക്കുറിച്ചുള്ള ചന്തുമേനോന്റെ അഭിപ്രായത്തിൽ,എനിക്കും കാൽ‌വിന്റെ അഭിപ്രായം തന്നെയാണുള്ളത്.ഞാൻ പക്ഷേ,വിശദമാക്കാൻ ശ്രമിച്ചത് അതല്ല.ചന്തുമേനോൻ അന്നു ദർശിച്ച പരിമിതസ്വാതന്ത്ര്യതലത്തിലേക്കു പോലും,ഒരു നൂറ്റാണ്ടിലപ്പുറം നീണ്ട സാമൂഹ്യ-രാഷ്ട്രീയ പരിഷ്കരണങ്ങൾക്കു ശേഷം കേരളീയപൊതുസമൂഹത്തിന് നടന്നെത്താനായില്ലല്ലോ എന്നതാണ്.അതാണു ദയനീയമായ കാര്യം.സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ,അത്തരമൊരർത്ഥവും വായിച്ചെടുക്കാം.ഞാൻ അതിന്റെ നല്ല അർത്ഥത്തിൽ എടുത്തു എന്നു മാത്രം.
നന്ദി.

കൃഷ്‌ണ.തൃഷ്‌ണ said...

വി.ശി.
എന്റെ ഒരു പോസ്റ്റിനു ഒരിക്കല്‍ കിട്ടിയ ഒരു അനോണിമസ്‌ കമന്റ് ഇവിടെ പേയ്സ്റ്റു ചെയ്യുന്നു. വളരെ ഹോണ്ടിംഗ് ആയി അനുഭവപ്പെട്ട ഈ വരികള്‍ എഴുതിയ ആള്‍ ഹൃദയത്തില്‍ തൊട്ടെഴുതിയപോലെ തോന്നിച്ചു. ഇദ്ദേഹം ആരെന്നെനിക്കറിയില്ല,ആരായിരുന്നാലും വല്ലാത ഒരു വല്ലാത്ത ഒരു സത്യസന്ധത ഞാന്‍ ഈ വരികളില്‍ കണ്ടു.

Anonymous said...
മനുഷ്യരെ മനുഷ്യരാക്കുന്നത്
മനുഷ്യത്വമാണ് ..എന്താ മനുഷ്യത്വം ..?
സ്വന്തം ഇഷ്ടത്തിനും അഭിപ്രായത്തിനും തീ കൊളുത്തീ ചുട്ടിട്ട് - വല്ലവരും എന്തു പറയും എന്ന് കരുതി ഇഷ്ടമില്ലത്ത അവളെ [അവനെ ]മറ്റുള്ളവര്‍ക്ക് വേണ്ടി കെട്ടുക?
രണ്ട് വിത്യസ്ത കാഴച്ചപ്പാട് രണ്ട് ധ്രുവത്തിന്റെ ഒരിക്കലും പൂരിതമാവില്ലന്ന് അറിഞ്ഞും ..
ഒരു തരം നിസ്സംഗതയോടെ ..
അതൊക്കെ പോകട്ടെ, പറഞ്ഞാല്‍ നീണ്ടുപോകും അതിലേയ്ക്ക് പിന്നെ വരാം...

സ്വവര്‍ഗ്ഗഅനുരാഗി :
നിങ്ങളില്‍ ആരെങ്കിലൂം എന്നെങ്കിലും സ്വവര്‍ഗഅനുരാഗി ആയിരുന്നിട്ടൂണ്ടോ?
നേരിട്ട് അനുഭവിച്ചിട്ടുണ്ടോ?
അതോരിക്കലും ഒരു രതിയല്ല..
അതിലെ പ്രധാന ആകര്‍ഷണം ഒരാള്‍ക്ക് മറ്റൊരാള്‍ കൊടുക്കുന്ന മാനസ്സീകമായ സപ്പൊറ്ട്ട് ആണ് ..

ആ സ്പ്പൊറ്ട്ട് കൊണ്ട് ആത്മഹത്യയില്‍ നിന്ന് വിഷാദത്തില്‍ നിന്ന് ഒക്കെ കരകയറിയിട്ടുണ്ട്,
എന്റെ തലയിലെ ചുമടിന്റെ ഭാരം എന്റെ ശരീര ബലവും ബലഹീനതയും എന്റെ കഴിവും കഴിവുകേടും ഉള്ള മറ്റൊരാ‍ള്‍ക്കേ മനസ്സില്ലാവു
അല്ലത്തവര്‍ ‘ഓ അതാണൊ എത്ര നിസ്സാരം’ എന്ന് പറയുമ്പോള്‍ നുറുങ്ങുന്നത് മനസ്സാണ്-വ്യക്തിത്വമാണ്.

മക്കളെ കൊണ്ട് പോയി കോണ്‍വന്റ് ബോര്‍ഡിങ്ങ് ,ഊട്ടി റെസിഡെന്‍ഷ്യല്‍,
ഒക്കെ നിര്‍ത്തുന്നത്,ഒരു പ്രസ്റ്റീജ് അയിട്ടാ പേരന്റ്സ് വിളമ്പുന്നത് .മക്കള്‍, ഏകാന്തയിലും വെറി പിടിച്ച വാര്‍‌ഡന്മാരുടേയും കീഴില്‍ വല്ലാത്ത മാനസീക സംഘര്‍‌ഷം ആണനുഭവിക്കുന്നത് ..
ഒരു വശത്തു മാതാപിതാക്കളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാന്‍ ഉള്ള ശ്രമം മറുവശത്ത് സ്വന്തം ഇഷ്ടാനുഷ്ടം എല്ലാം വിത്യസ്തം,ഭക്ഷണം- ഉറക്കം -വസ്ത്രധാരണം -കൂട്ടുകാര്‍ - തുടങ്ങി എല്ലാം നഷ്ടപ്പെടുന്ന വ്യഥ .

എന്തിന്? അന്ന് വരെ പറയുന്ന ‌ഭാഷ പോലും മറ്റോരാളുടെ ചിട്ടക്കൊത്ത് മാറ്റണം. ചുരുക്കത്തില്‍ വ്യക്തിത്വ വളര്‍ച്ച അല്ല മോള്‍ഡിങ്ങ് ആണ്, മറ്റാരോ നിശ്ചയിച്ച ഷേപ്പില്‍ .. വല്ലാത്ത വീര്‍പ്പുമുട്ടല്‍ തന്നെയാണത് പ്രായത്തില്‍ 9 മണിയുടെ ‘മണി’ഡ്രസ്സ് മാറി ഉറങ്ങു . ഉറക്കം വന്നിട്ടല്ല.ലൈറ്റ് അണയുന്നു..

അന്നു കാലത്തെ കിട്ടിയ പണിഷ്‌മെന്റ് മുതല്‍ ആ കിടപ്പില്‍ ഓര്‍മ്മ വരും .ചിലപ്പോള്‍ അമ്മയേ/ അച്ഛനെ/ അമ്മുമ്മയെ / ഒക്കെ ഓര്‍ത്താവും തേങ്ങി കരയുന്നത്, അടുത്ത ബെഡിലേ കുട്ടി എണീറ്റ് വന്ന് ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റില്ലാ .പിന്‍ഡ്രോപ്പ് സയലന്റ്സ് ആണ് .
വാച്ചിങ് മോണിട്ടറ്മാരുണ്ട് ..
എന്നാലും ഒരു മനസ്സു കാണും ആകെ ചെയ്യുന്നത് വന്ന കെട്ടി പിടിച്ച് കൂടെ ഇരിക്കുകയോ ഒന്നു തലോടുകയോ ആവാം ...ആ‍ ആശ്വാസം അതു വിവരിക്കാന്‍ ആവില്ല പിന്നെ മിണ്ടാന്‍ അനുവാദമുള്ള നേരത്താവും എന്തിനാ കുട്ടി കരഞ്ഞത് എന്ന് ചോദിക്കുന്നത് .ഒരു പക്ഷെ ആദ്യമായി മനസ്സു തുറക്കും..ചിലപ്പോള്‍ ഒന്നും മിണ്ടാതെ പോകും .. വിണ്ടും ഇതു തുടരും .. പിന്നെ ആവും പയ്യെ പയ്യെ അടുക്കുക വിഷമിച്ചിരിക്കുമ്പോള്‍ ഒരു തലോടല്‍ ഒരു ആലിഗനം ഒരുമ്മ .അതിന്റെ ശക്തി ആശ്വാസം ആ ബലത്തില്‍ പിന്നെ മുന്നൊട്ട് .. അവിടെ മുന്‍‌തൂക്കം ലൈഗീകമല്ലാ എന്നാല്‍ പലപ്പൊഴും കെട്ടിപിടിക്കും ഉമ്മവയ്ക്കും സ്നേഹം പ്രകടിപ്പിക്കുന്നത് പിന്നെ എങ്ങനെയാ?
സ്പീഡില്‍ നോട്ട് എണ്ണിക്കാണിച്ചിട്ടോ?

ഏകാന്തത, ഉറ്റവരുടെ അടുക്കല്‍ നിന്ന് പറിച്ചെറിയല്‍ ,കുട്ടികള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ശൂന്യമായ വീട്, വഴക്കിടുന്ന അച്ഛനമ്മമാര്‍ ...
ഇതെന്റെ ഒക്കെ ബൈ പ്രോഡകറ്റാണ് സ്വവര്‍ഗത്തേ തേടി കണ്ടു പിടിക്കുന്നവര്‍... അനുരാഗം പ്രണയം രതി എന്നു വേണ്ടാ സ്നേഹപ്രകടനത്തിനു ഏതോക്കെ മാര്‍ഗം ആവാം, അതൊക്കെ നിലവില്‍ വരും...

പരസ്പരം എടുക്കുന്ന ഒരു പ്രതിഞ്ജയുണ്ട് --
നിന്നെ ഒരിക്കലും ഞാന്‍ വേദനിപ്പിക്കില്ല എന്തും ഷെയര്‍ ചെയ്യാന്‍ എന്നും ഉണ്ടാവും നിന്റെ മുന്നില്‍ ഞാന്‍ നടക്കില്ല നിന്റെ പിന്നിലും ആവില്ല എന്നും ഒപ്പം ഉണ്ടാവും എന്ന്--

.. ശരിയായ സപ്പോര്‍ട്ട് ഇതല്ലേ ? തെറ്റ് എന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് എന്തധികാരം..
ഇവിടെ രണ്ടില്‍ ഒരാള്‍ക്ക് ശക്തി തെളിയിക്കണ്ട.

അനില്‍@ബ്ലോഗ് // anil said...

വി.ശി,
അനുഭവ പാഠങ്ങളുടെ പിന്‍ബലത്തില്‍ എഴുതുന്ന വരികള്‍ക്ക് മൂര്‍ച്ചയേറും , അതംഗീകരിക്കുകയും ചെയ്യുന്നു.
ഒന്നോ രണ്ടോ പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്താലും കാലങ്ങളെടുത്ത് ചര്‍ച്ച ചെയ്താലും പരസ്പരം ബോദ്ധ്യപ്പെടുത്താനാവാത്ത (സ്വവര്‍ഗ്ഗ പ്രണയത്തെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരും)ഒന്നാണ് ഈ വിഷയമെന്നാണ് എന്റ അഭിപ്രായം. പിന്നെ ചെയ്യാനുള്ളത് മാന്യമായ പ്രതിപക്ഷ ബഹുമാനം നല്‍കുക എന്നുള്ളതാണ്. ഈ വിഷയത്തില്‍ എന്റ്റെ നിലപാടതാണ്, കിഷോറിന്റെ ഒരു പോസ്റ്റില്‍ ഞാ‍നതു പറഞ്ഞിട്ടുമുണ്ട്.

മറ്റു ജീവികളെ താരതമ്യം ചെയ്താല്‍ മനുഷ്യന് മനസ്സ് എന്നൊരു ഓര്‍ഗന്‍ കൂടി ഉണ്ട് എന്ന് സങ്കല്‍പ്പിക്കാം. ഈ മനസ്സ് ആണ് അവനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. തന്റെ സന്തോഷം,സന്താപം, പ്രണയം, നൈരാശ്യം എന്നുവേണ്ട എല്ലാ വികാരങ്ങളും അവന്റെ തലച്ചോറിലുണ്ടാവുന്ന രാസവസ്തുക്കളുടെ അളവിലുണ്ടാവുന്ന നേരിയ വ്യതിയാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലഹരിമരുന്നുകള്‍ക്ക് നാം അടിപ്പെട്ടുപോകുന്നത് കൃതൃമമായി ഈ വ്യതിയാനങ്ങള്‍ സൃഷ്ടിക്കാന്‍ അവക്കാവുമെന്നതിനാലുമാണ്. അതിനാല്‍ തന്നെ സോളിഡായി ഇന്നത് ഇന്നതാണെന്ന് പറയാന്‍ ചുരുങ്ങിയ പക്ഷം മനുഷ്യനിലെങ്കിലും ബുദ്ധിമുട്ടാണ്.അതിനു തെളിവാണ് വളരുന്ന ഈ ശാസ്ത്രയുഗത്തിലും അതിലും വേഗം വളരുന്ന മനോരോഗികളുടെ എണ്ണം, നമുക്ക് മെരുക്കാന്‍ പറ്റാത്ത ഒന്നായി മനുഷ്യമനസ്സ് ഇന്നും നിലനില്‍ക്കുന്നു.
ഞാന്‍ പറഞ്ഞു വരുന്നത് ഇത്രമാത്രം പ്രണയത്തെ നിര്‍വചിക്കുക, അതും യൂണിവേഴ്സലായി എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ നിര്‍വ്വചിക്കുക, ബുദ്ധിമുട്ടാണ്. ഈ പറയുന്ന പ്രശ്നങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടേ സ്വവര്‍ഗ്ഗ പ്രണയത്തെ വിശകലനം ചെയ്യാനാവൂ.
മതങ്ങള്‍ സ്വവര്‍ഗ്ഗ പ്രണയത്തെ എതിര്‍ക്കുന്നു എന്നതിനാല്‍ മാത്രം അതിനെ അനുകൂലിക്കലാണ് സ്വതന്ത്ര ചിന്ത എന്ന് ഞാന്‍ കരുതുന്നില്ല, അതിനാല്‍ തന്നെ സ്വവര്‍ഗ്ഗാനുരാഗത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും പ്രതിപക്ഷബഹുമാനം ഞാന്‍ നില നിര്‍ത്തുന്നു.

SunilKumar Elamkulam Muthukurussi said...

Where is DK Pattammal post?
-S-

വികടശിരോമണി said...

കൃഷ്ണ-തൃഷ്ണ,
ആഴത്തിൽ സ്പർശിക്കുന്ന ആ അഭിപ്രായം ഇവിടെ ഇട്ടത് ഉചിതമായി.ഹൃദയത്തിൽ നിന്നു വരുന്ന ഭാഷയിൽ എഴുതിയ ആ കുറിപ്പിന്റെ ഉടമസ്ഥൻ ആരായാലും അയാൾക്ക് സെല്യൂട്ട്.
അനിൽ,
അനിലിന്റെ പ്രതിപക്ഷബഹുമാനത്തെ പ്രതിപക്ഷബഹുമാനത്തോടെ ആദരിക്കുന്നു:)
പ്രണയത്തെ നിർവ്വചിക്കുക എളുപ്പമല്ല എന്നു പറയുമ്പോൾ അനിലും ഞാനും ഒരേ തോണിയിലാണ്.അതു തന്നെയല്ലേ ഞാനും പറയാൻ ശ്രമിച്ചത്?നിർവ്വചനങ്ങൾക്കു വഴങ്ങാത്ത വൈകാരികസ്ഥലികളെ തങ്ങളുടേതായ ആവശ്യങ്ങൾക്കനുസരിച്ചു നിർമ്മിക്കുന്നതിൽ പുരുഷാധിപത്യവും,മതവും,മുതലാളിത്തത്തിനു നൽകിയ സേവനത്തിന്റെ ഫലമാണ് പൊതു സമൂഹത്തിന്റെ സദാചാരനിർമ്മിതികൾ.നമുക്കറിയാത്ത പലതരം പ്രണയങ്ങളുണ്ടാകാം.അതുകൊണ്ട് അവ പ്രണയമല്ലാതാകുന്നില്ലല്ലോ.
പരസ്പരമുള്ള ആശയസംവേദനത്തിലൂടെ മാറാത്ത ഒരു ആശയഗതിയും ഇല്ല എന്നാണെന്റെ അഭിപ്രായം.അങ്ങനെ മാറാത്തതായി മനസ്സിൽ ചിലതു കുരുങ്ങിക്കിടക്കുന്നുവെങ്കിൽ,അതു സ്വയം കണ്ടെത്തി തിരുത്താൻ ആധുനികമനുഷ്യൻ തയ്യാറാകണം എന്നും.മതം പറഞ്ഞു എന്നതു കൊണ്ട് അല്ല ഞാൻ സ്വവർഗാനുരാഗനിഷേധത്തെ എതിർക്കുന്നത്.മതം പറഞ്ഞ ഒന്ന് സത്യമാകണമെന്നോ,നുണയാകണമെന്നോ ഇല്ല.തൽക്കാലപരിസരങ്ങളുടെ രാഷ്ട്രീയനിർമ്മിതിക്കായി നുണയും സത്യവുമെല്ലാം മതങ്ങൾ മാറിമാറി ഉപയോഗിക്കും.നമ്മുടെ മനസ്സാക്ഷിയോടാണ് നമുക്കു നമ്മുടെ സത്യങ്ങളെപ്പറ്റി ചോദിക്കാനും ഉത്തരം കണ്ടെത്താനും ആവുക.
നന്ദി.
സുനിൽ,
അതുവേണോ?അതും എന്റെ കൈകൊണ്ട്?:)

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
കാലാനുസൃതമായ മാറ്റങ്ങളെ, അത്, സദാചാരത്തിന്റെ ഡെഫനിഷനായാലും , ആര്‍ക്കും തടുക്കാ‍നാവില്ല.

സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നു വരികയും ഈ പദങ്ങളുമായി പൊതുജനം പരിചയപ്പെടുകയും ചെയ്യുന്നതോടെ പ്രശ്നങ്ങളെല്ലാം തീരുകയും ചെയ്യും.
പണ്ടത്തെ A സര്‍ട്ടിഫിക്കറ്റ് പടങ്ങള്‍ കണ്ടാല്‍ ഇപ്പോള്‍ കരച്ചിലല്ലെ വരിക?
:)

ചിന്തകന്‍ said...

വികട ശിരോമണി.

അനുരാഗം പോപമാണോ എന്ന് ചോദിച്ചാല്‍ ഒരു സ്നേഹം ബന്ധം/ഫ്രന്‍ഡ് ഷിപ് എന്ന നിലയി ലാണെങ്കില്‍ അത് ഒരിക്കലും പാപമാവില്ല.

തിന്നുന്നത് പാപമാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതൊരു പാപമാണെന്ന് നമുക്ക് പറയാന്‍ സാധിക്കുമോ? എന്നാല്‍ തിന്നുന്നത് പാപമാണെന്ന് ഇസ് ലാം പറയുന്നുണ്ട്. തിന്നുന്നത് തീറ്റിക്കുന്നതും പുണ്യമാണ്. അതേ സമയം തിന്നുന്നതും തീറ്റിക്കുന്നതും ഒരു പാപവുമാണ്. ഒരാള്‍ ആര്‍ജ്ജിച്ച സമ്പത്ത് ശുദ്ധവും നേരായ വഴിയിലൂടെയുമായിരിക്കണം എന്ന് ഇസ് ലാം നിര്‍ബന്ധിക്കുന്നു. നേരായ സമ്പാദ്യത്തിലൂടെയല്ലാതെ ഒരാള്‍ ആഹരിച്ചാലും/ആഹരിപ്പിച്ചാലും അത് പാപമാണ്.


സ്നേഹിക്കുന്നത് കുറ്റമാണോ? അല്ല. ഭാര്യയെ സ്നേഹിക്കുന്ന പോലെയല്ല മാതാവിനെയും സഹോദരിയെയും സ്നേഹിക്കുന്നത്. അങ്ങിനെ ഒരിക്കലും ആവാന്‍ പാടില്ല. അത് പാപമാണ്. സ്നേഹം ആപേക്ഷികമാണ്. ഒരു പുരുഷന് പുരുഷനെ ഇണയായി സ്നേഹിക്കുന്നത് പാപമാണ്.അത് പോലെ ഒരു സ്ത്രീ സ്ത്രീയെയും. ഇണ എന്ന സങ്കല്പത്തിന് പ്രകൃതി തന്നെ നിശ്ചയിച്ച വ്യവസ്ഥക്കെതിരാണിത്.

ഒരു കാര്യത്തെ നിയമ വിധേയമാക്കി പ്രോത്‍സാഹിപ്പിച്ചാല്‍ അത് ആ സമൂഹത്തിലെ എല്ലാവരും/പകുതി പേര്‍ ആചരിച്ചാല്‍ ‍സമൂഹത്തിന്റെ ഗതിയെന്താവുമെന്ന് ബുദ്ധിയുള്ള മനുഷ്യന്‍ ചിന്തിക്കേണ്ടതുണ്ട്. ഇവിടെയാണ് മനുഷ്യ സ്നേഹം എന്ന കാപട്യം തിരിച്ചറിയപ്പെടാതെ പോകുന്നത്.

ഇസ് ലാം ഒരു കാര്യത്തെ പാപമോ പുണ്യമോ ആയി അംഗീകരിക്കുന്നത് അത് മനുഷ്യ സമൂഹത്തെ മൊത്തത്തില്‍ ഉള്‍ക്കൊണ്ടതിന് ശേഷമാണ്.വിവാഹം കഴിക്കാതിരിക്കുന്നത് ഇസ് ലാം വിലക്കിയ കാര്യമാണ്. ബ്രഹ്മചര്യം(വിവാഹം കഴിക്കാത്ത) ഒരു പുണ്യമായി കണക്കാക്കി ലോകത്തെ എല്ലാമനുഷ്യരും ആ പുണ്യം ലഭിക്കണമെന്ന് ആഗ്രഹിച്ചാല്‍ മനുഷ്യ സമൂഹത്തിന്റെ ആയുസ്സ് ഇനിയൊരറുപതോ എഴുപതോ വര്‍ഷം കൊണ്ട് അവസാനിക്കും.

ഒരു കാര്യത്തെ നാം പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് മനുഷ്യര്‍ക്കും ആപ്ലിക്കബ്ള്‍ ആയിരിക്കേണ്ടതുണ്ട്.

കാല്‍ വിന്റെയും വികടശിരോമണിയുടെയും ചിന്താഗതിളെല്ലാം ഏതോ ചില പ്രത്യയ ശാസ്ത്രങ്ങളില്‍ ബന്ധനത്തില്‍ തന്നെയാണ്. അതിലൂടെ ചിന്തിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങളെ മൈക്രോലവലില്‍ നിന്നു മാത്രം കാണാ‍ന്‍ ശ്രമിക്കുന്നതും, മാക്രോ ലവലില്‍ നിന്ന് അതിനെ നിരീഷിക്കാന്‍ കഴിയാതെ പോവുന്നതും.

ചിന്തകന്‍ said...

ഒരു കാര്യത്തെ നാം പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് മനുഷ്യര്‍ക്കും ആപ്ലിക്കബ്ള്‍ ആയിരിക്കേണ്ടതുണ്ട്.

എന്നത്

“ഒരു കാര്യത്തെ നാം പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് മനുഷ്യര്‍ക്കാകമാനം ആപ്ലിക്കബ്ള്‍ ആയിരിക്കേണ്ടതുണ്ട്.“

എന്ന് തിരുത്തിവായിക്കാ‍നപേക്ഷ.

വികടശിരോമണി said...

അനിൽ,
അതാണുകാര്യം,സദാചാരവും ഒരു ചരിത്രനിർമ്മിതിയാണെന്ന തിരിച്ചറിവ്.തകഴിയുടെ ഒരു കഥ ഓർക്കുന്നു-നമ്മുടെ പഴയ ചില തറവാടുകളുടെ മഹിമ നിർണ്ണയിച്ചിരുന്നത്,രാവിലെ മുറ്റത്തു കാണുന്ന ചൂട്ടുകുത്തിക്കെടുത്തിയ പാടുകളുടെ എണ്ണം കണക്കാക്കിയായിരുന്നത്രേ:)
{കഥ അതിശയോക്തിയാകാമെങ്കിലും അതുതന്നെയായിരുന്നു,സ്ഥിതി}
ചിന്തകൻ,
വരവിനും വായനക്കും നന്ദി.
അങ്ങയുടെ മാക്രോലവലിൽ ഞാനും കാൽ‌വിനും എല്ലാം ചിന്തിക്കും എന്നു കരുതരുത്.എനിക്കു മാക്രോ ആയി തോന്നുന്നത്,അങ്ങേക്കു തോന്നണമെന്നുമില്ല.
ആശയവക്രീകരണം ഭാഷാശാസ്ത്രത്തിലെ പഴയ അടവാണ്.ഈവോ ആൻഡ്രീച്ചിന്റെ ‘ബ്രിഡ്ജ് ഓൺ ദ ട്രീന’യെ വിമർശിച്ച് “ട്രീനാനദിക്കു മാത്രമേ പാലമുള്ളോ?”എന്നു ചോദിച്ച പഴയ അടവ്:)
അനുരാഗം പാപമാണോ എന്ന ചോദ്യത്തിനു മറുപടിയായി അമ്മയേയും പെങ്ങളേയും ഭാര്യയായി കാണുന്നത് പാപമാണ് എന്ന ഉത്തരവും വ്യത്യസ്തമല്ല.അവയോട് സ്വവർഗാനുരാഗത്തെ താരത‌മ്യപ്പെടുത്തുന്നത്ര മാക്രോ ലവലിൽ ചിന്തിക്കാൻ തൽക്കാലം കഴിയുന്നില്ല.“പ്രകൃതി നിശ്ചയിച്ച വ്യവസ്ഥകൾ” എന്തൊക്കെയാണെന്ന് അറിയാമെങ്കിൽ ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു.ഞാൻ അനിലിന്റെ പോസ്റ്റിൽ ചോദിച്ചിരുന്നു,അത്.കുറേക്കാലമായി “പ്രകൃതിവിരുദ്ധം”എന്നൊക്കെ കേൾക്കുന്നു.അതെന്താണ് എന്നു മനസ്സിലാക്കാനും കഴിയുമല്ലോ.
സമൂഹത്തിലെ പകുതിപ്പേരും നിയമാനുകൂല്യം വരുന്നതോടെ സ്വവർഗാ‍നുരാഗികളായി മാറിയാൽ എന്തു ചെയ്യും എന്ന ആധി കലക്കി.ഭൂമി ഉരുണ്ടതാണെങ്കിൽ അടിയിലുള്ളവരെല്ലാം താഴെ വീണുപോവില്ലേ എന്ന് ഇതുപോലൊരാധി കോപ്പർനിക്കസിന്റെ കാലത്ത് ചിലർക്കുണ്ടായിക്കാണണം.

ചിന്തകന്‍ said...

വികടശിരോമണി

അങ്ങയും കാല്‍ വിനുമൊന്നും ഞാന്‍ ചിന്തിക്കുന്ന മാക്രോ ലവലില്‍ ചിന്തിക്കണമെന്ന് ഞാന്‍ ഒരിക്കലും ആവശ്യപെട്ടിട്ടില്ല. അങ്ങയും കാല്‍ വിനും എല്ലാം കിടക്കുന്ന കിണറ്റില്‍ കിടന്ന് മറ്റുള്ളവവരുടെ ചട്ടക്കൂടിനെ കുറിച്ച് വാചാലമാകുന്നത് കണ്ടപ്പോള്‍ പറഞ്ഞ് പോയതാണ്; അങ്ങ് ദയവായി ക്ഷമിക്കുക. അങ്ങേക്കിത് ഭാഷാശാസ്ത്രത്തിലൂടെയുള്ള ആശയവക്രീകരണമായി തോന്നുന്നതും ഒരു പക്ഷേ അങ്ങ് ജീവിക്കുന്ന കിണറ് മാത്രമാണ് ലോകം എന്ന് കരുതുന്നത് കൊണ്ടാവാം. :)

സ്നേഹത്തിന്റെ/അനുരാഗത്തിന്റെ ആപേക്ഷികതയെ സൂചിപ്പിക്കാന്‍ ഒരു ഉദാഹരണം പറഞ്ഞത്, മറ്റൊരര്‍ത്ഥത്തില്‍ വായിച്ച് കളഞ്ഞത് - അങ്ങ് സൂചിപ്പിച്ച സ്വവര്‍ഗ്ഗാനുരാഗവും അത് മൂലമുണ്ടാകുന്ന രതിയും പത്തരമാറ്റാണെന്ന് സ്ഥാപിക്കാനായിരിക്കും എന്ന് തോന്നുന്നു. “ഈവോ ആൻഡ്രീച്ചിന്റെ ‘ബ്രിഡ്ജ് ഓൺ ദ ട്രീന’യെ വിമർശിച്ച് “ട്രീനാനദിക്കു മാത്രമേ പാലമുള്ളോ?“ എന്ന ചോദ്യവും വിത്യസ്ത ആളുകളോട് നമുക്ക് തോന്നുന്ന പ്രകൃതിപരമായ സ്നേഹത്തിന്റെ ആപേക്ഷികതയെകുറിച്ചുള്ള ഉദാഹരണവും സംഗമിക്കുന്ന പോയന്റ് മനസ്സിലായില്ല. നമ്മുടെ മൈക്രോ ലവലിലും വിത്യാസമുണ്ടായത് കൊണ്ടായിരിക്കാം. :)

പ്രകൃതിപരമായി, സര്‍വ്വ ചരചരാചങ്ങളിലും, ഇണ എന്ന സങ്കല്‍പത്തിന് ഒരാണും പണ്ണും ആവശ്യമാണ്. ആണിന്റെയും പെണ്ണിന്റെയും ശാരീരിക പ്രകൃതിയും ആന്തരികമായ പ്രവര്‍ത്തനങ്ങളും ആണും പെണ്ണും ചേര്‍ന്നുള്ള ഇണചേരലിന് മാത്രമായി തയ്യാറാക്കപ്പെട്ടതാണ്. സാമൂഹിക ചുറ്റുപാടുകള്‍ ആളുകളില്‍ പലതരത്തിലുള്ള മാനസികമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയേക്കാം. അത്തരം പരിവര്‍ത്തനങ്ങളെ പ്രകൃതിപരമാണെന്ന് വാദിച്ചാല്‍ ആളുകളിലുള്ള എല്ലാ തരം അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും പ്രകൃതിപരം തന്നെയായാണ് വാദിക്കേണ്ടിവരും. അതിനെയൊന്നും ചട്ടക്കൂട്ടിലാണെന്ന് പറഞ്ഞ് വിമര്‍ശിക്കാനുള്ള അവകാശമുണ്ടാവില്ല ഈ സ്വവര്‍ഗ്ഗ ശാസ്ത്രക്കാര്‍ക്ക്. തലയുടെ സ്ഥാനത്ത് സെക്സിനെയും വയറിനെയും പ്രതിഷ്ടിച്ച് - തലകുത്തനെയുള്ള ഒരു വ്യവസ്ഥിതിയെ സ്ഥാപിച്ചെടുക്കേണ്ടത് മുതലാളിത്തതിന്റെ ഒരാവശ്യമാണ്. കുടുബങ്ങള്‍ ശിഥിലമാക്കപ്പെട്ടാലെ കോര്‍പറേറ്റുകള്‍ക്ക് ഫാസ്റ്റ് ഫുഡ്/റിടെയ്ല്‍ സംസ്കാരങ്ങള്‍ക്ക് പുരോഗതിയുണ്ടാ‍ക്കാന്‍ പറ്റൂ. അത്തരം കോര്‍പറേറ്റുകളുടെ കുഴലൂത്തുകരായി അധ:പതിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒരു പക്ഷേ ഭൂമി ഉരുണ്ടാതായത് കൊണ്ട് താഴോട്ട് വീഴുമെന്നോ മേലോട്ട് പറക്കുമെന്നോ ഒക്കെ തോന്നിക്കാണും. കമ്പ്യൂട്ടര്‍ വല്‍ക്കരണം വന്നാല്‍ ആളുകളെല്ലാം തൊഴില്‍ ക്ഷാമം പിടിച്ച് പട്ടിണികിടന്ന് ചാവും എന്ന് പറഞ്ഞവരെ തിരയാന്‍ ഏതായാലും കോപര്‍നിക്കസിന്റെ കാലത്തേക്കൊന്നും പോകേണ്ടതില്ല :)

വിശാസവും സ്നേഹവും വികാരങ്ങളും എല്ലാം ആത്മീയമാണ്. സ്വവര്‍ഗ്ഗരതിയെ ന്യായീകരിക്കാന്‍ ശാസ്ത്രത്തിന്റെ പിന്നാലെ പായുന്നവര്‍ മനുഷ്യരാശിയില്‍ ഭൂരിപക്ഷം വരുന്നവരുടെ വിശ്വാസത്തിന്റെ ശാസ്ത്രത്തെ എതിര്‍ക്കുന്നതിന്റെ ഗുട്ടന്‍സ്, ഭൂമി ഉരുണ്ടതായത് കൊണ്ട് വലിയൊരു കട്ടപാര വെച്ച് ഉരുട്ടികളിക്കാമെന്ന് കരുതുന്നത് കൊണ്ടാണോ? :)

Calvin H said...

ഓഫിനു സോറി വി.ശി:

ചിന്തകാ ആ മാക്രോ ലെവൽ നമ്പർ അങ്ങ് മാറ്റി വെച്ചേക്ക് കെട്ടോ...

ലേബലൊട്ടിച്ച് പറയുന്നതെല്ലാം പാർട്ടിതീരുമാനം എന്ന് വരുത്തിത്തീർക്കാൻ താങ്കൾക്ക് തോന്നുന്നത്, താങ്കൾക്ക് സ്വന്തമായി അഭിപ്രായം ഇല്ലാത്തത് കൊണ്ടാണ്. എന്നു വെച്ച് എല്ലാവരും അങ്ങനെ ആണെന്ന് ധരിച്ചേക്കല്ല്. ധരിച്ചാലും ഐ സിമ്പ്ലി ഡോണ്ട് കേർ... കാരണം തലച്ചോറ് എങ്ങടും പണയപ്പെടുത്തിയിട്ടില്ല. തലക്ക് ഒരു കറുപ്പിന്റേയും ബാധ കേറിയിട്ടില്ല. ഒരു വ്യക്തിക്കോ സംഘടനക്കോ ദൈവത്തിനു പോലും തീരുമാനങ്ങൾ അടിച്ചേല്പിക്കാനോ ബ്രയിൻവാഷ് ചെയ്യാനോ ഉള്ള അനുവാദം കൊടുത്തിട്ടില്ല കെട്ടോ...

മതചിഹ്നങ്ങളെ അപ്പടി എതിർക്കുമ്പൊഴും. ഫ്രാൻസിൽ പർദ്ദ നിരോധിക്കുമ്പോൾ അത് വ്യക്തിസ്വാതന്ത്രത്തിനെതിരാണ് എന്ന് പറയാൻ കഴിയുന്നത് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്നത് കൊണ്ടാണ്.

അതുകൊണ്ട് താങ്കൾക്ക് സ്വന്തം ആയി ലോജിക്കൽ തിങ്കിംഗ് സാധ്യമാവുമ്പോൾ നമുക്ക് തർക്കിക്കാം... യുക്തിപരമായ വാദങ്ങളെ അല്ലാതെ വിശ്വാസങ്ങളോട് തർക്കിച്ച് റിസൾട്ട് ഉണ്ടാക്കാം എന്ന് അതിമോഹമില്ലാത്തത് കൊണ്ടാണ്.

ഭൂമി ഉരുണ്ടതായത് കൊണ്ട് വലിയൊരു കട്ടപാര വെച്ച് ഉരുട്ടികളിക്കാമെന്ന് കരുതുന്നില്ലെങ്കിലും, പരന്ന ഭൂമിയെ പർവതങ്ങൾ കൊണ്ട് ഉറപ്പിച്ചു നിർത്തുന്നു എന്ന് വിശ്വസിക്കാതിരിക്കാനുള്ള ബോധം ഉണ്ട്...

വികടശിരോമണി said...

ചിന്തകൻ,
ഇപ്പോഴാണ് ഗുട്ടൻസ് മനസ്സിലായത്.‘വിശ്വാസത്തിന്റെ ശാസ്ത്ര’ത്തിന്റെ ഹോൾസൈയിൽ ഡീ‍ലറാണല്ലേ.കണ്ടതിൽ സന്തോഷം.കാൽ‌വിൻ പറഞ്ഞ പോലെ,യുക്തിപരമല്ലാതെ നടത്തുന്ന സംവാദങ്ങൾക്ക് എന്തെങ്കിലും ഫലമുണ്ടെന്നു തോന്നുന്നില്ല.നല്ല രണ്ടു പോസ്റ്റ് വായിക്കാനുള്ള സമയം നഷ്ടപ്പെടുത്താമെന്നേയുള്ളൂ.എന്തായാലും ഈ വാചകം ഇഷ്ടപ്പെട്ടു:
“ആണിന്റെയും പെണ്ണിന്റെയും ശാരീരിക പ്രകൃതിയും ആന്തരികമായ പ്രവര്‍ത്തനങ്ങളും ആണും പെണ്ണും ചേര്‍ന്നുള്ള ഇണചേരലിന് മാത്രമായി തയ്യാറാക്കപ്പെട്ടതാണ്.”
ഇത്തരത്തിലുള്ള മാക്രോലവൽ ചിന്തകളുമായി ജീവിക്കുന്നവരോടു തർക്കിക്കാൻ എന്റെ അപ്‌സ്റ്റെയർ വേക്കന്റല്ലാത്തതുകൊണ്ട് നിർത്തുന്നു.
കാൽ‌വിൻ,
ഓഫിടാതെ ബൂലോകം സമ്മതിക്കാത്ത സ്ഥിതിയായി,ല്ലേ:)
നന്ദി.

ചിന്തകന്‍ said...

എല്ലാവരും അങ്ങനെ ആണെന്ന് ധരിച്ചേക്കല്ല്. ധരിച്ചാലും ഐ സിമ്പ്ലി ഡോണ്ട് കേർ... കാരണം തലച്ചോറ് എങ്ങടും പണയപ്പെടുത്തിയിട്ടില്ല..

കാല്‍ വിന്‍

ആരെയും വ്യക്തിതലത്തില്‍ ഇവിടെ വിലയിരുത്തപ്പെട്ടിട്ടില്ല. പ്രവൃത്തിയെയോ ആശയത്തേയോ വിലയിരുത്താന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. സാമാന്യ വത്ക്കരണം ആരുടെ മേലും നല്ലതല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

അമിതമായ വിശ്വാസം ആത്മ പ്രശംസയായി പോകും :). തലച്ചോറ് പണയം വെക്കുന്നതിനെ കുറിച്ച് വല്ല ശാസ്ത്രീയമായ പഠനവും അവൈലബിള്‍ ആണോ എന്നറിയില്ല. ഏതിനെയും ന്യായീകരിക്കാന്‍ ശാസ്ത്രീയമായ ഒരു പഠനം നടത്തിയാല്‍ എല്ലാം കഴിഞ്ഞു. രാഷ്ട്രീയക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുത്തരവിടുന്ന പോലെ. പ്രസവിക്കാത്ത പശുവിന്റെ അകിടില്‍ നിന്ന് പാല്‍ കറന്നെടുക്കുന്നു എന്ന് പറയുന്നത് പോലെ.

വിശ്വാസ പരമായ ഒന്നും തന്നെ എന്റെ കമന്റിലില്ല. എന്നാല്‍ വിശ്വാത്തിന്റെ ജനിതക ആലേഖനത്തെകുറിച്ചും ശാസ്ത്ര ലോകത്ത് ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്/നടക്കുന്നുണ്ട്.(സമയുമെണ്ടെങ്കില്‍, മുന്‍ വിധി ചേര്‍ക്കാതെ, 1. വിശ്വാസത്തിന്റെ ശാസ്ത്രം ശാസ്ത്രത്തിന്റെ വിശ്വാസം 2.വിശ്വാസങ്ങളുടെയും മതങ്ങളുടെയും നവ വിശകലനങ്ങള്‍ വായിക്കുക) യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഒട്ടകപക്ഷി നയം സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. ഞാന്‍ ഒരു പ്രത്യയ ശാസ്ത്രത്തെയും അന്ധമായി ഫോളോ ചെയ്യുന്നില്ല എന്ന വിശ്വാസത്തിലാണ്. കടുത്ത സങ്കുചിതത്വം വെച്ചു പുലര്‍ത്തുന്നവര്‍ സ്വാഭാവികമായും ധരിക്കുക അവരാണ് യുക്തിയുടെ മൊത്ത കച്ചവടക്കാര്‍ എന്നാണ്. എന്റെത് യുക്തി ചിന്തയാണെന്ന് ഞാന്‍ വേറൊളുടെ യുക്തി ചിന്തയില്‍ നിന്ന് വരുന്ന സര്‍ട്ടിഫിക്കറ്റ് പ്രഡ്യൂസ് ചെയ്താലെ സംവാദത്തിനുള്ളൂ എന്ന് പറയുന്നതിന്റെ യുക്തി എനിക്കേതായാലും പിടിക്കിട്ടിയിട്ടില്ല. അത്പത്തമായേ ഇതിനെയൊക്കെ ഗണിക്കാന്‍ പറ്റുകയുള്ളൂ. അവനവന്റെ യുക്തിപരമായ പാപരത്വം മറച്ചു വെക്കാന്‍ അന്യന്റെമേല്‍ യുക്തിയില്ലായ്മ ആരോപിക്കേണ്ടതുണ്ടോ കാല് വിന്‍? :)

വികട ശിരോമണി അങ്ങ് സ്വവര്‍ഗാനുരാഗത്തിന്റെ/രതിയുടെ മൊത്തകുത്തക ഏറ്റെടുത്തെറിങ്ങിയതല്ലെ. അപ്പോ പിന്നെ വേറൊരു ശാസ്ത്രവും പ്രകൃതിയും തലേ കേറുമെന്ന അമിതമായ ആത്മ വിശ്വാസമൊന്നും എനിക്കുണ്ടായിരുന്നില്ല കെട്ടോ :)


ആശയ സംവാദങ്ങളെ ആ ലവലില്‍ തന്നെ യെടുക്കണമെന്നപേക്ഷ.

സസ്നേഹം....

Sureshkumar Punjhayil said...

Pranayam divyamaanu...!

manoharamaayirikkunnu, Ashamsakal...!!!

Calvin H said...

ചിന്തകാ,
താങ്കളുടെ ആശയസംവാദത്തിന്റെ ആഴം അറിയാൻ താഴെയുള്ള സെന്റൻസ് മാത്രം മതി.

“കാല്‍ വിന്റെയും വികടശിരോമണിയുടെയും ചിന്താഗതിളെല്ലാം ഏതോ ചില പ്രത്യയ ശാസ്ത്രങ്ങളില്‍ ബന്ധനത്തില്‍ തന്നെയാണ്. “

വിഷയബദ്ധമായും ലോജിക്കലായും ചർച്ചകൾ നടത്തുന്ന പോസ്റ്റുകളിൽ , ബ്ലോഗർമാരെ പ്രത്യയശാസ്ത്രത്തിന്റെയും മറ്റും ലേബലൊട്ടിച്ച്, ചർച്ചയുടെ വിഷയം എന്തായാലും അതിനെ വളരെ വിദഗ്ദ്ധമായി ആസ്തിക-നാസ്തിക സംവാ‍ദം പോലുള്ള എന്തിലോട്ടെങ്കിലും വഴി തിരിച്ച് വിടുന്നത് മലയാളം ബ്ലോഗിൽ എല്ല ഫണ്ടമെന്റലിസ്റ്റുകളും ജാതിഭേദമന്യേ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പർ ആണ്. ദൌർഭാഗ്യകരമെന്ന് പറയാം, ആ നമ്പർ മോശമില്ലാതെ വർക്കൌട് ആവാറുണ്ട്.

അത്തരമൊരു വഴിതിരിച്ചു വിടൽ ആഗ്രഹിക്കുന്നതിനാൽ തന്നെ ആ തരത്തിൽ ചർച്ചക്ക് താല്പര്യം ഇല്ല. ലിങ്കിനു നന്ദി, ശാസ്ത്രത്തെക്കുറിച്ച് മിനിമം ബോധമില്ലാത്ത ആർട്ടിക്കിളുകളാണ് താങ്കളുടെ റഫറൻസ് എന്ന് ഇവിടെ വന്നു പോകുന്ന എല്ലാവർക്കും മനസിലാക്കാൻ അതു സഹായകമായേക്കും.

വി.ശി:
ടോപ്പികും ആയി ബന്ധമില്ലെന്നു തോന്നുന്ന പക്ഷം ഈ കമന്റു ഡിലീറ്റുന്നതിൽ സന്തോഷം.

Calvin H said...

വി.ശി:

ബഹളത്തിനിടയിൽ മെയിൻ ടോപിക് വിട്ടു പോയി.

ചന്തുമേനോൻ അന്ന് ദർശിച്ച സ്വാതന്ത്ര്യം പോലും ഇല്ലെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു താങ്കൾ ചെയ്തതെന്ന് തോന്നായ്കയല്ല്ല. സ്വാതന്ത്ര്യമെന്ന ആശയത്തെക്കൂറിച്ച് ഒന്നു കൂടി തെളിച്ചം വരാൻ വേണ്ടി പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. ചന്തുമേനോൻ എഴുതിയ കാലഘട്ടത്തെ കണക്കിലെടുത്ത് വായിക്കുമ്പോൾ അതിൽ നല്ല വശം കാണാതിരിക്കുന്നില്ല.

ടോപികിൽ നിന്നും അല്പം വ്യതിചലിക്കുന്നു:
ഇന്ത്യയെ സംബന്ധിച്ചേടത്തോളം കപടസദാചാരബോധങ്ങൾ തുടങ്ങുന്നത് സ്വവർഗപ്രണയത്തിലല്ല, മറിച്ച് പ്രണയത്തിൽ തന്നെയാണ്. വിവാഹം കഴിക്കാത്ത കമിതാക്കൾ വഴിയരികിലൂടെ കൈ പിടിച്ചു നടന്നു പോകുന്നതോ ഒരു റൂമിൽ തനിയെ ഇരിക്കുന്നതോ അസാന്മാർഗികമാകുന്നുണ്ടിവിടെ. അതേ സമയം അക്കാര്യത്തിൽ ഹോമോസെക്ഷ്വത്സ് ഭാഗ്യവാൻ/വതിമാരാണ്. ഒരുമിച്ചു സമയം ചിലവിടാൻ തടസങ്ങളൊന്നുമില്ല.

അതേ സമയം സ്വവർ‌ഗാനുരാഗികൾ വിവാഹം കഴിക്കുന്നത് പ്രശ്നമാണ് താനും.

ഇവിടെ എല്ലാ സദാചാരവാദികളുടെയും പ്രശ്നം മുഖം‌മൂടി മാത്രമാണ്. വിവാഹപൂർവരതി നടക്കുന്നുണ്ടോ എനതല്ല പ്രശ്നം. അതുണ്ടെന്ന് സമൂഹം അംഗീകരിക്കാൻ പാടുണ്ടോ എന്നതാണ്. ഇല്ല എന്ന് പരക്കെ അംഗീകരിച്ച് അതു നടന്നാലും ആർക്കും കുഴപ്പമൊന്നുമില്ല.

സ്വവർഗപ്രണയത്തിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ വരും. സ്വവർഗരതിയോ പ്രണയമോ അല്ല പ്രശ്നം. അത് ലീഗലൈസ് ചെയ്താൽ അങ്ങനെയൊന്നിവിടെ ഉണ്ടെന്ന് പരസ്യമായി അംഗീകരിക്കേണ്ടി വരും എന്നതാണ്.

പ്രണയിക്കാനോ പ്രണയിച്ചാൽ അതു പുറത്തു പറയാനോ ഭയക്കുന്ന സമൂഹമാണ് നമ്മൂടെതെന്നത് തന്നെ പ്രശ്നം. അതാകട്ടെ വളരെക്കാലം കൊണ്ട് വിദഗ്ദ്ധമായും സൂക്ഷ്മമായും നമ്മുടെ മനസുകളിൽ അടിച്ചേൽ‌പ്പിക്കപ്പെട്ട ഒരു പാപബോധത്തിൽ നിന്നുണ്ടാവുന്നതും.

ഇതിൽ നിന്നും പുറത്തു വരാൻ മിനിമമായി വേണ്ട കാര്യം കുട്ടികൾക്ക് സ്കൂൾ തലം തൊട്ട് നേരായ ലൈംഗികവിദ്യാഭ്യാസം നൽകുക എന്നതാണ്.

ലൈംഗികവിദ്യാഭാസത്തെ എതിർക്കുന്നവരാണ് സ്വവർഗരതി നിയമവിധേയമാക്കിയാൽ അതു സാമൂഹികപ്രശ്നങ്ങളുണ്ടാക്കുമെന്ന് വാദിക്കുന്നത് എന്നത് മറ്റൊരു അശ്ലീലം.

സെക്ഷ്വാലിറ്റിയുമായും ഹോമോസെക്ഷ്വാലിറ്റിയുമായും ബന്ധമുള്ള

ചിന്തകന്‍ said...

ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ചിന്തിക്കുന്നവർ ലൈംഗികന്യൂനപക്ഷങ്ങളെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമായിരിക്കും.

കാല്‍ വിന്‍
ഈ ചര്‍ച്ചയില്‍ ഇനിയൊരഭിപ്രായം പറയണമെന്ന് കരുതിയതല്ല.

മുകളിലെ താങ്കളുടെ കമന്റ് ഞാന്‍ ഈ പോസ്റ്റില്‍ കമന്റിടുന്നതിന് മുമ്പാണ് താങ്കളിട്ടതെന്നതില്‍ സംശയമുണ്ടായിരിക്കില്ല എന്ന് കരുതട്ടെ.

‘ലൈഗിംക ന്യൂന പക്ഷങ്ങള്‘‍ ‘ലൈംഗിക തൊഴിലാളികള്‘‍ എന്നൊക്കെ പറയുന്നത് ചിലയാളുകള്‍ക്ക് ഇന്നൊരു ഫാഷനാണ്.

താങ്കളുടെ കമന്റ് സൂചിപ്പിക്കുന്നത്:

1 .സ്വവര്‍ഗ്ഗ ലൈംഗികതയെ എതിര്‍ക്കുന്നവര്‍ മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ് അതിനെ എതിര്‍ക്കുന്നത്
2.മതത്തിന്റെ ചട്ടക്കൂടിലുള്ളവരുടെയെല്ലാം യുക്തി രഹിതമായാണ് ചിന്തിക്കുന്നത്.
3. സ്വര്‍വഗ്ഗാനുരാഗത്തെ അനുകൂലിക്കുന്നവര്‍ ഒന്നിന്റെയും ചട്ടക്കൂട്ടിലല്ല. ആരുടെ ചിന്തകളെ അവരെ ഒരു നിലക്കും ആരും സ്വാധീനിച്ചിട്ടില്ല.
4.സ്വതന്ത്രമായി ചിന്തിക്കുന്നവരെല്ലാം സ്വവര്‍ഗാനുരാഗത്തെ രതിയെ അംഗീകരിക്കണം.

ചര്‍ച്ചയെ മറ്റു തലങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകാന്‍ തുടക്കം കുറിക്കുന്നവരെ കണ്ടെത്തുന്നതിന് ഒരു ആത്മ പരിശോധന നല്ലതാണ്.

പ്രിയ കാല്‍ വിനൊരു കാര്യം മനസ്സിലാക്കുക; ഒരു വ്യക്തി എന്ന നിലക്ക് ആരുടെയും ഔദാര്യമില്ലാതെ, സ്വന്തമായി വരുമാനമുണ്ടാക്കി ആരുടെയും സ്വാധീനത്തിലോ അടിമത്തത്തിലോ അല്ലാതെ സ്വതന്ത്രമായ മനസ്സോടും ചിന്തയോടും തന്നെയാണ് ഞാനും ജീവിക്കുന്നത്. എന്റെ യുക്തിയും വിശ്വാസങ്ങളും തീര്‍ത്തും സ്വതന്ത്രമായ ചിന്തയില്‍ നിന്ന് തന്നെയാണുല്‍ഭവിച്ചത് എന്ന് എനിക്കുറപ്പുണ്ട്. ‍ എന്നാല്‍ എന്റെ ചിന്തകക്ക് സാമൂഹ്യ ചുറ്റുപാടുകളും വിദ്യാഭ്യസവും എല്ലാം സഹായകമായിട്ടുണ്ട്. അതില്‍ നിന്ന് തന്നെയാണ് ഞാന്‍ സ്വവര്‍ഗ്ഗരതി എന്ന പ്രകൃതി വിരുദ്ധ വൈകൃതത്തെ എതിര്‍ക്കുന്നതും.

കാല്‍ വിനെ വളര്‍ത്തിയ ചുറ്റുപാടുകളും,വിദ്യഭ്യാസവും പ്രത്യയശാസ്ത്രങ്ങളുമൊക്കെ കാല്‍ വിന്റെ ഇന്നത്തെ ചിന്തകള്‍ക്ക് സ്വാധീനമില്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങിനെ, സാധാരണ മനുഷ്യരില്‍ ഒരാള്‍ക്കും പറയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല...
കൂടുതല്‍ പറയുന്നില്ല...

..... മാന്യമായ രീതിയിലാണ് അഭ്പ്രായങ്ങള്‍ പ്രകടിപ്പിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുകഴ്ത്തുപാട്ട് യുക്തിയുള്ളവര്‍ക്ക് മാത്രമേ ഈ പോസ്റ്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കാവൂ എന്ന്, ഇത്ര സ്വതന്ത്രമായി ചിന്തിക്കുന്നവരും അഭിപ്രായം വകവെച്ചു കൊടുക്കുന്നവരെന്ന് ആത്മ പ്രശംസ ചൊരിയുന്നവരുടെ പോസ്റ്റില്‍ ഉണ്ടാവുമെന്ന് കരുതിയില്ല... അറിവ് കേടായി കരുതി ക്ഷമിച്ചേക്കുക..

തേങ്ങാ മുറിയൊന്നു പോയാലെന്താ ... കാക്കയുടെ സ്വഭാവം മനസ്സിലാക്കാന്‍ പറ്റിയല്ലോ. :)

വി.ശിരോമണി

വിഷയത്തില്‍ തെന്നി മാറാന്‍ കാരണക്കാരനായ എന്റെ കമന്റുകള്‍ എല്ലാം മോഡറേറ്റു ചെയ്യാനുള്ള അവകാശം താങ്കളുടെ കയ്യിലായത് കൊണ്ട്...... :)

വികടശിരോമണി said...

ചിന്തകൻ,
താങ്കൾ വിഷയത്തിൽ നിന്നു പൂർണ്ണമായും തെന്നിമാറി എന്നൊരഭിപ്രായം എനിക്കില്ല.താങ്കളുടെ മിക്ക അഭിപ്രായങ്ങളോടും എനിക്കു യോജിപ്പില്ല എന്നതു വേറെ കാര്യം.അതുകൊണ്ട് താങ്കൾക്ക് താങ്കളുടെ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല.എന്റെ പോസ്റ്റുകളിൽ കമന്റ് മോഡറേറ്റ് ചെയ്യുക എന്ന കർമ്മത്തിൽ ഞാൻ പൊതുവേ വിമുഖനാണ്.ഇത്രമേൽ തിരക്കുപിടിച്ച ലോകത്ത്,എന്റെയീ ബ്ലോഗ് വായിക്കാൻ സമയം കണ്ടതിനു തന്നെ ഞാൻ നന്ദി പറയണം.ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിൽ മാത്രമേ ഞാൻ അനോനിമസ് കമന്റുകൾ പോലും ഉപേക്ഷിക്കാൻ താല്പര്യപ്പെടാറുള്ളൂ.(എന്റെ കഥകളിയെക്കുറിച്ചുള്ള ബ്ലോഗിൽ അനോനിമസ് കമന്റുകൾ ഒഴിവാക്കുന്നതിനായി നടന്ന ദീർഘമായ അലോചനകൾ വായിച്ചവർ ഓർക്കുമല്ലോ)
എന്റെ അതേ അഭിപ്രായം എല്ലാവരും പറയണം എന്ന വാശി എനിക്കില്ല.ഞാൻ പറയുന്നതിനോടു വിയോജിക്കുന്നു എന്നതുകൊണ്ട്,ഒരു കമന്റും മോഡറേറ്റ് ചെയ്യുകയും ഇല്ല.വിയോജനവും ഒരു സർഗ്ഗവൃത്തിയാണ്.ഒരഭിപ്രായവും ഇല്ലാത്തതിനേക്കാൾ എത്രയോ അഭികാമ്യമാണ് എന്തെങ്കിലുമൊരഭിപ്രായം ഉണ്ടായിരിക്കുക എന്നത്!
മതവിശ്വാസികളായ അനേകം നല്ലസുഹൃത്തുക്കളും,പ്രതിഭാശാലികളായ അദ്ധ്യാപകരും,കുടുംബാംഗങ്ങളും ഒക്കെ എല്ലാവർക്കുമുണ്ട്.മതവിശ്വാസവും വിശ്വാസരാഹിത്യവുമൊക്കെ വ്യക്തിപരമായ കാര്യമാണ്,ചിന്തകൻ.സാമൂഹ്യപരിവർത്തനത്തിൽ മതങ്ങളുടെ സമ്മതപത്രം ആവശ്യപ്പെടേണ്ട കാര്യമില്ലെന്നേ പറയുന്നുള്ളൂ.
കാൽ‌വിൻ,
ലൈംഗികവിദ്യാഭാസം വേണമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.പക്ഷേ,സൂക്ഷ്മശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു മനശ്ശാസ്ത്രവിഷയം കൂടിയാണത്.ശാസ്ത്രീയവും,ആധുനികവുമാ‍യ ലൈംഗികവിദ്യാഭ്യാസരീതി ഏതാണ് എന്ന കാര്യത്തിൽ ലോകത്തെമ്പാടും തർക്കങ്ങളുണ്ട്.സ്ഥലം,കാലം,സംസ്കാരവിവക്ഷകൾ,സദാചാരസങ്കൽ‌പ്പനങ്ങൾ തുടങ്ങി അനേകം ഘടകങ്ങൾ ലൈംഗികവിദ്യാഭ്യാസപരിപ്രേക്ഷ്യത്തെ സ്വാധീനിക്കും.അവയെ ശാസ്ത്രീയമായി എങ്ങനെ ഏകോപിപ്പിക്കാനാവും എന്ന സമസ്യക്ക് ഉത്തരം കാണുക എളുപ്പമല്ല.അതിനുള്ള ശ്രമങ്ങൾ നടക്കാതെ പേരിനൊരു ലൈംഗികവിദ്യാഭ്യാസം നടത്തുകയാണുണ്ടാവുന്നതെങ്കിൽ,കാര്യങ്ങൾ നിലവിലുള്ളതിലും വഷളാവുകയേയുള്ളൂ എന്നാണെനിക്കു തോന്നുന്നത്.ഇത് ഒരു വിഭാഗം വിദഗ്ധരുടെ മാത്രം വിഷയമല്ല.ശാസ്ത്രജ്ഞന്മാർ മുതൽ സാമൂഹ്യശാസ്ത്രവിചക്ഷണർ വരെയടങ്ങുന്ന വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഇക്കാര്യം നടപ്പിൽ വരണമെന്നാണ് എന്റെ ആഗ്രഹം.
നന്ദി.

Suraj said...

ആയിരം റെഫറന്‍സ് നിരത്തിയ ശാസ്ത്രപ്രബന്ധങ്ങളേക്കാള്‍ ശക്തമാണ് ഈ പോസ്റ്റിലെ മിഥുന്റെ കഥയും, കൃഷ്ണതൃഷ്ണയുടെ കമന്റിലെ അനോണിയുടെ വിലാപവും. നന്ദി ശിരോമണീ ഇതിന്. സദാചാരാധിക്യം മൂത്ത് മനോരോഗികളായവരെ അവരുടെ ദൈവം തന്നെ രക്ഷിക്കട്ടെ. അല്ലാതെന്ത് പറയാന്‍!

Unknown said...

വിശ്വാസത്തിന്റെ കൊടുവാളുമെടുത്ത്‌ ആരെല്ലാമാണിറങ്ങിയിരിക്കുന്നതെന്നു നോക്കുക. തിളയ്കുന്ന ഒരു പ്രശ്നം വരുമ്പോഴാണല്ലോ വിശ്വാസത്തിന്റെ കുത്തക എടുത്തിട്ടുള്ള മഹാന്മാരെല്ലാം ജനത്തെക്കുറിച്ചും അവന്റെ ജീവിതത്തിനെക്കുറിച്ചും അതിനു വരാൻ പോകുന്ന 'മൂല്യച്ച്യുതി'യെക്കുറിച്ചുമൊക്കെ ദിവ്യപ്രഭാഷണങ്ങൾ നടത്തുന്നത്‌.
മൊത്തത്തിലെടുത്താൽ മനുഷ്യവർഗ്ഗത്തിന്റെ/ ലോകത്തിന്റെ/ അണ്ഡകടാഹത്തിന്റെ ഒക്കെ സമസ്തഭാവിയെയും അപകടത്തിലാക്കുന്ന ചില അനാചാരങ്ങൾ ഇതൊക്കെയകുന്നു- സ്വവർഗ്ഗാനുരാഗം, സ്വതന്ത്രചിന്താഗതി, സ്വേച്ഛാപ്രകാരമുള്ള വസ്ത്രധാരണം..... എന്നിങ്ങനെ വിരലെണ്ണിപ്പറയാവുന്ന മഹാപാതകങ്ങൾ.

ഏതായാലും മലയാളിയുടെ സമൂഹം മറ്റുപലേടത്തേതിനെക്കാളും ഇത്തരം അനാചാരങ്ങളെ/ദുർന്നടപ്പുകളെ ചെറുക്കുന്നുണ്ട്‌ എന്നത്‌ ഈ വിശ്വാസസംരക്ഷകർക്ക്‌ ആശ്വാസം പകരും.
( ബഷീർ ഭഗവത്ഗീതയും കുറെ മുലകളും ഇന്നത്തെ സാഹചര്യത്തിൽ എഴുതുമായിരുന്നോ എന്ന് പലപ്പോഴും കുതുകം കൊണ്ടിട്ടുണ്ട്‌)

വികടശിരോമണി said...

സൂരജ്,AJITHKAVI,
നന്ദി.

വായന said...

രോഗം അരോഗ്യമായി കണക്കാക്കപ്പെടുന്ന നാട്ടില്‍
ആരോഗ്യത്തിണ്റ്റെതിരെയാകും കുത്തിവെപ്പു നടത്തുക..

ടോട്ടോചാന്‍ said...

അതിശക്തമായ ഭാഷ. സമൂഹത്തിന്റ കപടതകളെ തുറന്നു കാണിക്കാന്‍ കഴിഞ്ഞ പോസ്റ്റ്. കൃഷ്ണ-തൃഷ്മ ഇട്ട അജ്ഞാത കമന്റ്. അത് പോസ്റ്റിന്റെ അനുബന്ധമാണ്. തികച്ചും അനുയോജ്യമായത്.
അത്തരം ദുരനുഭവങ്ങള്‍ സൃഷ്ടിക്കുന്നത് സമൂഹം തന്നെയാണ്. സമൂഹത്തിന്റെ കപടമുഖം മാത്രം. സദാചാരം എന്നാല്‍ നല്ല ആചാരം എന്നു മാത്രമാണ് അര്‍ത്ഥം. ഇന്നത്തെ സദാചാരവാദികള്‍ക്ക് പക്ഷേ അതില്ല എന്നു മാത്രം.
ഏതു ശാസ്ത്രസത്യവും മതം പറയുന്നതില്‍ നിന്ന് വ്യത്യസ്ഥമായാല്‍ അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് പുതിയ കാര്യം ഒന്നുമല്ല. സമൂഹത്തിന്റെ പുരോഗതിയെ വൈകിപ്പിക്കാന്‍ മാത്രമേ അതിന് കഴിയൂ. എനിക്ക് കഴിയാത്തത് മറ്റുള്ളവര്‍ക്ക് കഴിയരുത് എന്ന ലളിതമായ ചിന്തയേ ഈ എതിര്‍പ്പുകള്‍ക്ക് പിന്നിലുള്ളൂ. പക്ഷേ ആ കുയുക്തിയെ മഹത്വവത്കരിക്കാന്‍ ഇനി സര്‍ക്കാരും കൂടി ഇറങ്ങിത്തിരിച്ചാല്‍ എല്ലാം പൂര്‍ത്തിയായി...

പോസ്റ്റിന് ഒത്തിരി നന്ദി..

വികടശിരോമണി said...

സാപ്പി,
താങ്കളുടെ പോസ്റ്റിൽ ഈ സംവാദങ്ങളെ പരിയപ്പെടുത്തി എന്നു മാത്രം.കാര്യങ്ങൾ മനസ്സിലാകാതെയാണു സംസാരിക്കുന്നതെങ്കിൽ എന്നുകരുതി.കണ്ണടച്ചിരുട്ടാക്കുകയാണെങ്കിൽ അതു തുറപ്പിക്കാനൊന്നും ഒഴിവില്ല.രോഗം ആണ് എന്നതു താങ്കൾക്കു തോന്നുന്നതെല്ലാം രോഗമായിക്കൊള്ളണമെന്നില്ല.ചുരുങ്ങിയ പക്ഷം അതെങ്കിലും മനസ്സിലാക്കുക.
ടോട്ടോചാൻ,
നന്ദി.

Unknown said...

സ്വവര്‍ഗാനുരാഗം തെറ്റെന്നും അത് വൈകൃതമെന്നും ഇന്നത്തെ സമൂഹം ചിന്തിക്കുന്നെങ്കില്‍ അതിനെ പ്രധാന കാരണങ്ങളിലൊന്ന് സമൂഹത്തിലെ ചില വൈകൃത മനസ്കര്‍ കാണിയ്ക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടാണ്‌. എല്ലാത്തിനെയും ഒന്നായ്‌ ഗണിക്കപ്പെടുന്നു നല്ലൊരു വിഭാഗവും . . ഇത്തരം സ്വവര്‍ഗ്ഗ പ്രേമത്തോട്‌ എനിയ്ക്ക് വിയോജിപ്പനുള്ളത് .കാരണം എല്ലാരും അത്തരക്കാരായാല്‍ ഈ ലോകം ഇനി ഒരു തലമുറയ്ക്കപ്പുറം പോകില്ല .എല്ലാത്തിനെയും സ്വതന്ത്രമായ കാഴ്ചപ്പാടില്‍ നോക്കനാകില്ല .എങ്കില്‍ ഭീകര വാദത്തിനെയും ഒക്കെ അനുകൂലി യ്ക്കേണ്ടി വരും . തെറ്റിനെ തെറ്റായി കണ്ടേ പറ്റൂ .
കൊച്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ചു തന്റെ ലൈംഗിക തൃഷ്ണകള്‍ക്കു ഇരയാക്കി കൊല്ലുന്നവന്റെ മാനസിക വൈകൃതം പോലെ തന്നെ ഇതും . അല്ലെങ്കില്‍ സ്വന്തം ചോരയില്‍ പിറന്ന പെണ്‍കുട്ടികളെ കാമത്തോടെ നോക്കി ,ഉപയോഗിക്കുന്ന അച്ഛന്റെ വൈകൃതം നല്ലതാണോ? ആണെങ്കില്‍ ഇതും നല്ലതെന്ന് വിചാരിച്ചോളൂ .

സ്വവര്ഗാനുരാഗവും ,രതിയും ഇന്ന് സാര്‍വത്രികമായി വരുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു . ആരും സംശയിക്കില്ല എന്നത് ഇവരുടെ പ്രവൃത്തികള്‍ക്ക്‌ ബലമേറുന്നു. ഒരാണും പെണ്ണും മുറിയില്‍ കയറി വാതിലടച്ചാല്‍ അത് തെറ്റ് ...കഷ്ടം ..ഇതോ സദാചാരം ?.പ്രകൃതി അനുശാസിക്കുന്ന രീതിയില്‍ ചെയ്താല്‍ കുറ്റം വിരുധമായ്‌ ചെയ്താല്‍ ശരി.....

നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും ..ഇനി എല്ലാ മത ഗ്രന്ഥവും ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെയാണ് പവിത്രവല്ക്കരിയ്ക്കുന്നത് . അതിന്റെ ഏതെങ്കിലും മൂലയില്‍ ഒരല്‍പം സ്വവര്‍ഗ പ്രമത്തെ കുറിച്ച് പറയുന്നതും പൊക്കിപ്പിടിച്ചു കൊണ്ട് നടന്നിട്ട് കാര്യമില്ല . കാരണം നെഗറ്റീവ് ആയതു ഇത്തരം ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാന്‍ കാരണം നല്ലതിനെ മനസിലാക്കി തരുവാന്‍ വേണ്ടിയാണ്. അതായതു വെളിച്ചത്തിന്റെ മഹത്വം മനസിലാക്കാന്‍ ഇരുട്ട് വേണം .

ഇരുട്ടില്‍ വെളിച്ചം തെളിയ്ക്കാന്‍ നമ്മള്‍ പരിശ്രമിക്കുകയാണ് വേണ്ടത് ..... ആശംസകള്‍ ....
[pls visit http://rajeshshiva2009.weebly.com ]

കപ്ലിങ്ങാട്‌ said...

വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കഥയാണ്‌. എനിക്ക് 11-12 വയസ്സ്, പ്രാരംഭകൗമാരന്‍. കേരളത്തിലെ പ്രശസ്തമായ സാങ്കേതിക വിദ്യാലയത്തിന്റെ മൈതാനത്തില്‍ ഒരു സെവന്‍സ് ഫുട്ബോള്‍ മല്‍സരം തുടങ്ങാന്‍ പോവുകയാണെന്ന് അറിഞ്ഞ് ഞാന്‍ സന്തോഷിച്ചു. ഏറേക്കാലമായി ഒരു സെവന്‍സ് മല്‍സരം കണ്ടിട്ട്. ആദ്യമല്‍സരം തുടങ്ങുന്നതിന്റെ മുന്‍പു തന്നെ ഞാനും അനിയനും സൈക്കിളില്‍ സ്ഥലത്തെത്തി സ്ഥാനം പിടിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്തിരിക്കുന്ന ഒരു താടിക്കാരന്‍ എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, അയാളുടെ കൈകള്‍ അസ്ഥാനത്തേക്കു നീങ്ങുന്നതും. പക്ഷെ അത്ര കാര്യമാക്കിയില്ല. കുറച്ചു കഴിഞ്ഞ്:
അയാള്‍: കുറച്ചു വെള്ളം കുടിക്കാന്‍ കിട്ടുമോ?
ഞാന്‍: ഉവ്വു, തണുത്ത വെള്ളം തന്നെ കിട്ടും, കോളേജ് കെട്ടിടത്തിന്റെ ഉള്ളിലേക്ക് പോകണം എന്നു മാത്രം.
അയാള്‍: എന്നാല്‍ ഒന്നു കാണിച്ചു തരൂ.
ഞങ്ങള്‍ നടന്നു. അവധിയായിരുന്നതിനാല്‍ വിശാലമായ ഒഴിഞ്ഞ വരാന്ത, മുറികള്‍.
അയാള്‍: നമുക്കു ഈ മുറിയില്‍ പോയി ഇരിക്കാം.
ഞാന്‍ അനുസരിച്ചു. അയാള്‍: ഞാന്‍ നിന്നെ തലോടട്ടെ? ഞാന്‍ മിണ്ടിയില്ല. അയാള്‍: ഞാന്‍ നിന്നെ അടിയ്ക്കട്ടെ?
അപ്പോഴാണ് എനിക്കു ബോധം വന്നത് - ഇവിടെ നിന്നു എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെടണമല്ലൊ. ഞാന്‍ ഒരു സൂത്രം പ്രയോഗിച്ചു.
ഞാന്‍: അതാ, അനിയന്‍ വിളിക്കുന്ന ശബ്ദം കേള്‍ക്കുന്നു. നമുക്കു പോകാം.
അയാള്‍: ഞാന്‍ ഒന്നും കേട്ടില്ലല്ലൊ.
ഞാന്‍: ഞാന്‍ കേട്ടു. ഞാന്‍ പോവുകയാണ്‌.
ഞാന്‍ ധ്ര്തിയില്‍ പുറത്തേക്ക് നടന്നു. അയാളും പിന്നാലെയുണ്ട്. തിരിച്ചെത്തി എന്നെ "വിളിച്ചതി"നു പാവം അനിയനെ കുറെ ചീത്തയും പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ്‌ വീണ്ടുമൊരു ഞായറാഴ്ച. രാവിലെ സൈക്കിളില്‍ ചുറ്റാന്‍ ഇറങ്ങിയതാണ്‌ ഞാന്‍. വേറൊരാള്‍ (അയാളും ഒരു താടിക്കാരന്‍) ഒപ്പം കൂടി, ഓരോന്നു പറഞ്ഞ് ഇതേ മൈതാനത്തേക്ക് കൊണ്ടുപോയി. ഞങ്ങള്‍ രണ്ട് പേര്‍ മാത്രം. അന്നയാള്‍ എന്റെ മുന്‍പില്‍ പൂര്‍ണനഗ്നനായി അതേ ചോദ്യം ചോദിച്ചു - ഞാന്‍ നിന്നെ അടിയ്ക്കട്ടെ? (പക്ഷെ ഇപ്രാവശ്യം ആ ചോദ്യത്തില്‍ ഒരു ദയനീയ സ്വരം ഉണ്ടായിരുന്നുവോ?). അന്നു ഞെട്ടിത്തരിച്ച് സൈക്കിളില്‍ വീട്ടിലേയ്ക്ക് പാഞ്ഞ പോലെ അതിനു മുന്‍പും പിന്‍പും സൈക്കിള്‍ ഓടിച്ചിട്ടില്ല.

ഇതിലും വ്ര്ത്തികെട്ട, എഴുതാന്‍ വയ്യാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്തിനു, കഥകളി ക്ലബ്ബില്‍ കളി കാണാന്‍ വന്നപ്പോള്‍ മധ്യവയസ്കരായ "സഹ്ര്ദയ"രില്‍ നിന്നു ഇതിലും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സഹതാപം തെല്ലുമര്‍ഹിക്കാത്ത, നിക്ര്ഷ്ടരായ, ഒരു കൂട്ടം മനോരോഗികള്‍ എന്നേ ഇവരെപ്പറ്റി അന്ന് കരുതിയിരുന്നുള്ളൂ (ഇവരിങ്ങനെയായതിന്റെ കുറ്റം മുഴുവന്‍ സമൂഹത്തില്‍ കെട്ടിവെയ്ക്കാമെന്നു തോന്നുന്നില്ല). വര്‍ഷങ്ങള്‍ക്കു ശേഷം (അതായത് ഒരു 6-7 വര്‍ഷം മുന്‍പു) കൂട്ടുകാരോടു ഈ കഥയൊക്കെ പറയുമ്പോഴാണ്‌ ഇവര്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ആണെന്നും "അടിയ്ക്കുക" എന്നതിന്‌ വേറെയും അര്‍ത്ഥമുണ്ടെന്നുമൊക്കെ അറിയുന്നത്‌. അപ്പോഴേയ്ക്കും കൂട്ടുകാര്‍ "നിഖിലിനു പണ്ട് നല്ല sex appeal ആയിരുന്നുവല്ലെ" എന്നൊക്കെ കളിയാക്കുമ്പോള്‍ ഒപ്പം ചിരിക്കാനുള്ള മനസ്സാന്നിധ്യം കൈവരിച്ചിരുന്നു.

സ്വവര്‍ഗാനുരാഗികളില്‍ ബാലപീഡയ്ക്കുള്ള പ്രവണത കൂടുതലാണോ എന്ന് മനശാസ്ത്രജ്ഞര്‍ ഗവേഷണം ചെയ്യേണ്ട കാര്യമാണ്‌. സ്വവര്‍ഗ്ഗാനുരാഗികളല്ലാത്തവരുമായി ബാലപീഡാപ്രവണത താരതമ്യം ചെയ്തിട്ടുള്ള സ്ഥിതിവിവരക്കണക്കൊന്നുമെന്റെ കയ്യിലില്ലെങ്കിലും അനുഭവങ്ങളുടെ എണ്ണം വെച്ചു നോക്കുമ്പോള്‍ "ആണ്‌" എന്ന ഉത്തരത്തോടാണ്‌ ചായ്‌വ്‌ കൂടുതല്‍. ഇന്ന് സ്വവര്‍ഗ്ഗാനുരാഗികളില്‍ നല്ലവരുമുണ്ടാകാമെന്ന്‌ കഷ്ടിച്ചു സമ്മതിക്കാറായിട്ടുണ്ട്. അത്രയ്ക്കു വിശാലമനസ്കതയെ ഇതുവരെ ആര്‍ജിക്കാനായിട്ടുള്ളു. സ്നേഹം, മനുഷ്യത്വം, സ്വാതന്ത്ര്യം തുടങ്ങിയ വാക്കുകളുടെ തിളക്കം സ്വാനുഭവങ്ങളുടെ ഭാരം കാരണം ഏറെ കുറയുന്നുണ്ട് എന്ന് വേദനയോടെ സമ്മതിക്കട്ടെ.

ബഹുമാനപ്പെട്ട കോടതി സ്വവര്‍ഗപ്രേമം അംഗീകരിക്കുമ്പോള്‍, അവരില്‍ നിന്ന് പീഡനം അനുഭവിക്കുന്നവരെ സം‌രക്ഷിക്കാനുള്ള നിയമങ്ങളും ആവശ്യത്തിനുണ്ടോ എന്നന്വേഷിച്ചാല്‍ നന്നായിരുന്നു. പുരുഷാധിപത്യ കേരള സമൂഹത്തോട് എനിക്കു കടപ്പാടുണ്ട്. കാരണം രണ്ടാണ്‌:
(1) അനുഭവങ്ങള്‍ എഴുതാനുള്ള തൊലിക്കട്ടി തന്നതിനു. ഒരു പെണ്ണായിരുന്നെങ്കില്‍ ഇത്തരം അനുഭവങ്ങള്‍ എഴുതുവാന്‍ കുറച്ചുകൂടി ധൈര്യവും ചങ്കൂറ്റവും സംഭരിക്കേണ്ടി വന്നേനേ.
(2) ഈ അനുഭവങ്ങള്‍ കേരളത്തിലെ അമ്മമാരും സഹോദരിമാരും അനുഭവിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മൊട്ടുസൂചിയുടെ കുത്തു പോലുമല്ല എന്ന ആശ്വാസത്തിന്‌.

നന്ദി.

വികടശിരോമണി said...

രാജേഷ്,
അച്ഛൻ കുട്ടിയെ പീഡിപ്പിക്കുന്നതും സ്വവർഗാനുരാഗവും ഒരേ കണ്ണിൽ കാണുന്നത് അബദ്ധമാണ്.സൂരജിന്റെ പോസ്റ്റ് കഴിയുമെങ്കിൽ വായിക്കൂ.
എല്ലാവരും സ്വവർഗാനുരാഗികൾ ആവുക എന്നൊന്ന് ഒരിക്കലും സംഭവിക്കാത്ത കാര്യമാണു രാജേഷേ:)
കപ്ലിങ്ങാട്,
അനുഭവങ്ങൾക്കു മുന്നിൽ ആദരവോടെയല്ലാതെ പോകാനാവില്ല.കപ്ലിങ്ങാടിന്റെ സ്വരത്തിലെ ആത്മാർത്ഥതയുടെ സ്പർശം എന്റെ മനസ്സിൽ തൊടുന്നു.
ഒപ്പം,നാം തിരിച്ചറിയേണ്ട യാഥാർത്ഥ്യങ്ങൾ കൂടി കൂട്ടിവായിക്കണം.ബഹുമാനപ്പെട്ട കോടതിയോട് കപ്ലിങ്ങാട് ചോദിച്ച നിയമങ്ങൾ തീർച്ചയായും ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്.ബാലപീഡനത്തിനും ബലാൽ‌സംഗത്തിനും എല്ലാം എതിരായി.നിഖിലിന് ഉണ്ടായ അനുഭവങ്ങളുടെ പിന്നിലെ യഥാർത്ഥകാരണം,അടിച്ചമർത്തപ്പെടുകയും സമൂഹം ജുഗുപ്സാവഹമായി കാണുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ പീഡാനുഭവങ്ങളാണ്.തീർത്തും നിരാശാജനകമായ അത്തരമൊരവസ്ഥയിൽ ഒരു ന്യൂനപക്ഷസമൂഹം ഏർപ്പെടുന്ന കുറ്റകൃത്യങ്ങളെ നാം കാണേണ്ടതെങ്ങനെ എന്നുകൂടി ആലോചിക്കുക.അതിനർത്ഥം കുറ്റകൃത്യങ്ങളെ നിസ്സാരവൽക്കരിക്കുന്നു എന്നല്ല.പൊതുസമൂഹത്തിന്റെ ദൃഷ്ടിയിൽ വരുന്ന ആധുനികവും പുരോഗമനോന്മുഖവുമായ പരിവർത്തനത്തിനേ നിഖിലിനു നേരിട്ട അവസ്ഥകളെ പരിഹരിക്കാനാവൂ എന്നാണെനിക്കു തോന്നുന്നത്.
ഏകദേശം സമാനമായ അനുഭവങ്ങൾ എനിക്കുമുണ്ട്,ഇത്രമേൽ തീക്ഷ്ണമല്ലെങ്കിലും.അവയേക്കാൾ ഞാൻ പ്രാധാന്യം കൽ‌പ്പിക്കുക,ഒരു ജനതയുടെ സ്വാതന്ത്ര്യതൃഷ്ണക്കാണ് എന്നുമാത്രം.അടിസ്ഥാനപരമായി മനുഷ്യസമൂഹം ആർജ്ജിക്കേണ്ട ഒന്നാണ് ലൈംഗികജനാധിപത്യം.
പുരുഷാധിപത്യകേരളസമൂഹത്തോടുള്ള നിഖിലിന്റെ നന്ദിയിലെ സ്വാതന്ത്ര്യനില,എല്ലാവർക്കും ഉണ്ടാകണമെന്ന ഒരു സ്വപ്നം കാണാതിരിക്കാനാവില്ല.അത്തരമൊരു സ്വപ്നമെങ്കിലും ബാക്കിയില്ലെങ്കിൽ,ജീവിതത്തിന് അർത്ഥമുണ്ടാവുകയും ഇല്ല.
നന്ദി.

വരവൂരാൻ said...

മനുഷ്യർ പരസ്പരം സ്നേഹിക്കുന്നത്,അത് ഏതു നിലയിലായാലും പാപമാണ് എന്നോ,മനോരോഗമാണ് എന്നോ ധരിക്കുവാൻ ഞാൻ തയ്യാറല്ല.മനുഷ്യർ തമ്മിൽ യുദ്ധം ചെയ്യുന്നതാണു പാപം.

വായിച്ചതിൽ പതിരാവാതെ പോയ ഒരു പോസ്റ്റ്‌...നന്നായി പറഞ്ഞിരിക്കുന്നു ആശംസകൾ

Anil cheleri kumaran said...

തുറന്നെഴുത്തിൻ അഭിനന്ദനങ്ങൾ.!

ഒരു യാത്രികന്‍ said...

പോസ്റ്റിന്റെ ഉള്ളടക്കവും, കമന്റുകളിലൂടെ നടന്ന ചര്‍ച്ചയും ഏറെ ഗംഭീരം. വളരെ പ്രസക്തമായ ഒരു വിഷയം ഏറ്റം ഭംഗിയായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.......സസ്നേഹം

ഷിൻസ് പീറ്റർ said...

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.....!!!!!

Anonymous said...

Hahaha