Pages

കണ്ടൻകോരനും ബഷീറും ആയിരം അഭിരുചികളും


ഴയ മലയാളം മുൻ‌ഷിമാർ ബഷീറിന്റെ അനിയൻ അബ്ദുൾഖാദറിനേക്കാളും വ്യാകരണപടുക്കളായിരുന്നു.അലങ്കാരസ‌മൃദ്ധമായ ഭാഷാശിൽ‌പ്പം സ്വായത്തം.അതിലൊരു മഹാൻ സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ പദവിയിൽ വിരാജിക്കുന്ന കാലം.ഏഴാം ക്ലാസുകാരനായ ചാത്തു ആവശ്യമായ പുസ്തകമോ,പേനയോ ഇല്ലാതെയാണു സ്ഥിരമായി ക്ലാസിലെത്തുന്നത് എന്ന പരാതി മുൻഷി മാഷുടെ ചെവിയിലെത്തി.അച്ഛനെ വിളിച്ചു മുഖം കാണിക്കാൻ ഹെഡ്‌മാസ്റ്റർ ഉത്തരവായി.പിറ്റേന്ന് ചാത്തൂസ് ഫാദർ,ദ ഗ്രെറ്റ് കണ്ടൻ‌കോരൻ ഹാജർ.തെങ്ങുകയറ്റമാണു കുലത്തൊഴിൽ.വിദ്യാഭ്യാസമെന്ന ദുശ്ശീലം ഒരിക്കലുമുണ്ടായിട്ടില്ല.മുൻഷി മാഷിനോടുള്ള ബഹുമാനം കൊണ്ടു നിലത്തു മുട്ടുന്ന കുനിവോടെ,“എന്താവോ മാഷ് വിളിപ്പിച്ചത്”എന്നു കണ്ടൻ‌കോരൻ ചോദിച്ചു.മാഷ് തികഞ്ഞ വ്യാകരണശുദ്ധിയോടെ,വിഷയം അച്ഛനെ അറിയിച്ചു.ഏതാണ്ട് ഈ വിധം:

“ഹേ പിതാവേ,താങ്കളുടെ സന്താനലതിക ഈ വിദ്യാലയവാടിയിൽ ക്രമപ്രവൃദ്ധമായി ആരോഹണം ചെയ്യണമെങ്കിൽ അതിനനിവാര്യമായ പാഠ്യസാമിഗ്രികൾ കരചരാണാദ്യവയവങ്ങളിൽ ഉണ്ടായിരിക്കണമെന്ന പരമാർത്ഥം ഈ പ്രധാനാധ്യാപകമുഖം നിങ്ങളെ ഗ്രഹിപ്പിച്ചുകൊള്ളട്ടെ.”

കണ്ടൻ‌കോരന് ആകെ ഒരു പൊക.‌“ആരോഹണം”എന്നൊക്കെ കേട്ടപ്പോൾ മാഷ് തെങ്ങിൽ കയറുന്ന കാര്യം ആണു പറയുന്നത് എന്നുറപ്പായി.സംശയലേശമന്യേ മറുപടി കൊടുത്തു:

“അവനേങ്ങനെ ഞാങ്കൊണ്ടൂവ്വ്വാറൊന്നും ഇല്ല,മാഷേ.പിന്നെ വീട്ടില് കെട്ട്യോള് എടയ്ക്ക് പറയുമ്പൊ തെങ്ങ്മ്മ്‌ക്കേറി രണ്ടു തേങ്ങയിട്ട്ട്ടുണ്ടാവും.അദ്‌പ്പൊ ത്ര വല്യ പ്രശ്നാക്കണോ?”

“എനിയ്ക്കു പിടികിട്ടീല,മാഷേ”എന്നു പറയണമെങ്കിൽ,“പിടികിട്ടീല”എന്നു മനസ്സിലാവണമല്ലോ.ചരിത്രത്തിന്റെ നേർലോകത്തു നിൽക്കുന്ന കണ്ടൻ‌കോരനും വക്രീകരിച്ച പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന മുൻഷിമാഷിനും തമ്മിലുള്ള ദൂരം നമ്മൾ പിന്നെയും ഒരുപാടുതവണ അനുഭവിച്ചു.‌“മാതാവേ,ശുദ്ധജലം തന്നാലും”എന്നു പറഞ്ഞ അബ്‌ദുൾഖാദറിനിട്ട് ബഷീറിന്റെ ഉമ്മ ചിരട്ടക്കയ്യിലുകൊണ്ട് അടിച്ച അടി പോലെ പാഴായിപ്പോയ അടി വേറെയില്ല.ബഷീറിന്റെ ഉമ്മയുടെ തലമുറയ്ക്കു ശേഷം വന്ന കുട്ടികളുടെ കയ്യിൽ അതിലും വലിയ വ്യാകരണപുസ്തകങ്ങളുണ്ടായിരുന്നു.

കണ്ടൻ‌കോരന്റെയും മുൻഷിമാഷിന്റേയും വ്യക്തിജീവിതവും സംസ്കാരവും വെവ്വേറെ ഭാഷ്യങ്ങളാണ്.ജീവിതത്തിലൂടെ,സംസ്കാരത്തിലൂടെ വികസിക്കുന്ന ആഖ്യാനങ്ങളെ ഉൾക്കൊള്ളുവാനും മനനം ചെയ്യുവാനും പങ്കുവെക്കാനും സമൂഹം നിർമ്മിച്ച ചിഹ്നമണ്ഡലങ്ങളാണ് ഭാഷകൾ.വ്യത്യാസങ്ങൾ മുദ്രണം ചെയ്യപ്പെടുമ്പോഴാണ് ഭാഷാവ്യവസ്ഥകൾ നിലവിൽ വരുന്നത് എന്നു സൊസ്യൂർ.വസ്തുപ്രപഞ്ചവുമായുള്ള ഇടപെടലുകളിലും ഈ വ്യത്യാസങ്ങളുടെ മുദ്രണം ഒരു അനുവാര്യതയാണ്.മുൻഷി മാഷുടെ കസവുകരയുള്ള മുണ്ടിലും കയ്യിലെ ചൂരലിലും കണ്ടൻ‌കോരന്റെ മുഷിഞ്ഞ മുണ്ടിലും വാഴനാരുപിരിച്ച തളപ്പിലും വ്യത്യാസം തിരിച്ചറിഞ്ഞാണ് നാം ജീവിച്ചത്.ഇത് മൂർത്തപ്രപഞ്ചത്തിൽ നാം വികസിപ്പിച്ചെടുത്ത ഒരു ചിഹ്നവ്യവസ്ഥയത്രേ.ആ ചിഹ്നവ്യവസ്ഥയുടെ പരിണാമഘട്ടങ്ങളിലോരോന്നിലും അതിനേക്കുറിച്ചു ചിന്തിക്കുവാൻ,സംവാദത്തിലേർപ്പെടാൻ,കൂടുതൽ നിയന്ത്രിക്കുവാൻ-നാം ആവിഷ്കരിച്ച അമൂർത്തമായ ചിഹ്നവ്യവസ്ഥയാണ് ഭാഷ.ഭാഷയുടെ പരിണാമഘട്ടത്തിൽ,പോകെപ്പോകെ ഈ അമൂർത്തതലം മുർത്തതലത്തിൽ നിന്നും സ്വതന്ത്രമായി വളരുന്നു.പാട്ടിന്റെ നിറവും നിലാവിന്റെ മണവും ‘ജലഗിഥാറിന്റെ ലൈലാകഗാനവും”ഭാഷയിലൂടെത്തന്നെയാണ് നാം ഉൾക്കൊള്ളുന്നത്.അങ്ങനെ ഭാഷ അതിന്റേതായ യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുന്നു;ആ പ്രക്രിയയിലൂടെ സാഹിത്യം സംഭവിക്കുന്നു.ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ഉണ്ടെന്നു വരുത്തിത്തീർക്കാൻ വീടുവെച്ചും വേലികെട്ടിയും വിവാഹം കഴിച്ചും കുട്ടികളുണ്ടാക്കിയും അവസ്ഥയെ ആഖ്യാനവത്കരിക്കുന്ന മനുഷ്യൻ സാഹിത്യത്തിലും അതേ നമ്പറാണോ പയറ്റുന്നത്?

എന്തായാലും കണ്ടൻ‌കോരന്റെ ബോധമണ്ഡലത്തേക്കാൾ ഏറെ ദൂരെയല്ലല്ലോ “അഗ്നിമീളേ പുരോഹിതം”എന്ന് ഓതിക്കൻ ചൊല്ലിത്തന്നത് കേട്ട് കൂട്ടുകാരോടൊപ്പം ചേരുമ്പോൾ “അടുപ്പുമീതേ പുളിങ്കറി”എന്നു പാരഡി നിർമ്മിക്കുന്ന വി.ടി.ഭട്ടതിരിപ്പാട് എന്ന കുട്ടിയുടെ ബോധവും.(രണ്ടും ഞങ്ങൾക്കൊരുപോലെയായിരുന്നു എന്നു വി.ടി)ഇവിടെ നിന്നാണ് ബഷീർ തനിയ്ക്ക് പലപണികൾ അറിയാം;മുടിമുറിയ്ക്കാൻ,അരി വെക്കാൻ,ചായ അടിക്കാൻ,ലോട്ടറിവിൽക്കാൻ-അതുപോലെ വാക്കുകൾ കൂട്ടിവെച്ച് കഥയുണ്ടാക്കാനും എന്നു പറഞ്ഞത്.ഭാഷയുടെ ലാവണ്യനിയമങ്ങളെ അനുസരിക്കാത്ത ഒരു പടപ്പ്.ലാവണ്യങ്ങളും അഭിരുചികളും അഭിരുചികളുടെ വ്യവസ്ഥകളും വാസ്തവത്തിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഉൽഭവിക്കുന്നതാണെന്ന വളരെ സരളമായ ബോധ്യം ഉണ്ടാക്കിയെടുത്തു എന്നതാണ് നമ്മുടെ ഭാഷയിലും ചിന്തയിലും ബഷീർ ചെയ്ത,
ചിലർക്കു തീരെ മനസ്സിലാവാത്ത കാര്യം.സാഹിത്യത്തെ സാമാന്യമായി കാണുകയും സാഹിത്യം അസാമാന്യമാണെന്നു തെളിയിക്കുകയും ചെയ്യുന്ന ഒരു ദുഷ്കരകൃത്യം.

ചെറുപ്പകാലത്ത് ഇന്ത്യ മുഴുവൻ അലഞ്ഞു നടക്കുന്നതിനിടയിൽ,മദിരാശിപ്പട്ടണത്തിൽ മഷി മായ്ക്കുന്ന ഒരു ദ്രാവകം ഉണ്ടാക്കി വിറ്റതായി ബഷീർ പറഞ്ഞിട്ടുണ്ട്.എഴുത്തുപണിയേയും ബഷീർ അതിന്റെ ബാക്കിയായാണു കണ്ടത് എന്നു തോന്നുന്നു.സമ്പ്രദായവാഗ്പ്രപഞ്ചത്തെ അദ്ദേഹം നിരന്തരം മായ്ച്ചുകൊണ്ടിരുന്നു.കണ്ടൻ‌കോരനു മനസ്സിലാവുന്നതാണു പ്രേമം എന്നറിയാവുന്നതുകൊണ്ടാണ് പ്രേമത്തെക്കുറിച്ചുമാത്രം വാതോരാതെ എഴുതിയത്.താമരയില കൊണ്ടു മറഞ്ഞാൽ വിരഹാകുലയാവുന്ന ചക്രവാകപ്പിടയുടെ വ്യഥകളെ മഷിമായ്പ്പുദ്രാവകം കൊണ്ടു മായ്ച്ച്,ആരും കാണാതെ പുട്ടിന്റെ ഉള്ളിൽ തിരുകിവെച്ച പുഴുങ്ങിയമുട്ട കാമുകൻ തിന്നുമോ എന്ന വ്യഥ കാർന്നു തിന്നുന്ന കാമുകിയെ എഴുതിച്ചേർക്കാനായത്,ഇത്തരം ബാധകളൊന്നും ബഷീറിനെ അലട്ടാത്തതു കൊണ്ടാണ്. ഒരു ഭർത്താവിന്റെ ഹൃദയത്തിലേക്കുള്ള മാർഗം അയാളുടെ വായിൽ‌ക്കൂടിയാണ് എന്ന ഇംഗ്ലീഷ് ചൊല്ലൊന്നും ബഷീറിനറിയേണ്ട കാര്യമില്ല.അതുകൊണ്ട് സ്നേഹിക്കാൻ ആയിരം ശൈലി ഉണ്ടായിത്തീരുന്നു.അഭിരുചികളുടെ ആയിരം ഭാഷ്യങ്ങൾ.ഇതാണ് ലോകാഭിരാമമായ സ്ഥിതി എന്ന തിരിച്ചറിവ് നഷ്ടമാകുമ്പോൾ നാം ആ പഴയ മുൻഷിയിലേക്കു തിരിച്ചുനടക്കുന്നു.



15 comments:

വികടശിരോമണി said...

കണ്ടൻകോരനും ബഷീറും ആയിരം അഭിരുചികളും...

Sureshkumar Punjhayil said...

Njangalude oru Malayalam Sirne orma vannu...!
Manoharamayirikkunnu. Ashamsakal...!!!

chithrakaran:ചിത്രകാരന്‍ said...

ഭാഷയും,സാഹിത്യവും,സംസ്ക്കാരവും അധികാരത്തിന്റെയും
പാരംബര്യത്തിന്റേയും ഔദാര്യമാണെന്ന് വിശ്വസിക്കുന്ന
വിഢികളാണ് നാം.
അതിനിടയിലേക്ക് ആരേയും ഗൌനിക്കാതെ കയറിവരുന്ന ഒറ്റയാന്മാരാണ് ബഷീറിനെപ്പോലുള്ളവര്‍.
വര്‍ണ്ണത്തിലും,വൃത്തത്തിലും,ശീലങ്ങളിലും ഒതുങ്ങാത്തവര്‍.
ചിത്രകാരന്റെ ആശംസകള്‍ !!!

Faizal Kondotty said...

nice thoughts..!
keep it up!

ഷെരീഫ് കൊട്ടാരക്കര said...

ശരിയായ കാഴ്ചപ്പാട്‌...അഭിനന്ദനങ്ങൾ

കൃഷ്ണഭദ്ര said...

നല്ല ലേഖനം

പാമരന്‍ said...

GOOD ONE. THANKS.

അനില്‍@ബ്ലോഗ് // anil said...

വി.ശി,
താന്‍ എഴുതുന്ന വരികള്‍ ആരെ ലക്ഷ്യമിടുന്നു എന്ന് എഴുത്തുകാരന് ബോദ്ധ്യമുണ്ടാവണം. കഥാതന്തുവായാലും വാക്കുകളുടെ തിരഞ്ഞെടുപ്പായാലും ബോധപൂര്‍വ്വമല്ലാത്ത ജാഗ്രതയുള്ളവനെ ജനഹൃദയങ്ങളില്‍ സ്ഥാനമുള്ളൂ.
മരുഭൂമികളുണ്ടാവുന്നതെങ്ങിനെ എന്ന് പറയാന്‍ ശ്രമിച്ചത് വായിച്ച് മരുഭൂമി എന്താണെന്ന് അന്വേഷിച്ചു നടക്കേണ്ട ഗതികേടിലാവും ചിലപ്പോള്‍ ഞാന്‍.

ബിനോയ്//HariNav said...

വി.ശി നല്ല ലേഖനം.
ഞങ്ങക്കൊരു ബഷിറുണ്ടേര്‍ന്നൂ എന്നഹങ്കരിക്കാം‌ല്ലേ :)

പള്ളിക്കുളം.. said...

വളരെ നല്ല ലേഖനം.

ചാണക്യന്‍ said...

കുറിപ്പ് നന്നായി വികടശിരോമണി.....

dethan said...

''ലാവണ്യങ്ങളും അഭിരുചികളും അഭിരുചികളുടെ വ്യവസ്ഥകളും വാസ്തവത്തില്‍ നമ്മുടെ ജീവിതത്തില്‍നിന്ന് ഉല്‍ഭവിക്കുന്നതാണെന്ന വളരെ സരളമായ ബോധ്യം ഉണ്ടാക്കിയെടുത്തു എന്നതാണ് നമ്മുടെ ഭാഷയിലും ചിന്തയിലും ബഷീര്‍ ചെയ്ത,ചിലര്‍ക്കു തീരെ മനസ്സിലാവാത്ത കാര്യം.'' എന്ന നിരീക്ഷണം വളരെ ശരിയാണ്.
ബഷീര്‍ ഭാഷയില്‍ വരുത്തിയ വിപ്ലവം വേണ്ട വിധത്തില്‍ പഠിക്കപ്പെട്ടിട്ടില്ല.അദ്ദേഹത്തെ നേരാം വണ്ണം മനസ്സിലാക്കാനുള്ള താങ്കളുടെ ശ്രമം അഭിനന്ദനീയമാണ്.

ഒപ്പം മറ്റൊരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ.ഭാഷയ്ക്കു
ലാളിത്യവും ലാവണ്യവും സമ്മാനിച്ച ബഷീറിനെ വതരിപ്പിച്ചപ്പോള്‍ അല്പം സങ്കീര്‍ണ്ണത വന്നില്ലേ എന്നു ചെറിയ സംശയം.
-ദത്തന്‍

ഹാരിസ് said...

സത്യസന്ധമായിരിയ്ക്കുക എന്നതാണു പ്രധാനം എന്നു തോന്നുന്നു ,എഴുത്തിലെങ്കിലും.

വികടശിരോമണി said...

എല്ലാവർക്കും നന്ദി.
ദത്തൻ,
ഞാൻ ബഷീറിനെപ്പറ്റി എഴുതി എന്നല്ലാതെ,ബഷീറിനെപ്പോലെ എഴുതാനറിയുകയില്ലല്ലോ:))
സ്വാഭാവികം,ഭാഷയുടെ ദുർഗ്രഹത.

Raman said...

Ezhuthu nannayi. Oru Bahser/VKN fan aayathukondu valare ishtayi.