Pages

പണ്ടൊക്കെ എന്തേര്ന്നു!

“പണ്ടൊക്കെ എന്തേര്ന്നു!”- മുത്തശ്ശി പറഞ്ഞ് പലവട്ടം കേട്ട ആത്മഗതമാണിത്.അതുപറയുമ്പോൾ പ്രാക്തനമായ ഏതെല്ലാമോ സുവർണ്ണസ്മൃതികളുടെ പ്രകാശം ആ കണ്ണുകളിൽ ഓളംവെട്ടും.അവരതുപറയുമ്പോൾ ഒരു നിർദോഷമായ രസമായിരുന്നു.പക്ഷേ,ഇപ്പോൾ മിക്ക പുരോഗമനബുദ്ധിജീവികളും അതുതന്നെ പലശൈലിയിൽ പറയുമ്പോൾ ഒട്ടും രസം തോന്നുന്നില്ലെന്നു മാത്രമല്ല,വല്ലാത്തൊരു അരുചി,കയ്പ്പ്-മനസ്സിൽ നിറയുന്നുമുണ്ട്.ധീരന്മാരുടെ,ആദർശശുദ്ധരുടെ,ത്യാഗികളുടെ,ഗുരുത്വവും സ്നേഹവുമുള്ളവരുടെയെല്ലാം തലമുറ വേരറ്റുപോയി എന്ന നിലവിളി സഹിക്കാതായിരിക്കുന്നു.കാടും,പച്ചയും,തോടും,പൂക്കളും.കിളിയും,ആതിരയും, ,കണിക്കൊന്നയും,പുള്ളുവന്റെയും പാണന്റേയും പാട്ടും തുടങ്ങി,ഓണക്കാലം ആകമാ‍നം കൊഴിഞ്ഞുപോയെന്ന് സാസ്കാരികനായകന്മാർ പുറം നിറയെ കണ്ണിരൊലിപ്പിക്കുകയാണ്.ചവറയിൽ ഇപ്പോൾ നന്മകളൊന്നും ബാക്കിയില്ലെന്ന് ഒ.എൻ.വി.കടമ്പനാ‍ട്ട് തീരെയില്ലെന്ന് കെ.ജി.ശങ്കരപ്പിള്ള.എം.ടിയും,സുഗതകുമാരിയും,അക്കിത്തവും തുടങ്ങി,പേനയെടുത്തവരും പ്രസംഗിച്ചവരുമെല്ലാം ഒരുപോലെ പതം‌പറഞ്ഞുകരയുന്നത് നഷ്ടപ്പെട്ടുപോയ നല്ലകാലത്തെക്കുറിച്ചാണ്.ഒരു കാലത്ത് തൃക്കാക്കരമുതൽ കൊച്ചിത്തുറമുഖം വരെയുള്ള പാത പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നെന്നും,ഇപ്പോൾ അങ്ങനെയല്ല എന്നും ആണയിട്ടുറപ്പിക്കാനായി പലതരത്തിൽ ഇവരെല്ലാം ശ്രമിക്കുന്നുണ്ട്.ചുരുക്കത്തിൽ,മുത്തശ്ശിയുടെ “പണ്ടൊക്കെ എന്തേര്ന്നു!”എന്ന ആത്മഗതത്തിന്റെ വിപുലവ്യാഖ്യാനങ്ങളാണ് നാം സഹിച്ചുകൊണ്ടിരിക്കുന്നത്.
നന്മയോ ചെറുപ്പമോ?
-------------------------

യഥാർത്ഥത്തിൽ,പുതിയ തലമുറ ഇങ്ങനെ വഴിപിഴച്ചവരാണോ?ആയിരക്കണക്കിനുസംവത്സരങ്ങൾ മുന്നിലും പിന്നിലും നീളുന്ന മഹാപ്രയാണത്തിനിടയിലെ ശാപമുഹൂർത്തമാണോ നമ്മുടെ വർത്തമാനം?ഇനി,മനുഷ്യവംശം ഇന്നോളം സഞ്ചരിച്ചത് നന്മയിൽ നിന്നു തിന്മയിലേക്കായിരുന്നുവോ?
ഇത്രയേറെ നന്മകൾ സഞ്ചയിച്ചുവെച്ച ഭൂതകാലം ചരിത്രത്തിൽ ഏതായിരുന്നു എന്നന്വേഷിക്കുമ്പോഴാണ് ഈ കള്ളക്കരച്ചിലുകൾ വെളിച്ചത്താവുക.നാൽ‌പ്പതുകളിലും അമ്പതുകളിലും നിന്നിട്ടും നിലവിളിക്കുന്ന ഈ വിലാപികളുടെ കുട്ടിക്കാലത്ത് അവരുടെ മുത്തശ്ശനും മുത്തശ്ശിയും ഇതുപോലെ വിലപിച്ചതാണ്.പൊയ്‌പ്പോയ നല്ലകാലത്തേക്കുറിച്ചുള്ള അന്നത്തെ അവരുടെ മുറവിളികളെ “പിന്തിരിപ്പൻ മൂരാച്ചികൾ”എന്നും “ബൂർഷ്വാസിയുടെ കപടഗൃഹാതുരത്വ”മെന്നും തള്ളിക്കളഞ്ഞ വിപ്ലവകാരികൾക്കൊക്കെ,ഇപ്പോൾ അമ്പതുകഴിഞ്ഞു.ഇപ്പോൾ പറയുന്നതാകട്ടെ,പണ്ട് “മൂരാച്ചികൾ”പറഞ്ഞ അതേകാര്യം!എന്നിട്ടും അന്നത്തെ ആ വിപ്ലവകാരികൾ എന്നും ‘വിപ്ലവകാരികളായി’തുടരുന്നു!അമ്പതുവർഷം കഴിഞ്ഞാൽ ഇന്നത്തെ കുട്ടികളും നെടുവീർപ്പിട്ടുകരയും,പോയകാലത്തിന്റെ നന്മകളെക്കുറിച്ച്.ഒരു തലമുറ നഷ്ടങ്ങളോർത്ത് കണ്ണുനീരൊഴുക്കുന്ന അതേകാലത്ത്,മറ്റൊരു തലമുറ അവരുടെ നല്ലകാലം ആഘോഷിക്കുകയാണെന്നർത്ഥം.അതവർ തിരിച്ചറിയുന്നത് ഒരുപക്ഷേ,വർഷങ്ങൾക്കുശേഷമാവാം.അപ്പോൾ സത്യത്തിൽ നഷ്ടമാവുന്നത് നന്മകളാണോ നമ്മുടെ ചെറുപ്പമാണോ? കുട്ടിക്കാലത്തെക്കുറിച്ചുള്ള വൃദ്ധവിലാപങ്ങളാണ് “പുതിയ തലമുറ വഴിപിഴച്ചൂ”എന്ന നിലവിളിയിലെത്തിക്കുന്നത്.ആശയരൂപീകരണത്തിൽ വൃദ്ധന്മാർ അമിതസ്വാധീനം ചെലുത്തുന്ന സമൂഹമാണ് കേരളീയന്റേത് എന്നതുകൊണ്ട് ഈ വൃദ്ധവിലാപങ്ങൾ കാലത്തിന്റേതും സമൂഹത്തിന്റേതുമായി മൊഴിമാറ്റം ചെയ്യപ്പെടുന്നു.ചുരുക്കത്തിൽ,പൂക്കളല്ല;പൂക്കാലം കാണാനുള്ള കണ്ണാണ് നമുക്കു നഷ്ടമാവുന്നത്.പുതിയ പൂക്കളെ കാണാനുള്ള കുട്ടിത്തം നമ്മുടെ കണ്ണുകൾക്കില്ല എന്നതാണു പ്രശ്നം.അല്ലാതെ പൂക്കൾ വിരിയാത്തതല്ല.കണ്ണുകളിൽ നക്ഷത്രജാലങ്ങളുമായി,പുതിയൊരു തലമുറ ഈ പൂക്കളെ കാണുന്നുണ്ട്.അവർക്കു പക്ഷേ വിശേഷാൽ‌പ്രതികളിൽ ലേഖനവും കവിതയുമെഴുതാൻ കഴിയില്ല.അതിനവർ പ്രാപ്തിനേടുമ്പോഴേക്കും അവരുടെ കണ്ണും നരച്ചിരിക്കും!
“നേർവര പോലെ വിശ്വാസം നിറഞ്ഞതും”,“പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതു”മായ വഴികൾ ഒരിടത്തും,ഒരുകാലത്തും ഉണ്ടായിരുന്നില്ല എന്നതാണു നേര്.മരിച്ചുപോയ മനുഷ്യന്റേയും,കഴിഞ്ഞുപോയ കാലത്തിന്റേയും തിന്മകൾ നാം കുഴിച്ചുമൂടുകയാണ് പതിവ്.ശരിയാണ്,നാലുകെട്ടും,പടിപ്പുരയും,കണ്ണെത്താത്ത പാടങ്ങലും,കാഴ്ച്ചക്കുലകളും,ഉപ്പുമാങ്ങാഭരണിയുംകളത്തിൽ കുമിഞ്ഞുകൂട്ടിയ നെൽക്കൂമ്പാരങ്ങളും നഷ്ടമായിട്ടുണ്ട്.ആർക്കാണ് നഷ്ടമായത് എന്നു വ്യക്തമാ‍ക്കാതെയാണ് നാം നഷ്ടങ്ങളെപ്പറ്റി സംസാരിക്കുന്നത്.പാണനും പുള്ളുവനും തറവാടുകൾ തോറും കൊട്ടിപ്പാടി നടന്നത് തമ്പ്രാക്കളുടെ കുഞ്ഞുങ്ങളുടെ ആയുരാരോഗ്യത്തിലുള്ള ഉത്കണ്ഠ കൊണ്ടോ,പാട്ടിനോടുള്ള അഭിവാജ്ഞ കൊണ്ടോ ആയിരുന്നില്ല.പട്ടിണി കൊണ്ടായിരുന്നു.ഇന്ന് അങ്ങനെ പാടി നടക്കാൻ ഏറെപ്പേരെ ഒന്നും കിട്ടില്ല.കാരണം ഏതുകൂലിപ്പണിക്കാരനും വൈകുന്നേരം അന്തസ്സായി നൂറുരൂപ വീട്ടിൽ കൊണ്ടുപോകാനുള്ള സാഹചര്യമുണ്ട്.അല്ലെങ്കിൽ‌പിന്നെ,ആത്മീയവ്യാപാരത്തിന്റെ “ഡിമാന്റ്”വർദ്ധിക്കുന്നതിനോടൊപ്പം കൂടിയ പ്രതിഫലം അവർക്കു ലഭിക്കണം.പാണപ്പാട്ടും പുള്ളുവമ്പാട്ടും സംരക്ഷിക്കലാണുപ്രശ്നമെങ്കിൽ,അതിനു വഴി വേറെ നോക്കണ്ടി വരും.
സുവർണ്ണകാലമെന്ന അടവ്
---------------------------------

ഏതുവിഷയത്തിലും കുട്ടികളെ പേടിപ്പിക്കാൻ പറ്റിയ അടവാണ്,“ഞാനിതിന്റെ സുവർണ്ണകാലം കണ്ടവനാണ്”എന്നത്.”അതൊരു കാലം!” എന്നു നെടുവീർപ്പിട്ടാൽ,പാവം കുഞ്ഞുങ്ങൾ അതെന്തോ ഗംഭീര കാലമായിരുന്നു എന്നു ധരിച്ചുകൊള്ളും എന്നാണു വിശ്വാസം.ഒരു കുട്ടി താല്പര്യത്തോടെ തായമ്പക കേൾക്കുകയാണെങ്കിൽ നമ്മൾ മുതിർന്നവർ ചെയ്യേണ്ടത്,“ഇതൊക്കെ തായമ്പകയാണോ?തൃത്താല കേശവന്റെയായിരുന്നു തായമ്പക!”എന്നു പറയുകയാണ്.അതോടെ,ആ കുട്ടി വാദ്യകലയുടെ സുവർണ്ണദശയാകെ അസ്തമിച്ചെന്നും,ഈ ജ്ഞാനവൃദ്ധരുടെ ഭാഗ്യം നമുക്കു സിദ്ധിച്ചില്ലെന്നും വിചാരിക്കുമെന്നാണു ധാരണ.അതോടൊപ്പം തന്റെ വിജ്ഞാനം കേമമാണ് എന്ന് അവനു ബോധ്യമായി എന്നും.സാഹിത്യം,സംഗീതം,ശാസ്ത്രം,രംഗകലകൾ എന്നുവേണ്ട;ഏതു മേഖലയിലും മുതിർന്നവരുടെ എക്കാലത്തെയും അടവാണിത്.തന്റെ കണ്ണിനു ബാധിച്ച വാർദ്ധക്യം ആണു പ്രശ്നം എന്നവർക്കു മനസ്സിലാവില്ല,അഥവാ മനസ്സിലായാലും സമ്മതിക്കുകയുമില്ല.സർവ്വചരാചരങ്ങളിലും ജീവിതം ദർശിക്കുന്ന ബാലമനസ്സ് നിലനിൽക്കുന്നിടത്തോളമേ കവിത മനസ്സിലുണ്ടാകൂ എന്ന എം.ഗോവിന്ദന്റെ നിരീക്ഷണം കവികൾക്കു തന്നെ മനസ്സിലായിട്ടില്ല.
വിസ്മൃതികളുടെ ചരിത്രപാഠം
-----------------------------------
കാളനും,ഓലനും,അവിയലും,അടപ്രഥമനും,ഓണക്കോടിയും,തിരുവാതിരക്കളിയും കൊണ്ട് സ്വർണ്ണക്കര നെയ്ത നല്ലകാലം കേരളീയ ജനസാമാന്യത്തിന്റെ ഭൂതകാലമേയല്ല.ഇതൊക്കെ മോശമാണെന്നോ.കേരളീയതയുടെ ശീലങ്ങളേ ആയിരുന്നില്ലന്നോ അല്ല അർത്ഥമാക്കുന്നത്.ഇതിനോടൊപ്പം തന്നെ നമ്മുടെ ശ്രദ്ധയിൽ‌പ്പെടേണ്ടിയിരുന്ന നൂറുകണക്കിന് വ്യത്യസ്താഭിരുചികളും ശീലങ്ങളും നമ്മുടെ ഓർമ്മയിൽ നിന്നും മായ്ച്ചുകളഞ്ഞാണ് ഇങ്ങനെ ചിലതുമാത്രം കേരളീയതയുടെ ചിഹ്നങ്ങളായി അവരോധിക്കപ്പെടുന്നത്.ഇതു യാദൃശ്ചികമായി സംഭവിക്കുന്നതല്ല.വിയർപ്പൊഴുക്കി പണിയെടുത്തവരുടെ നൂറുതരം പുഴുക്കും മീൻ‌കൂട്ടാനും,അവരുടെ കാവും നേർച്ചയും,താളങ്ങളും നാടൻ പാട്ടുകളും,പട്ടിണിയും തീണ്ടാപ്പാടകലങ്ങളും,ചാളകളും നരകയാതനകളും,പോരാട്ടങ്ങളും വിജയങ്ങളും എല്ലാം ഉൾപ്പെടുന്നതാണ് കേരളത്തനിമ.ആരുടെ ശീലങ്ങളായാലും ആഢ്യശീലങ്ങളും നഷ്ടമായതുതന്നെയല്ലേ എന്ന ചോദ്യം കൊണ്ട് നമുക്ക് യാഥാർത്ഥ്യത്തെ മൂടിവെക്കാനാവില്ല.എല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെട്ടവരാണ് പുതുതലമുറ എന്നു പറയുമ്പോൾ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ചവരായിരുന്നു പഴയ തലമുറ എന്ന പച്ചക്കള്ളം നാം പ്രചരിപ്പിക്കുകയാണ്. മുൻപറഞ്ഞ യാതനകളുടെ കറുത്തകാലം പിന്നിട്ടുവന്നവരും “തങ്ങളുടെ ഓണക്കാലം നഷ്ടമായി”എന്ന് ഇന്നു വിലപിക്കുന്നത് എന്തുകൊണ്ടാണ്?സവർണ്ണരിൽ ന്യൂനപക്ഷമായിരുന്ന സമ്പന്നർ അനുഭവിച്ച “സുവർണ്ണകാല”ത്തിന്റെ സ്മൃതിസുഗന്ധങ്ങളൊക്കെയും തങ്ങളുടേയും നഷ്ടമായി കേരളീയ ജനസാമാന്യം കണക്കിൽ കൊള്ളിച്ചതെങ്ങനെ?അധികാരം ഭാഷയിലും ഭക്ഷണത്തിലും വസ്ത്രധാരണത്തിലും എന്നുവേണ്ട,ജീവിതത്തിന്റെ സമസ്തമേഖലകളിലും നടത്തുന്ന പ്രയോഗമാണ് ഇത്തരമൊരു തോന്നലിലേക്ക് എത്തിക്കുന്നത്.സ്വന്തം വീട്ടിൽ,അല്ലെങ്കിൽ കുടുംബത്തിൽ കാരണവന്മാരിലെത്രപേർ ഈ സുഖങ്ങളനുഭവിച്ചിരുന്നു എന്ന് ഓരോ കേരളീയനും തന്നൊടുതന്നെ ചോദിച്ചാൽ ഭൂരിപക്ഷത്തിനും കിട്ടുന്ന ഉത്തരം ചില വൃദ്ധനയനങ്ങളെങ്കിലും തുറപ്പിക്കേണ്ടതാണ്.
മുൻ‌ഗാമികൾ കഞ്ഞികുടിക്കാൻ ഗതിയില്ലാതെ ചക്രശ്വാസം വലിച്ചവരാണെന്നയാഥാർത്ഥ്യം പറയുന്നതിലും എത്രയോ സുന്ദരമാണല്ലോ സർവ്വസമ്പന്നതകളുടേയും മുറ്റത്ത് ചാരുകസേരയിട്ടിരിക്കുന്ന മുതുമുത്തച്ഛനെ സ്വപ്നം കാണൽ!പാടത്തെ ചെളിയും വിയർപ്പം നാറുന്ന,വയറൊട്ടി എല്ലും തോലുമായ,നരച്ച ആകാശത്തിനു കീഴെ ഉണങ്ങിനിൽക്കുന്ന അമ്മയുടെ സ്ഥാനത്ത്,ഏഴരവെളുപ്പിനെഴുന്നേറ്റ് കുളിച്ചുകുറിയിട്ട്,ചിരിച്ചുതൊഴുതുനിൽക്കുന്ന ഒരു കാൽ‌പ്പനിക മാതൃരൂപം ഓരോ മലയാളിയും കടമെടുത്തിരിക്കുൻന്ു.എന്നിട്ട്,ഇതാണെന്റെ അമ്മ എന്നു നിരന്തരം കളവുപറയുന്നു.ഉപ്പാപ്പ കേറിയ ആനയുടെ തഴമ്പിനായി ആസനം തപ്പുന്ന ആ ശീലത്തിന്റെ ബാക്കിപത്രമാണ് “പുതിയ തലമുറ വഴിപിഴച്ചൂ”എന്ന നിലവിളിയും.അത്തരം “വിപ്ലവകാരികളെ”ചുമക്കേണ്ടിവരുന്നതാണ്,വാസ്തവത്തിലുള്ള ദുർദ്ദശ.“പണ്ടൊക്കെ എന്തേര്ന്നു!”

42 comments:

വികടശിരോമണി said...

പണ്ടൊക്കെ എന്തേര്ന്നു!

neeraja said...

ഞാന്‍ മറന്നതൊക്കെയും
വിളിച്ചുണര്‍ത്തി
തിരിച്ചു നല്‍കുവാന്‍
നീ വിളിച്ചുവോ വീണ്ടും .........

പാവപ്പെട്ടവൻ said...

പുതിയ തലമുറ വഴിപിഴച്ചൂ” അവസാന വാക്കിന്‍റെ പതം .
ആശംസകള്‍

Anonymous said...

എഴുതാപ്പുറം വായിക്കുകയാണോ വ്യാഖ്യാനം? അറിയില്ല. എന്നാലും..

പണ്ടത്തെ വിപ്ലവകാരികൾ പറയുന്നതു മാത്രമാണോ വികടന് അപകടകരമായി തോന്നുന്നത്? അതോ കച്ചവട സംസ്കാരം, സംസ്കാരത്തിനെ കൂടെ കച്ചവടമാക്കുമ്പോൾ പലരും അറിഞ്ഞും അറിയാതെയും അതിന്റെ ചട്ടുകമാകുന്നതോ?

അല്ലപ്പാ, സംസ്കാരം എന്താ?

എം.പി പോളിന്റെ നോവൽ സാഹിത്യത്തിൽ നോവലിന്റെ കഥാഗതിയെ ഗ്രാഫ് വരച്ച് ചിത്രീകരിച്ചത് ഓർമ്മവരുന്നു.

കാപ്പിലാന്‍ said...

നമ്മുടെ കൊച്ചുമക്കളും പറയും

പണ്ടൊക്കെ എന്തെര്‍ന്ന്.കാലം അങ്ങനെയാണ് ,ആകാം ,ആയിരിക്കും .ആര്‍ക്കറിയാം .ആയിരിക്കും അല്ലേ ?

Typist | എഴുത്തുകാരി said...

കഴിഞ്ഞ തലമുറയും, ഇപ്പോഴത്തെ തലമുറയും, ഇനി വരാന്‍ പോകുന്ന തലമുറയും എല്ലാരും ഇതു തന്നെ പറയും, എന്തായിരുന്നു, പണ്ടൊക്കെ എന്നു്. എന്നു വച്ചാല്‍ ഇപ്പോള്‍ എല്ലാം ചീത്തയാണെന്നല്ല, ഞങ്ങളുടെ കാലത്തായിരുന്നു, കുറച്ചുകൂടി നല്ലതു് എന്നു് അവര്‍ കരുതുന്നു എന്നു വിചാരിച്ചാല്‍ മതി.

Anonymous said...

പ്രവാസി വിലപിക്കുന്ന ആ നോസ്റ്റാള്‍ജിയയും അതൊക്കെ തന്നല്ലേ. ബാല്യങ്ങളിലെ ദുരിതങ്ങളും ദുഖങ്ങളും അറിയാതെ(അഥവാ അറിഞ്ഞ്) അങ്ങ് മറന്നുപോകും.നല്ലത് മാത്രം , സന്തോഷങ്ങള്‍ മാത്രം ഓര്‍മ്മയില്‍ തങ്ങും. അതൊക്കെ തന്നല്ലേ ജീവിതം?

ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ഒന്നുമൊന്നും നഷ്ടങ്ങള്‍ അല്ല. അവര്‍ ആസ്വദിക്കുന്ന, ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന മറ്റു പലതും ഉണ്ടിന്ന്. നാളെ അവര്‍ വിലപിക്കുന്നതവയെ ചൊല്ലി ആവാം.

അവര്‍ തുടരട്ടേ. ചെവി കൊടുക്കുന്നതെന്തിന്? :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരിടത്ത്‌ കേട്ടത്‌

"പണ്ടൊക്കെ അമ്പലത്തില്‍ പോകുക എന്നു പറഞ്ഞാല്‍ എന്തായിരുന്നു. ആഹാ അതൊരു കാലം ഇതൊക്കെ എന്തോന്ന്‌?

അന്നു ഞാന്‍ അമ്മയുടെ കയ്യും പിടിച്ചങ്ങനെ പോകും. അമ്പലത്തില്‍ എത്തുമ്പൊഴേക്കും അവിടെ ബാക്കിയുള്ളവരെ ഒക്കെ മാറ്റി ഞങ്ങള്‍ക്കു വഴി ഒരുക്കിയിരിക്കും.
ആഹാ ശ്രീകോവിലിനു മുന്നില്‍ അങ്ങനെ നിന്നു തൊഴാം, പ്രസാദം ഇലയില്‍ നിറയെ വച്ചു ഭക്തിപൂര്‍വം പൂജാരി കയ്യില്‍ വച്ചു തരും.

ഇപ്പൊഴോ ഹ എന്തോന്ന്‌ അമ്പലത്തില്‍ പോക്ക്‌"

അതേകാലം പോയ പോക്കേ

അനില്‍@ബ്ലൊഗ് said...

കൊള്ളാ.
പിന്തിരിപ്പന്‍ മൂരാച്ചി ചിന്തകള്‍ എവീടെനിന്ന് തപ്പിയെടുത്തു?
:)

വി.ശി,
കുറിച്ചിട്ട വരികളോട് യോജിക്കുന്നതിനൊപ്പം വിയോജിക്കുകയും ചെയ്യുന്നു. താങ്കള്‍ ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും ശരിയാണ്, നിറഞ്ഞ പാടങ്ങളും പത്തായങ്ങളുമുണ്ടായിരുന്നെങ്കിലും അത് തമ്പ്രാന്റെ കെട്ടിനകത്തായിരുന്നു. എങ്കിലും അന്നത്തെ തലമുറ അത് അവരുടെ നിയോഗമായിക്കണക്കാക്കി ആസ്വദിച്ചിരുന്നു എന്നാണ് ഈ ആത്മഗതങ്ങളില്‍ നിന്നും വെളിവാവുന്നത്. ആ തലമുറ കഴിയുന്നതോടെ അതപ്രത്യക്ഷമാവുകയും ചെയ്യും , തീര്‍ച്ച. ഇവിടെ നമ്മുടെ തലമുറകള്‍ തമ്മിലുള്ള അകലത്തേക്കാള്‍ കാലത്തിന്റെ കരങ്ങളുടെ വേഗതയേറിയതാണ് അടിസ്ഥാന പ്രശ്നമെന്ന് തോന്നുന്നു. മാറ്റങ്ങള്‍ക്കനുസ്രണം മനസ്സിനെ രൂപപ്പെടുത്തുന്നതില്‍ വീഴ്ചവരുന്നു, അതു പുറത്തുകാണാതിരിക്കാന്‍ പഴമയെ പുകഴ്ത്തുന്നു.

ഇത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിര്‍ക്കും, തലമുറകള്‍ മാറിയാലും ചിന്തകളില്‍ മാറ്റമുണ്ടാവില്ലെന്ന് സാരം.

വാഴക്കോടന്‍ ‍// vazhakodan said...

"പണ്ടാരോ പറഞ്ഞപോലെ" ഇതും കൂട്ടിവായിക്കാവുന്നതാണ്!

നായര്‍ said...

ഓര്‍ക്കാന്‍ ഇഷ്ടമുള്ളത് മാത്രം പൊതുവേദിയില്‍ അയവിറക്കുന്നു എന്നതിനപ്പുറം ഈ വിലാപങ്ങള്‍ക്ക് വലിയ സാംഗത്യമൊന്നുമില്ല. പണ്ട് പലരും ഓണത്തിനുമാത്രമായിരിക്കും വയറുനിറച്ചുചോറുണ്ണുന്നത്. എന്നും സദ്യയുണ്ണുന്ന ഇക്കാലത്ത് അത്തരം നൊസ്റ്റാള്‍ജിയകള്‍ക്കും സ്ഥാനമുണ്ട്

ഗുപ്തന്‍ said...

Well said. :)

Feel likemuch more can be said in th same line with regard to the genral Indian mistrust towards the youth when it comes to the qualities like leadership, dedication and creativity and even with regard to moral fibre.

(About morality: I know the stories that are coming out now are not so birght - a good part of them. But I know also that it was just yesterday stories began to come out. So it is not about what's hapening but about what we know about it. And now the youth enjoy relatively more freedom which implies the risk of relatively larger number of errors. I think that is a risk worth taking)

***************

Many comments do not give the idea that their authors read what is in the article !

***************

Sorry about English. No keyman.

വികടശിരോമണി said...

വായിച്ചവർക്കും അഭിപ്രായമറിയിച്ചവർക്കും നന്ദി.
നീരജ്,
മറന്നവയെന്നു പറഞ്ഞുകൂടാ;മറന്നെന്നു ധരിച്ചിരുന്നത്:)
പാവപ്പെട്ടവൻ,
നന്ദി.
അനോനിച്ചാ,
പഴയ വിപ്ലവകാരികൾ മാത്രം പറയുന്നു എന്ന് ഒരിടത്തും ഞാനുദ്ദേശിച്ചിട്ടില്ല.പഴയ വിപ്ലവകാരികൾ പോലും പറയുന്നു എന്നാണു പറഞ്ഞത്.അവരിൽ മിക്കവരെയും ഇന്നും വിപ്ലവകാരികളായാണല്ലോ നാം എണ്ണുന്നത്.
സംസ്കാരം എന്ത് എന്നതുവേറെയാണു പ്രശ്നം.
കാപ്പിലാൻ,
ആർക്കറിയാം എന്നു പറഞ്ഞ് ആർക്കുമൊഴിയാനാവില്ല എന്നതാണു പ്രശ്നം.
എഴുത്തുകാരി,
അങ്ങനെ ധരിച്ചാൽ മതി.പക്ഷേ ധാരണകൾ രൂപീകരിക്കുന്ന കുട്ടികളിൽ,യുവാക്കളിൽ?
അനോനിച്ചാ,
പ്രവാസിഗൃഹാതുരതകളും കൂട്ടാം:)
അനിൽ,
അനിലിന്റെ വിയോജിപ്പെവിടെ എന്നു വ്യക്തമായില്ല.
വാഴക്കോടൻ,
ശരിയാണ്.അതും കൂട്ടാം:)അത്തരം ഒരുപാടു ശൈലികൾ കണ്ടെത്താം.ചിരപരിചിതമായ ഒന്നു സൂചിപ്പിച്ചെന്നേയുള്ളൂ:)
പാത്തുമ്മയുടെ ആട്,
ഇക്കാലത്തും എന്നും സദ്യയുണ്ണുന്ന എത്ര പേരുണ്ട്?
അതൽ‌പ്പം കടന്നുപോയില്ലേ?
പണിക്കർ സാർ,
കഥ കലക്കി:)
ഇപ്പൊ ആകെയൊരു കഥപറച്ചിൽ മൂഡിലാ,അല്ലേ?
ഗുപ്തൻ,
എല്ലാക്കാലവും യുവത്വത്തിന് ലഭിച്ച സ്ഥാനമൊക്കെ കഴിവുകൾ കൊണ്ട് പിടിച്ചുവാങ്ങിയതു തന്നെയായിരുന്നു.ഇന്നലേയും,ഇന്നും,നാളെയും തുടരുന്ന വിലാപങ്ങളാണ് ഇവ എന്നാണു ഞാൻ പറയാൻ ശ്രമിച്ചത്.
നന്ദി.

Calvin H said...

ഹൊ ഇപ്പൊ സദാചാരം എന്നു പറഞ്ഞ സംഗതി ഉണ്ടോ? യൂട്യൂബിലും മൊബൈലിലും വരുന്ന വീഡിയോകള്‍ കണ്ടില്ലേ?

പണ്ടൊക്കെ ഇതൊന്നും ഇല്ലാരുന്നു.... അല്ലാണ്ട് അന്ന് യൂട്യൂബ് ഇല്ലാഞ്ഞിട്ടല്ല....

ബാംഗ്ലൂര്‍ ഒക്കെ പോയി ഐടി പണി തൊടങ്ങിയപ്പോ സദാചാരം അപ്പടി പോയില്ലേ? പണ്ടൊക്കെ കേരളത്തില്‍ എന്താരുന്നു സദാചാരം? ജന്മിത്തമ്പ്രാക്കന്മാരൊക്കെ ഇതിന്റെ കാവല്‍ക്കാരല്ലാരുന്നോ?

സ്ത്രീകള്‍ കുടുംബത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നതോടു കൂടി കുടുംബത്തിന്റെ ആണിക്കല്ലെളകി... ഒരു അറുപത് എഴുപത് കാലഘട്ടമൊക്കെ എന്തായിരുന്നു? രാഷ്ട്രീയപ്രബുദ്ധം അല്ലാരുന്നോ?ആര്‍ഷഭാരതസംസ്കാരം എന്നു കേട്ടിട്ടുണ്ടോ? ഇന്നതെ സയന്‍സ് ഒക്കെ എന്തു സയന്‍സ്? അന്നല്ലാരുന്നോ സയന്‍സ്?

ഇപ്പോഴത്തെ ഓണം ഒക്കെ എന്തോണം? പണ്ടൊക്കെ കോരനു ഓണത്തിനു സെവന്‍സ് കോഴ്സ് മീല്‍ ആരുന്നു. ഇന്നൊക്കെ എന്തര് ഓണം? അവര്‍ണനും സവര്‍ണനും ഒക്കെ ഒരു പോലെ ... പണ്ടൊക്കെ ആണെങ്കില്‍ വാഴക്കൊല വീട്ടിലെത്തുമായിരുന്നു... ഇതിനൊക്കെ പ്രതികാരം ചെയ്യുവല്ലേ ഇപ്പോള്‍..

ന്നാലും ഈ കെട്ട കാലത്തിലും എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല... ചെളിയില്‍ നിന്നും താമര ഉയരുന്നുണ്ട്......

വികടശിരോമണി said...

ഹഹഹ....കാൽ‌വിനേ ഇതു കലക്കി.

തറവാടി said...

നന്‍‌മയും തിന്‍‌മയും എല്ലാകാലവും ഉണ്ട്.

അതേ സമയം കാലം നഷ്ടപ്പെടുത്തുന്ന ചിലതെല്ലാം ഉണ്ടെന്നതും സത്യംതന്നെ.

നൊസ്റ്റാള്‍‌ജിയയാണ് പലരേയും പഴമയെപ്പറ്റി പറയീപ്പിക്കുന്നത് , നൊസ്റ്റാള്‍ജിയ എന്നും നല്ലതേയുള്ളു അല്ലെങ്കില്‍ത്തന്നെ പഴകിയ തിന്‍‌മക്കാരാണ് പ്രസക്തികൊടുക്കുക? അതാണ് ' അതൊക്കെ ഒരുകാലം'.

പകല്‍കിനാവന്‍ | daYdreaMer said...

:)
വികടാ.. കലക്കന്‍ എഴുത്ത്..അഭിവാദ്യങ്ങള്‍...

എങ്കിലും "പണ്ടൊക്കെ എന്തേര്ന്നു!" :)

Jayasree Lakshmy Kumar said...

പണ്ടൊക്കെ എന്തേര്ന്നു????????????

കൊള്ളാം :)

Haree said...

മറവിയാണല്ലോ മനുഷ്യന്റെയൊരു അനുഗ്രഹം. അതുപോലെ നല്ല ഓര്‍മ്മകളെ മനസില്‍ മായാതെ സൂക്ഷിക്കുകയും ചെയ്യും. അത്രേയുള്ളൂ ഈ പറച്ചിലിനെന്നു തോന്നുന്നു.
• ഗോപിയാശാന്റെ നളന്‍ നന്നെന്നു പറയുമ്പോള്‍‍; കുറച്ചൊന്നുമല്ല ഞാന്‍ കേട്ടിരിക്കുന്നത്, മാങ്കുളത്തിന്റെ / കൃഷ്ണന്‍ നായരുടെ നളന്‍ കണ്ടിട്ടുണ്ടോ? അതൊക്കെവെച്ചു നോക്കുമ്പോളെന്തോന്നു നളനിത്. പിന്നെ ലാല്‍, മമ്മൂട്ടി എന്നൊക്കെ പറയുമ്പോള്‍ സത്യന്റെ, നസീറിന്റെ, കൊട്ടാരക്കരയുടെ, തിക്കുറിശ്ശിയുടെ... എന്നിങ്ങനെയാവും പറച്ചില്‍. - താന്‍ ആസ്വദിച്ച കുറേ കലാകാരന്മാര്‍, അവരുടേത് ഇനി ആസ്വദിക്കുവാനില്ല, ആ ആസ്വാദനസുഖം എന്തായാലും മറ്റാര്‍ക്കും ഉണ്ടാക്കുവാന്‍ കഴിയുകയില്ല. അതില്‍ തന്നെ കെട്ടിയിടപ്പെടുകയും മറ്റൊരു ശൈലി ആസ്വദിക്കുവാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതാവാം കലയില്‍ ഈ പ്രയോഗം ഉപയോഗിക്കുന്നത്.
• ഓണം പോലെയുള്ള ഉത്സവങ്ങള്‍ അന്ന് പ്രസക്തമായിരുന്നു. ഇന്ന് അന്നത്തെ ഓണവുമായി നോക്കിയാല്‍ എന്നും ഉത്സവമല്ലേ? അതുകൊണ്ടാവണം ഇന്ന് ഓണത്തിന്റെ ആകര്‍ഷണീയത കുറഞ്ഞുപോയത്.
• സാമൂഹിക ജീവിതമെടുക്കുകയാണെങ്കില്‍, എനിക്ക് ഓര്‍മ്മയുള്ള അവസാന 20 കൊല്ലവും നന്മയില്‍ നിന്നും തിന്മയിലേക്കായിരുന്നു സമൂഹത്തിന്റെ യാത്ര എന്നു തോന്നുന്നു. അധികാരവര്‍ഗത്തിലേക്കൊന്നും പോവേണ്ട. ചുറ്റുമുള്ളവരുടെ സഹകരണം, അവരുടെ ശ്രദ്ധ ഒക്കെ കുറഞ്ഞു വരുന്നു. സ്വന്തം കാര്യം മാത്രം ചിന്തിച്ച് കഴിയുന്നവര്‍ കൂടി വരുന്നു. (എന്നുവെച്ച്, തൊട്ടതിനും പിടിച്ചതിനുമൊക്കെ അയല്‍ക്കാരന്റെ വിഷയങ്ങളില്‍ ഇടപെടണമെന്നല്ല. അത്തരത്തിലുള്ള കുനഷ്ട് ഇടപെടലുകള്‍ക്ക് കുറവൊന്നും വന്നിട്ടുമില്ല.)

കമന്റെഴുതി വന്നപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി. എന്തായാലും, ഇന്നിനെ ആസ്വദിക്കുവാന്‍ പഠിക്കുക തന്നെ വേണം. കഴിഞ്ഞ കാലത്തെ ഓര്‍മ്മകളെ അയവിറക്കി ഇന്ന് നമുക്ക് ലഭ്യമായതിനെ തള്ളിപ്പറഞ്ഞാല്‍ നഷ്ടം നമുക്കു തന്നെ.
--

വികടശിരോമണി said...

തറവാടി,
നൊസ്റ്റാൾജിയകൾ വ്യക്തിനിഷ്ഠമായിരിക്കുന്നിടത്തോളം,അതു നല്ലതാണ്.പക്ഷേ എന്റെ നൊസ്റ്റാൾജിയകളാണ് ഏറ്റവും ശ്രേഷ്ഠമെന്നും,പുതിയ തലമുറക്കെന്തുണ്ട് നൊസ്റ്റാൾജിയക്കു ബാക്കി എന്നും പറയുമ്പോൾ അതത്ര നന്നാവുമെന്ന് തോന്നുന്നില്ല.
പകലേ,
നണ്ട്രി.
ലക്ഷ്മ്യേട്ത്തി,
താങ്ങ്ക്യൂ.
ഹരീ,
നല്ലതെന്നു തോന്നുന്നതിനെ ഓർക്കുന്നതിൽ ഒരു തെറ്റും പറഞ്ഞില്ല.പക്ഷേ,അത്രമേൽ നിഷ്കളങ്കമല്ല,തുടർന്നു ഹരീ തന്നെ പറഞ്ഞ കലാസ്വാദനരംഗത്തെല്ലാം നിലനിൽക്കുന്ന ആ ‘കമന്റുകൾ’
ഹരീക്ക് ഇതുവരെയുള്ള ബ്ലോഗ് പരിചയത്തിൽ എന്നെ കഥകളി ഒരുവിധം കാണുന്ന ഒരാളായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ,സത്യസന്ധമായി പറയട്ടെ:ഈ പറഞ്ഞ മാങ്കുളത്തിന്റെയും കൃഷ്ണൻ നായരുടേയും നളനേക്കാൾ ഒരുപാട് മുകളിൽ തന്നെയാണ് ഗോപിയുടെ നളന്റെ നില.മിക്കവാറുമേതു പച്ച വേഷത്തിന്റെയും നില.ഗോപിയെപ്പോലൊരു പച്ച വേഷക്കാരൻ ചരിത്രത്തിൽ തന്നെ ഉണ്ടോ എന്നതു സംശയമാണ്.സങ്കേതത്തിന്റെ കൃത്യതയും ആധുനികമായ ഭാവസവിശേഷതകളുടേയും ഇത്രയും സമഞ്ജസമായ മേളനം അവരിലാരുമുണ്ടായിട്ടേയില്ല.ഇപ്പറഞ്ഞതു കൃഷ്ണൻ നായരേയോ മാങ്കുളത്തിനേയോ ഇകഴ്ത്തലല്ല.
പിന്നെ,എന്താണ് ഹരീയോട് ഇതു പറയുന്നതിലൂടെ ഇവരുദ്ദേശിക്കുന്നതെന്ന് ഹരീ സ്വയമൊന്നു ചിന്തിക്കൂ.ഒന്ന്,പുതിയ തലമുറയിൽ പെട്ട ഹരീയെപ്പോലുള്ളവർ തങ്ങൾ കണ്ടതിലും ഗൌരവമായും വിവേകത്തോടെയും കളികാണുന്നു.അതു തന്നെ അംഗീകരിക്കാനത്ര സുഖമുള്ള സംഗതിയല്ല.അപ്പോൾ പിന്നെ,എന്തെങ്കിലും പറഞ്ഞ് തന്റെ പ്രാമാണികത തെളിയിക്കണം.അതിന് പറ്റിയ അടവാണ് “എന്തായിരുന്നു മാങ്കുളം!കൃഷ്ണൻ നായർ!”എന്നൊക്കെ നെടുവീർപ്പിടൽ.അവരോട് മാങ്കുളത്തിന്റേയും കൃഷ്ണൻ നായരുടേയും സവിശേഷതകളെ ഒന്നു വ്യവച്ഛേദിച്ചുവിശദീകരിച്ചു തരാൻ ആവശ്യപ്പെടൂ;ഈ നെടുവീർപ്പിട്ട ഗ്രഹിതക്കാരിലെ തൊണ്ണൂറുശതമാനവും മൌനികളാകുന്നതു കാണാം.ഇതൊക്കെ ചില പേടിപ്പിക്കലുകളല്ലേ ഹരീ.
കഴിഞ്ഞ ഇരുപതു വർഷം നന്മയിൽ നിന്നു തിന്മയിലേക്ക് എന്നത് ചരിത്രത്തിന്റെ അനുസ്യൂതിയിൽ നിന്നു വേറിട്ടു നോക്കുമ്പോൾ തോന്നുന്ന ഒരു പ്രശ്നം മാത്രമാണെന്നു തോന്നുന്നു.തീർച്ചയായും പുതിയ കാലം കൂടുതൽ ഗൌരവമായ പ്രശ്നപരിസരങ്ങളിലൂടെയാണ് കടന്നു പോകുന്നത്.പക്ഷേ,അതു ഭൂതകാലരതിയിലേക്കു തിരിച്ചുപോകുന്നതിലൂടെയല്ല,പരിഹൃതമാവുക.
നന്ദി.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വികടന്റെ പോസ്റ്റിനും കാല്‍വിന്റെ കമന്റിനും ഒരു മികവുപോരാന്ന്ങ്ങനെ തോന്നാ.. പണ്ടായിരുന്നെങ്കി എന്താ പോസ്റ്റ്, എന്താ കമെന്റ് ... ശ്ശൊ ആ കാലമൊന്നും ഇനി തിരിച്ചുവരില്ലല്ലോ ഈശ്വരാ, അച്ചുതാനന്ദാ, രഹുല്‍ ഗാന്ധീ, സോണിയാ ഗാന്ധീ, സി കെ പീ...

പിന്നെ ഇതാണിന്നത്തെ സംസ്കാരം, ഇതിനു പറ്റുന്നോന്‍ ജീവിച്ചാ മതീന്നെ, പറ്റത്തോരോട് വിട്ടോളാന്‍ പറ വണ്ടി ... ഹല്ല പിന്നെ...

ബിനോയ്//HariNav said...

വികടാ ഉഷാറ് ലേഖനം. ഈ അവശ വിപ്ലവകാരികളുടെ വിലാപകൃതികള്‍ കാരണം ഓണം വിശേഷാല്‍‌പ്രതികള്‍ വാങ്ങാന്‍ ഭയമാണിപ്പോള്‍.

കാല്‍‌വിന്‍റെ കമന്‍റ് ഞാന്‍ കോപ്പി പേസ്റ്റി :)

Nachiketh said...

വളരെ recessive ആയ പോസ്റ്റ്.....വാലെന്നു കരുതി ചിലപ്പോ തലയില് പിടിയ്കേണ്ടി വരുമോയെന്നു തോന്നുന്നു.

എതിരന്‍ കതിരവന്‍ said...

ഇതു കണ്ടിരുന്നോ?
http://kuttyedathi.blogspot.com/2009/05/blog-post.html

Anonymous said...

അഞ്ചു കൊല്ലം മുമ്പ് വരെ നിരന്തരം കത്തുകളിലൂടെ ആശയങ്ങള്‍ കൈമാറിയിരുന്ന ചങ്ങാതിമാരില്‍ ചിലര്‍ കത്തുകാലം മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും ഇന്നത്തെ ഇമൈലും മൊബൈലും internet മൊക്കെ മാരണങ്ങളാണെന്നും ശഠിക്കുന്നുണ്ട്. അതിന്‍റെയൊരു നൊമ്പരത്തിലിരിക്കുമ്പോഴാണ് ഈ പോസ്റ്റ് കണ്ടത്.. നന്ദി.

വികടശിരോമണി said...

എല്ലാർക്കും നന്ദി.
ഹഹഹ....കതിരവാ അതിപ്പൊഴാ കണ്ടേ.

Lathika subhash said...

വികടശിരോമണീ,
“യഥാർത്ഥത്തിൽ,പുതിയ തലമുറ ഇങ്ങനെ വഴിപിഴച്ചവരാണോ?”
അല്ലേ അല്ല.
ഐ.ക്യു, ഇ.ക്യു ... എന്നു വേണ്ട, എല്ലാറ്റിലും മികച്ചു നില്‍ക്കുന്ന, പുത്തന്‍ തലമുറ!
നമുക്ക് അവരുടെ ഇടയിലൊന്ന് പിടിച്ചു നില്‍ക്കണ്ടേ?
മുത്തശ്ശീ കീ ജയ്!
“പണ്ടൊക്കെ എന്തേര്ന്നു!”
ആ താരതമ്യത്തിന്റെ ഒരു സുഖം ഒന്നു വേറെയല്ലേ?

ഈ ചിന്ത,
ഗംഭീരമായി.
അഭിനന്ദനങ്ങള്‍!

സമാന്തരന്‍ said...

വി.ശി: തോണ്ടിയും തേച്ചും എഴുതിയത് നന്നായിരിക്കുന്നു. അതെ... ഇപ്പോഴൊക്കെ എന്താ‍...

ഹന്‍ല്ലലത്ത് Hanllalath said...

ഒരു ചെറിയ മാറ്റം ഉണ്ട്..
ജീവിതം പലരുടേതും ഒരു ചാനല്‍ പറയുന്നത് പോലെ ആഘോഷിക്കൂ ഓരോ നിമിഷവും എന്നായിട്ടുണ്ട്..
ഇവിടെ പണ്ടത്തെക്കാര്യങ്ങള്‍ പറയാന്‍ കാരണം സ്വാര്‍ഥത തന്നെയാകാം..
തനിക്കു നഷ്ടപ്പെട്ടു പോയ ബാല്യം യൌവനം എല്ലാം കൂടി
ഓര്‍മ്മകളുടെ വേട്ടയാടലായി മാറുമ്പോള്‍ അതില്‍ നിന്നുള്ള ഒരൊളിച്ചോട്ടം പോലെ...
നഷ്ട ബോധത്തെ പൂഴ്ത്തി വെക്കാന്‍ വാക്കിനാലുള്ള അഭ്യാസം...

എതിരന്‍ കതിരവന്‍ said...

ഒരു തലമുറ തുടക്കമിട്ടുകൊടുത്ത ചുറ്റുപാടുകൾ, മാറ്റങ്ങൽ...ഇവയൊക്കെയാൺ അടുത്ത തലമുറയെരൂപപ്പെടുത്തുന്നത്. തങ്ങൽ ചെയ്ത ചില തെറ്റുകളെ മറയ്ക്കാൻ പറ്റാതെവരുമ്പോഴുള്ള ജാള്യതയും വിഭ്രാന്തിയും ഇത്തരം പേച്ചുകൽ ആയി പുറത്തിറങ്ങുന്നു. മാറ്റങ്ങളോടുള്ള അസഹിഷ്ണുതയും ഉണ്ട്.
ഏറ്റവും ലളിതമായ് ഉദാഹരണം: റ്റി. വി. വാങ്ങിച്ച് കറണ്ട് എപ്പോഴും കിട്ടാൻ ത്രീ ഫെയ്സ് കണക്ഷനും വച്ചിട്ട് പിള്ളേർ റ്റി. വി. കണ്ടു നശിയ്ക്കുന്നേ എന്നു വിളിച്ചു കരയുന്നത്.

ശ്രീവല്ലഭന്‍. said...

അതെ, പണ്ടൊക്കെ എന്തേര്ന്നു:-)

ചീര I Cheera said...

ഇക്കാലത്തെ 'വേഗത', സമയമില്ലായ്മ (ഒരു പരമാർത്ഥം) അതുകൊണ്ടുതന്നെ മൂല്യങ്ങൾക്കു സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന അപ്രാധാന്യം (അങ്ങനെതന്നെ വിശ്വസിയ്ക്കുന്നു,മനുഷ്യർക്കു പ്രതികരണശേഷി കൂടീട്ടുള്ള പ്രശ്നമാണോ ഇപ്പോൾ എന്നും തോന്നാറുണ്ട്‌-വിലപിച്ചതല്ല ട്ടൊ :) ), കാഴ്ചപ്പാടുകളില്‍ വരുന്ന മാറ്റങ്ങള്‍, പിന്നെ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെയുള്ള ശാരീരികമായുള്ള അധ്വാനക്കുറവ്‌-തന്മൂലം കൂടിവരുന്ന ആരോഗ്യപ്രശ്നങ്ങൾ, ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനങ്ങൾ, ഇത്തരത്തിലുള്ള കാലാസൃതമായി സംഭവിച്ചിട്ടുള്ള പലതരം മാറ്റങ്ങളെയാവും (നല്ലതും ചീത്തതും ഒക്കെച്ചേർത്ത്‌) പലപ്പോഴും ഒരൊറ്റ കൺക്ലൂഷനിൽ "പണ്ടൊക്കെ എന്തേർന്നു" എന്നു പറയിപ്പിയ്ക്കുന്നത്‌. -ഇനിയും തുടരാനുള്ളതും.(എന്റെ തോന്നൽ)
പലപ്പോഴും പഴയ കാലത്തെ തിക്താനുഭവങ്ങള്‍ പോലും ഒരു നൊസ്റ്റാള്‍ജിക് രീതിയില്‍ പറയുന്നതൊക്കെ കേട്ടിട്ടുണ്ട്.

രസം എന്താച്ചാല്‍ രാഷ്ട്രീയസാഹചര്യങ്ങൾ, നീതിധർമ്മാദികൾ,യുദ്ധം ഒക്കെ എല്ലാ കാലത്തും (പുരാണങ്ങളില്‍ പോലും) സംഭവിച്ചിട്ടുമുണ്ട്, അല്ലേ. :)
(ഇക്കാലത്ത് തീവ്രത കൂടിയിട്ടുണ്ടാകാം, ഇല്ലെന്നില്ല)

ഇത്രയും ആലോചിയ്ക്കുമ്പോള്‍ തന്നെ ഈയൊരു “പറച്ചിലു”കളുടെ കനം കുറയുന്നപോലെ തോന്നുമെനിയ്ക്കു്.


വി.ശീ ഈ പോസ്റ്റ് കണ്ട്വോ?

http://malayalam.usvishakh.net/blog/archives/373

വികടശിരോമണി said...

വായിച്ചവർക്കും കമന്റിയവർക്കുമൊക്കെ നന്ദി.
പി.ആർ-ഇന്ന് പ്രശ്നങ്ങളൊന്നുമില്ലെന്നല്ല.പല പ്രശ്നങ്ങളുമുണ്ട്.അവയ്ക്കുള്ള പരിഹാരം,ഭൂതകാലമണലിൽ മുഖം പൂഴ്ത്തുന്ന ഒട്ടകപ്പക്ഷികളാവലല്ല എന്നു മാത്രം.
കുറച്ചു പറഞ്ഞപ്പോഴേക്കും കനം കുറഞ്ഞില്ലേ,ഇനിയും പറഞ്ഞാൽ പിന്നെ കനമേയുണ്ടാവില്ല:)
കതിരവൻ പറഞ്ഞ പോലുള്ള കാപട്യം നമ്മുടെ സ്ഥിരം പരിപാടിയാണ്.
ആഘോഷിക്കൂ ഓരോ നിമിഷവും എന്നും വൈകീട്ടെന്താ പരിപാടി എന്നും മുമ്പ് പരസ്യമില്ലായിരുന്നുന്നേ ഉള്ളൂ;ആഘോഷിക്കാൻ കെൽ‌പ്പുള്ളവർ എന്നും ആഘോഷിച്ചു കൊണ്ടും,“വൈകീട്ടത്തെ പരിപാടികൾ”ആസ്വദിച്ചുകൊണ്ടും ഇരുന്നു,അല്ലാത്തവർ പുഴുക്കളേപ്പോലെ ജീവിച്ചു.ഇന്ന് കുറച്ചുപേർക്കു കൂടി അവരുടേതായ നിലയിലെങ്കിലും ആഘോഷിക്കാമെന്നായിട്ടുണ്ട്.
അപ്പോൾ പുതിയ പ്രശ്നസന്ധികൾ വരുന്നു,അതിനെ നേരിടണം.അതാണു പുതിയ തലമുറയിൽ നിന്നു കാലം ആവശ്യപ്പെടുന്നത്.അല്ലാതെ ഭൂതകാലമാറാലകളിൽ കുരുങ്ങുന്ന ഈച്ചകളാവാനല്ല.
നന്ദി.

Anuroop Sunny said...

മികച്ച പോസ്റ്റ്.
ഒരു സംശയം.
ഈ പ്രശ്‌നം ( പ്രശ്നമായി കാണുന്നത് എന്റെ പ്രശ്നമാണെങ്കിലും ) മലയാളികള്‍ക്ക് മാത്രമാണോ? അതോ സകലര്‍ക്കും ഈ പ്രശ്നമുണ്ടോ?

Rajeeve Chelanat said...

വി.ശി

നൊസ്റ്റാള്‍ജിയയുടെ ഈ രാഷ്ട്രീയ-സാംസ്ക്കാരിക അന്വേഷണം ഗംഭീരമായി.

വെറും നൊസ്റ്റാള്‍ജിയയല്ലാത്ത ഒരു ‘പണ്ടും’ ഉണ്ട്. തിരിച്ചുകിട്ടാത്ത ഒരു ‘പണ്ട്‘. ഇനി ഒരുപക്ഷേ തിരിച്ചുകിട്ടി എന്നുതന്നെ കരുതുക, അപ്പോള്‍, ‘ചിലര്‍ക്കൊക്കെ രസിക്കും, ചിലര്‍ പോയൊളിക്കും, ചിലരപ്പോള്‍ തന്നെ മരിക്കും‘.

അഭിവാദ്യങ്ങളോടെ

Areekkodan | അരീക്കോടന്‍ said...

വികടാ.. കൊള്ളാം

Suмα | സുമ said...

ഹാ അതും കലക്കിയല്ലോ വികടോ...കാല്‍വിനും വന്നു ഒരു അലക്ക് അലക്കിട്ടു പോയി...

അപ്പളെ മാഷെ എന്താ എന്‍റെ കമന്റ്‌ ബോക്സ് ല് വന്നു പറഞ്ഞിട്ട് പോയെ???
"ഇങ്ങനെ എയ്തണോര് ഇപ്പൊ ബ്ലോഗിലില്ലാണ്ടാവുന്നൂ എന്ന പരാതി കേട്ടതേയുള്ളൂ."----> ആ 'ഇങ്ങനെ' ടെ അര്‍ഥം അങ്ങട് മനസ്സിലായില്ല...നിര്‍ത്തിട്ടു പോടിന്നാണോ???

Sureshkumar Punjhayil said...

Innu naleyakumpol athum pandakumallo... Nannayirikkunnu. Ashamsakal...!!!

Sethunath UN said...

വി.ശീ
ന‌ഷ്ടപ്പെട്ട യുവത്വം. കണ്മുന്നില്‍ പ‌ണ്ടില്ലാത്തത് ആഘോഷിക്കുന്ന യുവത്വം. സഹിക്കോ?

“ഹോ. ഇ‌ത്തവണ‌ത്തെ വെക്കേഷനില്‍ കോളേജിലൊന്ന് പോയി. ഒക്കെ പോയില്ലേ. ഒക്കീം ചോക്ലേറ്റ് പിള്ളാര‌ല്ലേ. കോളേജെന്ന് പറഞ്ഞാല്‍ ന‌മ്മളൊക്കെ പഠിച്ച കാലം. എന്തവാരുന്നു?. ഹം.“

ന‌ല്ലതിനെ തള്ളിപ്പറയാതെയുള്ള ഈ എഴുത്ത്... മാഷെ ന‌ന്നായി.

കാ‌ല്‍‌വിന്റെ കാച്ചും.. ലിങ്കുക‌ളും ബോധിച്ചു

naakila said...
This comment has been removed by the author.
naakila said...

കാലം മാറുന്നു
കോലവും മാറിയേ പറ്റൂ
ഈ കാലത്തെക്കുറിച്ചും മറ്റൊരു കാലത്ത് വിലപിക്കാം

"പണ്ടൊക്കെ എന്തേര്ന്നു!"

ഷാനവാസ്‌ ഇലിപ്പക്കുളം said...

വികടാ, പണ്ടൊക്കെയെന്തായിരുന്നു? ഒരു കസ്തൂരാദി ഗുളികയ്ക്കൊക്കെ ഒരു ചക്കയുടെ വലിപ്പമുണ്ടായിരുന്നു. :)