Pages

അമ്മക്കു മരണമില്ല.


നെയ്പ്പായസമടച്ചുവെച്ച്
അമ്മ പോയിരിക്കുന്നു.
തലമുറകളുടെ പ്രവാഹങ്ങൾ
കുടിച്ചാലും തീരാത്ത പായസപ്പാത്രം.
മുനകൂർത്ത സ്വപ്നങ്ങൾ കൊണ്ടു കീറിയ
ഹൃദയങ്ങളെ കാത്ത്
ആ പായസം തീരാതെയിരിക്കും.
ചോരയിറ്റുവീഴുന്ന മൌനങ്ങളിൽ നിന്ന്
എന്നും കുട്ടികൾക്ക് അമ്മ നെയ്പ്പായസം വിളമ്പും.
അമ്മക്കു മരണമില്ല.

മൃഗങ്ങളേ,മാപ്പ്!


ന്നോ കേട്ട ഒരു മുല്ലാക്കഥയുണ്ട്-മുല്ല നാട്ടിലെ മൌലവിയെ “കഴുത”എന്നു വിളിച്ചത് കേസായി.കോടതി ശിക്ഷിച്ചു.പിഴയൊടുക്കിയശേഷം മുല്ല ചോദിച്ചത്രേ:“എനിക്ക് എന്റെ കഴുതയെ ‘മൌലവി’എന്നു വിളിക്കാമല്ലോ”എന്ന്.
എന്തായാലും,കഴുതയ്ക്ക് അപമാനകരമാണ് കാര്യങ്ങളുടെ കിടപ്പ് എന്നതിൽ സംശയമില്ല.കഴുത പാവം,ഇതൊന്നും അറിയുന്നുമില്ല.സോണിയാഗാന്ധിയുടെ വൈദേശികപ്രശ്നം ചർച്ചയായ കാലത്ത്,ഒരു ഉത്തരേന്ത്യൻ ഹിന്ദുവർഗീയവാദി നേതാവ് “ഇറ്റാലിയൻ പട്ടി”എന്നു സോണിയയെ വിളിച്ചത് ചർച്ചയായിരുന്നു.ആ പ്രശ്നത്തിൽ സോണിയയുടെ പക്ഷം പിടിക്കാൻ പലരുമുണ്ടായി.പക്ഷേ,പട്ടിയുടെ കൂടെ ആരുമില്ലായിരുന്നു.സോണിയയെപ്പോലെ പട്ടിയും അപമാനിക്കപ്പെട്ടു എന്നാരും ശ്രദ്ധിച്ചതേയില്ല.ഞാനിവിടെ സോണിയ പട്ടിയേക്കാൾ മോശമായ നിലയിലാണ് എന്നർത്ഥമാക്കി എന്നല്ല പറഞ്ഞത്.പട്ടിക്കു യാതൊരു പങ്കുമില്ലാത്ത,മനുഷ്യരുടെ ഒരു ജീർണ്ണരാഷ്ട്രീയസംവാ‍ദത്തിലേക്ക് പാവം പട്ടി വലിച്ചിഴക്കപ്പെട്ടു എന്നതാണ്.
ഇത് എന്നും സംഭവിക്കുന്നതാണ്.1940കളിൽ മുസ്ലീം വർഗീയവാദികൾ ആസാദിനെ “ഗാന്ധിയുടെ പട്ടി”എന്നു വിളിച്ചപ്പോഴും ഇതുതന്നെ സംഭവിച്ചു,ആസാദും,പിന്നെ ഇക്കാര്യത്തിൽ പൂർണ്ണനിരപരാധിയായ പട്ടിയും അപമാനിക്കപ്പെട്ടു.എന്റെ കഥകളിയെക്കുറിച്ചുള്ള ബ്ലോഗിൽ നടക്കുന്ന സംവാദങ്ങളിൽ അസഹിഷ്ണുതയേറിയ ചില മാന്യർ,അനോനി മെയിൽ അഡ്രസിൽ നിന്നും എന്നോട് “നിർത്തിപ്പോടാ പട്ടീ”എന്നു മെയിൽ അയക്കുമ്പോഴും,ഇക്കാര്യത്തിൽ,പ്രത്യേകിച്ചും കഥകളിയിൽ,യാതൊരു പ്രശ്നവുമുണ്ടാക്കാൻ വരാത്ത പട്ടിവർഗ്ഗം അപമാനിക്കപ്പെടുകയാണ്.ഇതിനൊക്കെ പട്ടികൾ എന്തു പിഴച്ചു എന്നു മനസ്സിലാവുന്നില്ല.അവർക്ക് വോട്ടില്ലാത്തതുകൊണ്ട് അവരുടെ പക്ഷം പറയാൻ ആരുമില്ലാതായിപ്പോയി.
മനുഷ്യനെ പുച്ഛിക്കാൻ ജീവജാലങ്ങളെ ഉപയോഗിക്കാം എന്ന മനുഷ്യന്റെ അഹങ്കാരം എന്നുമുള്ളതാണ്.സ്ത്രീകളെ,നീഗ്രോകളെ,പൌരസ്ത്യരെ,അധഃകൃതരെ-ആരെയും ഇടിച്ചുതാഴ്ത്താൻ ജീവജാലങ്ങളുടെ പേരു ചേർത്തു പറഞ്ഞാൽ മതിയെന്നാണുവെപ്പ്.അവൾ കൊടിച്ചിപ്പട്ടിയാണ്,ഇന്ത്യക്കാർ തെരുവുനായ്ക്കളാണ് എന്നിങ്ങനെ.
Animal Welfare Fortnigtht നോടനുബന്ധിച്ച് ഇറക്കാറുള്ള സർക്കുലറുകളിൽ മൃഗക്ഷേമത്തിനായി പാസ്സാക്കിയിട്ടുള്ള നിയമങ്ങളനുസരിച്ച് പോലീസിന് ഇടപെടാവുന്ന സന്ദർഭങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടാറുണ്ട്.മതത്തിന്റെ പേരിലുള്ള മൃഗബലികൾ,മൃഗങ്ങളോടുള്ള നിർദ്ദയമായ പെരുമാറ്റം തുടങ്ങിയവ.ബപ്പിടൽ എന്ന ക്രൂരത മാതൃഭൂമിയിൽ വന്നിട്ട് അധികമായിട്ടില്ല.കാളീക്ഷേത്രങ്ങളിലെ കൂട്ടബലികൾ ബംഗാളിൽ പതിവുകാഴ്ച്ചയാണ്.മനുഷ്യരോടുതന്നെ മനുഷ്യത്വം കാണിക്കാത്ത നമ്മളാണോ മൃഗങ്ങളുടെ കാര്യത്തിലിടപെടാൻ പോകുന്നത് എന്നു തിരിച്ചുചോദിക്കാം.പ്രശ്നം കുറച്ചു വ്യത്യസ്തമാണ്.മനുഷ്യരോട് മനുഷ്യത്വം കാ‍ണിക്കണമെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല.കാണിക്കുന്നില്ലാത്തതിനു കാരണം വേറെ ചിലതാണ്.എന്നാൽ മൃഗങ്ങളോടു മനുഷ്യത്വം കാണിക്കുന്നതിനു നിയമങ്ങളുണ്ടെങ്കിലും,നമ്മളതൊരു ആവശ്യമായി അംഗീകരിച്ചിട്ടില്ല.മൃഗങ്ങളുടേയും സസ്യങ്ങളുടേയും നിലനിൽ‌പ്പ് നാം ഭൂമിയിൽ ആവശ്യമാണെന്നംഗീകരിക്കുന്നത് അവയ്ക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തെ മാനിച്ചുകൊണ്ടല്ല,അവ നമുക്ക് എത്രത്തോളം ഉപയുക്തമാണ് എന്നു നോക്കിയാണ്.ഇന്ന് ഇത്രയും പ്രചാരമാർജ്ജിച്ചിരിക്കുന്ന ഇക്കോളജി പ്രസ്ഥാനങ്ങളുടേയും പഠനങ്ങളുടേയും വൃക്ഷപ്രേമത്തിന്റേയുമൊക്കെ പിന്നിലുള്ളതും അവയുടെയൊക്കെ വംശനാശം നമുക്കു വരുത്തിവെച്ചേക്കാവുന്ന അപായത്തെക്കുറിച്ചുള്ള പേടിയാണ്.അല്ലാതെ ഭൂമിയിലെ പലതരം ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് താൻ എന്ന സമഭാവമൊന്നുമല്ല.ഭൂമിയുടെ അവകാശികളാരാണെന്നത് ബഷീറിന്റെ മാത്രം സംശയമാണ്.മറ്റുള്ളവയെല്ലാം നമുക്കുവേണ്ടി മാത്രം നിലനിൽക്കുന്നു.
അപ്പോൾപിന്നെ,നമുക്കവരെ ഉപമിച്ചു മനുഷ്യരെ പുച്ഛിക്കാം,തകരാറൊന്നുമില്ല.പക്ഷേ,കടുത്ത വിവേചനവും ഈ പ്രയോഗങ്ങളിലുണ്ടല്ലോ.സിംഹം,പുലി,ആന,കുതിര തുടങ്ങിയ താരത‌മ്യേന ബലവാന്മാരായ മൃഗങ്ങളെ മനുഷ്യരെ പ്രശംസിക്കാനുപയോഗിക്കാറാണല്ലോ പണ്ടു മുതലേ പതിവ്.കവികുഞ്ജരൻ,പുരുഷകേസരി,പണ്ഡിതവ്യാഘ്രം,ഒറ്റയാൻ,പടക്കുതിര എന്നൊക്കെയാണല്ലോ പഴയ പ്രശംസകൾ!മലയാളസാഹിത്യത്തിൽ ഇക്കാര്യം ഒരുകാലത്ത് ഗംഭീരവിഷയം തന്നെയായിരുന്നു.അന്നത്തെ എല്ലാ മലയാളസാഹിത്യകാരന്മാരെയും ചേർത്ത്,ആരാണു സിംഹം,കഴുത,കഴുതപ്പുലി,പട്ടി എന്നൊക്കെ നിശ്ചയിച്ച് ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ‘കവിമൃഗാവലി’യും കോയപ്പിള്ളി പരമേശ്വരക്കുറുപ്പ് ‘കവിപക്ഷിമാല’യും രചിക്കുന്നിടം വരെയെത്തിയ ക്രൂരഫലിതങ്ങൾ.ഇപ്പോൾ,ബ്ലോഗുലകത്തെ അംഗീകൃതപദപ്രയോഗമായിട്ടുണ്ടല്ലോ ‘ബ്ലോഗ്‌പുലി’യൊക്കെ.ഏതെങ്കിലും ബ്ലോഗ് മഹാകവികൾക്ക് ‘ബ്ലോഗ്‌മൃഗാവലി’എഴുതാൻ തോന്നാത്തത് ഈ വിവരസാങ്കേതികലോകത്തെ മൃഗങ്ങളുടെ ഭാഗ്യമാണ്.
ഈ ‘മൃഗീയത’എന്ന പ്രയോഗം തന്നെ ഒരു അസത്യമാണ്.“മൃഗീയമായ ബലാത്സംഗമാണ് സൂര്യനെല്ലിയിൽ നടന്നത്”എന്നൊക്കെ പത്രപ്രവർത്തകരിലെ വിഡ്ഡികൾക്കേ പറയാൻ തോന്നൂ.ഏതു മൃഗമാണ് തന്റെ വർഗ്ഗത്തിലെ ഒരുകൂട്ടം ഭീകരന്മാരെ കൂട്ടി,ഒരു പാവപ്പെട്ട പെൺ‌മൃഗത്തെ മാറിമാറി പീഡിപ്പിച്ചിട്ടുള്ളത്?മനുഷ്യൻ എന്ന വൃത്തികെട്ട ജീവിവർഗത്തിനല്ലാതെ,മറ്റൊരു മൃഗത്തിനും അതിനൊന്നും കയ്യുറയ്ക്കില്ല.“ഹിറ്റ്‌ലറുടെ മൃഗീയത”എന്നുപറയുന്നത് മൃഗങ്ങളൊരിക്കലും ചെയ്യാത്ത അപരാധം അവരുടെ തലയിൽ കെട്ടിവെക്കലാണെന്നതിൽ ഒരു സംശയവുമില്ല.“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!” എന്നൊന്നും ഇപ്പോളാരും പറയാറില്ല.
ഈ ഭൂമി മനുഷ്യരുടെ മാത്രമാണ് എന്നും,അവന്റെ ആനന്ദത്തിനുള്ളതാണ് ലോകത്തിലെ സകലജീവജാലങ്ങളുമെന്ന ചിന്തയിൽ നിന്നാണ് ഈ ജന്തുനിന്ദനം പുറപ്പെടുന്നത്.അവന്റെ ആഘോഷങ്ങളിൽ മുതകത്തു തിടമ്പേറ്റാനും,അവന്റെ തീന്മേശകളിലേക്കു പാകത്തിനുള്ള ചൂടിൽ വളരാനും,അവന്റെ മതവിശ്വാസപ്രമാണങ്ങൾക്കനുസരിച്ചു മരിക്കാനും തയ്യാറായ ജീവജാലങ്ങളെ അവനിഷ്ടമുള്ള രീതിയിൽ വിശേഷിപ്പിക്കാം എന്ന ധാർഷ്ട്യം.ഈ ബോധമുള്ള ഏതോ നിമിഷത്തിലാവണം സജ്ഞയൻ ഒരു ലേഖനത്തിന്റെ ശീർഷകത്തിൽ ‘മൃഗീയത’എന്നെഴുതിയ ഉടനേ പേന പിൻ‌വലിച്ച്,ബ്രാക്കറ്റിൽ “മൃഗങ്ങളേ,മാപ്പ്!”എന്നെഴുതിവെച്ചത്!

പണ്ടൊക്കെ എന്തേര്ന്നു!

“പണ്ടൊക്കെ എന്തേര്ന്നു!”- മുത്തശ്ശി പറഞ്ഞ് പലവട്ടം കേട്ട ആത്മഗതമാണിത്.അതുപറയുമ്പോൾ പ്രാക്തനമായ ഏതെല്ലാമോ സുവർണ്ണസ്മൃതികളുടെ പ്രകാശം ആ കണ്ണുകളിൽ ഓളംവെട്ടും.അവരതുപറയുമ്പോൾ ഒരു നിർദോഷമായ രസമായിരുന്നു.പക്ഷേ,ഇപ്പോൾ മിക്ക പുരോഗമനബുദ്ധിജീവികളും അതുതന്നെ പലശൈലിയിൽ പറയുമ്പോൾ ഒട്ടും രസം തോന്നുന്നില്ലെന്നു മാത്രമല്ല,വല്ലാത്തൊരു അരുചി,കയ്പ്പ്-മനസ്സിൽ നിറയുന്നുമുണ്ട്.ധീരന്മാരുടെ,ആദർശശുദ്ധരുടെ,ത്യാഗികളുടെ,ഗുരുത്വവും സ്നേഹവുമുള്ളവരുടെയെല്ലാം തലമുറ വേരറ്റുപോയി എന്ന നിലവിളി സഹിക്കാതായിരിക്കുന്നു.കാടും,പച്ചയും,തോടും,പൂക്കളും.കിളിയും,ആതിരയും, ,കണിക്കൊന്നയും,പുള്ളുവന്റെയും പാണന്റേയും പാട്ടും തുടങ്ങി,ഓണക്കാലം ആകമാ‍നം കൊഴിഞ്ഞുപോയെന്ന് സാസ്കാരികനായകന്മാർ പുറം നിറയെ കണ്ണിരൊലിപ്പിക്കുകയാണ്.ചവറയിൽ ഇപ്പോൾ നന്മകളൊന്നും ബാക്കിയില്ലെന്ന് ഒ.എൻ.വി.കടമ്പനാ‍ട്ട് തീരെയില്ലെന്ന് കെ.ജി.ശങ്കരപ്പിള്ള.എം.ടിയും,സുഗതകുമാരിയും,അക്കിത്തവും തുടങ്ങി,പേനയെടുത്തവരും പ്രസംഗിച്ചവരുമെല്ലാം ഒരുപോലെ പതം‌പറഞ്ഞുകരയുന്നത് നഷ്ടപ്പെട്ടുപോയ നല്ലകാലത്തെക്കുറിച്ചാണ്.ഒരു കാലത്ത് തൃക്കാക്കരമുതൽ കൊച്ചിത്തുറമുഖം വരെയുള്ള പാത പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നെന്നും,ഇപ്പോൾ അങ്ങനെയല്ല എന്നും ആണയിട്ടുറപ്പിക്കാനായി പലതരത്തിൽ ഇവരെല്ലാം ശ്രമിക്കുന്നുണ്ട്.ചുരുക്കത്തിൽ,മുത്തശ്ശിയുടെ “പണ്ടൊക്കെ എന്തേര്ന്നു!”എന്ന ആത്മഗതത്തിന്റെ വിപുലവ്യാഖ്യാനങ്ങളാണ് നാം സഹിച്ചുകൊണ്ടിരിക്കുന്നത്.
നന്മയോ ചെറുപ്പമോ?
-------------------------

യഥാർത്ഥത്തിൽ,പുതിയ തലമുറ ഇങ്ങനെ വഴിപിഴച്ചവരാണോ?ആയിരക്കണക്കിനുസംവത്സരങ്ങൾ മുന്നിലും പിന്നിലും നീളുന്ന മഹാപ്രയാണത്തിനിടയിലെ ശാപമുഹൂർത്തമാണോ നമ്മുടെ വർത്തമാനം?ഇനി,മനുഷ്യവംശം ഇന്നോളം സഞ്ചരിച്ചത് നന്മയിൽ നിന്നു തിന്മയിലേക്കായിരുന്നുവോ?
ഇത്രയേറെ നന്മകൾ സഞ്ചയിച്ചുവെച്ച ഭൂതകാലം ചരിത്രത്തിൽ ഏതായിരുന്നു എന്നന്വേഷിക്കുമ്പോഴാണ് ഈ കള്ളക്കരച്ചിലുകൾ വെളിച്ചത്താവുക.നാൽ‌പ്പതുകളിലും അമ്പതുകളിലും നിന്നിട്ടും നിലവിളിക്കുന്ന ഈ വിലാപികളുടെ കുട്ടിക്കാലത്ത് അവരുടെ മുത്തശ്ശനും മുത്തശ്ശിയും ഇതുപോലെ വിലപിച്ചതാണ്.പൊയ്‌പ്പോയ നല്ലകാലത്തേക്കുറിച്ചുള്ള അന്നത്തെ അവരുടെ മുറവിളികളെ “പിന്തിരിപ്പൻ മൂരാച്ചികൾ”എന്നും “ബൂർഷ്വാസിയുടെ കപടഗൃഹാതുരത്വ”മെന്നും തള്ളിക്കളഞ്ഞ വിപ്ലവകാരികൾക്കൊക്കെ,ഇപ്പോൾ അമ്പതുകഴിഞ്ഞു.ഇപ്പോൾ പറയുന്നതാകട്ടെ,പണ്ട് “മൂരാച്ചികൾ”പറഞ്ഞ അതേകാര്യം!എന്നിട്ടും അന്നത്തെ ആ വിപ്ലവകാരികൾ എന്നും ‘വിപ്ലവകാരികളായി’തുടരുന്നു!അമ്പതുവർഷം കഴിഞ്ഞാൽ ഇന്നത്തെ കുട്ടികളും നെടുവീർപ്പിട്ടുകരയും,പോയകാലത്തിന്റെ നന്മകളെക്കുറിച്ച്.ഒരു തലമുറ നഷ്ടങ്ങളോർത്ത് കണ്ണുനീരൊഴുക്കുന്ന അതേകാലത്ത്,മറ്റൊരു തലമുറ അവരുടെ നല്ലകാലം ആഘോഷിക്കുകയാണെന്നർത്ഥം.അതവർ തിരിച്ചറിയുന്നത് ഒരുപക്ഷേ,വർഷങ്ങൾക്കുശേഷമാവാം.അപ്പോൾ സത്യത്തിൽ നഷ്ടമാവുന്നത് നന്മകളാണോ നമ്മുടെ ചെറുപ്പമാണോ? കുട്ടിക്കാലത്തെക്കുറിച്ചുള്ള വൃദ്ധവിലാപങ്ങളാണ് “പുതിയ തലമുറ വഴിപിഴച്ചൂ”എന്ന നിലവിളിയിലെത്തിക്കുന്നത്.ആശയരൂപീകരണത്തിൽ വൃദ്ധന്മാർ അമിതസ്വാധീനം ചെലുത്തുന്ന സമൂഹമാണ് കേരളീയന്റേത് എന്നതുകൊണ്ട് ഈ വൃദ്ധവിലാപങ്ങൾ കാലത്തിന്റേതും സമൂഹത്തിന്റേതുമായി മൊഴിമാറ്റം ചെയ്യപ്പെടുന്നു.ചുരുക്കത്തിൽ,പൂക്കളല്ല;പൂക്കാലം കാണാനുള്ള കണ്ണാണ് നമുക്കു നഷ്ടമാവുന്നത്.പുതിയ പൂക്കളെ കാണാനുള്ള കുട്ടിത്തം നമ്മുടെ കണ്ണുകൾക്കില്ല എന്നതാണു പ്രശ്നം.അല്ലാതെ പൂക്കൾ വിരിയാത്തതല്ല.കണ്ണുകളിൽ നക്ഷത്രജാലങ്ങളുമായി,പുതിയൊരു തലമുറ ഈ പൂക്കളെ കാണുന്നുണ്ട്.അവർക്കു പക്ഷേ വിശേഷാൽ‌പ്രതികളിൽ ലേഖനവും കവിതയുമെഴുതാൻ കഴിയില്ല.അതിനവർ പ്രാപ്തിനേടുമ്പോഴേക്കും അവരുടെ കണ്ണും നരച്ചിരിക്കും!
“നേർവര പോലെ വിശ്വാസം നിറഞ്ഞതും”,“പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതു”മായ വഴികൾ ഒരിടത്തും,ഒരുകാലത്തും ഉണ്ടായിരുന്നില്ല എന്നതാണു നേര്.മരിച്ചുപോയ മനുഷ്യന്റേയും,കഴിഞ്ഞുപോയ കാലത്തിന്റേയും തിന്മകൾ നാം കുഴിച്ചുമൂടുകയാണ് പതിവ്.ശരിയാണ്,നാലുകെട്ടും,പടിപ്പുരയും,കണ്ണെത്താത്ത പാടങ്ങലും,കാഴ്ച്ചക്കുലകളും,ഉപ്പുമാങ്ങാഭരണിയുംകളത്തിൽ കുമിഞ്ഞുകൂട്ടിയ നെൽക്കൂമ്പാരങ്ങളും നഷ്ടമായിട്ടുണ്ട്.ആർക്കാണ് നഷ്ടമായത് എന്നു വ്യക്തമാ‍ക്കാതെയാണ് നാം നഷ്ടങ്ങളെപ്പറ്റി സംസാരിക്കുന്നത്.പാണനും പുള്ളുവനും തറവാടുകൾ തോറും കൊട്ടിപ്പാടി നടന്നത് തമ്പ്രാക്കളുടെ കുഞ്ഞുങ്ങളുടെ ആയുരാരോഗ്യത്തിലുള്ള ഉത്കണ്ഠ കൊണ്ടോ,പാട്ടിനോടുള്ള അഭിവാജ്ഞ കൊണ്ടോ ആയിരുന്നില്ല.പട്ടിണി കൊണ്ടായിരുന്നു.ഇന്ന് അങ്ങനെ പാടി നടക്കാൻ ഏറെപ്പേരെ ഒന്നും കിട്ടില്ല.കാരണം ഏതുകൂലിപ്പണിക്കാരനും വൈകുന്നേരം അന്തസ്സായി നൂറുരൂപ വീട്ടിൽ കൊണ്ടുപോകാനുള്ള സാഹചര്യമുണ്ട്.അല്ലെങ്കിൽ‌പിന്നെ,ആത്മീയവ്യാപാരത്തിന്റെ “ഡിമാന്റ്”വർദ്ധിക്കുന്നതിനോടൊപ്പം കൂടിയ പ്രതിഫലം അവർക്കു ലഭിക്കണം.പാണപ്പാട്ടും പുള്ളുവമ്പാട്ടും സംരക്ഷിക്കലാണുപ്രശ്നമെങ്കിൽ,അതിനു വഴി വേറെ നോക്കണ്ടി വരും.
സുവർണ്ണകാലമെന്ന അടവ്
---------------------------------

ഏതുവിഷയത്തിലും കുട്ടികളെ പേടിപ്പിക്കാൻ പറ്റിയ അടവാണ്,“ഞാനിതിന്റെ സുവർണ്ണകാലം കണ്ടവനാണ്”എന്നത്.”അതൊരു കാലം!” എന്നു നെടുവീർപ്പിട്ടാൽ,പാവം കുഞ്ഞുങ്ങൾ അതെന്തോ ഗംഭീര കാലമായിരുന്നു എന്നു ധരിച്ചുകൊള്ളും എന്നാണു വിശ്വാസം.ഒരു കുട്ടി താല്പര്യത്തോടെ തായമ്പക കേൾക്കുകയാണെങ്കിൽ നമ്മൾ മുതിർന്നവർ ചെയ്യേണ്ടത്,“ഇതൊക്കെ തായമ്പകയാണോ?തൃത്താല കേശവന്റെയായിരുന്നു തായമ്പക!”എന്നു പറയുകയാണ്.അതോടെ,ആ കുട്ടി വാദ്യകലയുടെ സുവർണ്ണദശയാകെ അസ്തമിച്ചെന്നും,ഈ ജ്ഞാനവൃദ്ധരുടെ ഭാഗ്യം നമുക്കു സിദ്ധിച്ചില്ലെന്നും വിചാരിക്കുമെന്നാണു ധാരണ.അതോടൊപ്പം തന്റെ വിജ്ഞാനം കേമമാണ് എന്ന് അവനു ബോധ്യമായി എന്നും.സാഹിത്യം,സംഗീതം,ശാസ്ത്രം,രംഗകലകൾ എന്നുവേണ്ട;ഏതു മേഖലയിലും മുതിർന്നവരുടെ എക്കാലത്തെയും അടവാണിത്.തന്റെ കണ്ണിനു ബാധിച്ച വാർദ്ധക്യം ആണു പ്രശ്നം എന്നവർക്കു മനസ്സിലാവില്ല,അഥവാ മനസ്സിലായാലും സമ്മതിക്കുകയുമില്ല.സർവ്വചരാചരങ്ങളിലും ജീവിതം ദർശിക്കുന്ന ബാലമനസ്സ് നിലനിൽക്കുന്നിടത്തോളമേ കവിത മനസ്സിലുണ്ടാകൂ എന്ന എം.ഗോവിന്ദന്റെ നിരീക്ഷണം കവികൾക്കു തന്നെ മനസ്സിലായിട്ടില്ല.
വിസ്മൃതികളുടെ ചരിത്രപാഠം
-----------------------------------
കാളനും,ഓലനും,അവിയലും,അടപ്രഥമനും,ഓണക്കോടിയും,തിരുവാതിരക്കളിയും കൊണ്ട് സ്വർണ്ണക്കര നെയ്ത നല്ലകാലം കേരളീയ ജനസാമാന്യത്തിന്റെ ഭൂതകാലമേയല്ല.ഇതൊക്കെ മോശമാണെന്നോ.കേരളീയതയുടെ ശീലങ്ങളേ ആയിരുന്നില്ലന്നോ അല്ല അർത്ഥമാക്കുന്നത്.ഇതിനോടൊപ്പം തന്നെ നമ്മുടെ ശ്രദ്ധയിൽ‌പ്പെടേണ്ടിയിരുന്ന നൂറുകണക്കിന് വ്യത്യസ്താഭിരുചികളും ശീലങ്ങളും നമ്മുടെ ഓർമ്മയിൽ നിന്നും മായ്ച്ചുകളഞ്ഞാണ് ഇങ്ങനെ ചിലതുമാത്രം കേരളീയതയുടെ ചിഹ്നങ്ങളായി അവരോധിക്കപ്പെടുന്നത്.ഇതു യാദൃശ്ചികമായി സംഭവിക്കുന്നതല്ല.വിയർപ്പൊഴുക്കി പണിയെടുത്തവരുടെ നൂറുതരം പുഴുക്കും മീൻ‌കൂട്ടാനും,അവരുടെ കാവും നേർച്ചയും,താളങ്ങളും നാടൻ പാട്ടുകളും,പട്ടിണിയും തീണ്ടാപ്പാടകലങ്ങളും,ചാളകളും നരകയാതനകളും,പോരാട്ടങ്ങളും വിജയങ്ങളും എല്ലാം ഉൾപ്പെടുന്നതാണ് കേരളത്തനിമ.ആരുടെ ശീലങ്ങളായാലും ആഢ്യശീലങ്ങളും നഷ്ടമായതുതന്നെയല്ലേ എന്ന ചോദ്യം കൊണ്ട് നമുക്ക് യാഥാർത്ഥ്യത്തെ മൂടിവെക്കാനാവില്ല.എല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെട്ടവരാണ് പുതുതലമുറ എന്നു പറയുമ്പോൾ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ചവരായിരുന്നു പഴയ തലമുറ എന്ന പച്ചക്കള്ളം നാം പ്രചരിപ്പിക്കുകയാണ്. മുൻപറഞ്ഞ യാതനകളുടെ കറുത്തകാലം പിന്നിട്ടുവന്നവരും “തങ്ങളുടെ ഓണക്കാലം നഷ്ടമായി”എന്ന് ഇന്നു വിലപിക്കുന്നത് എന്തുകൊണ്ടാണ്?സവർണ്ണരിൽ ന്യൂനപക്ഷമായിരുന്ന സമ്പന്നർ അനുഭവിച്ച “സുവർണ്ണകാല”ത്തിന്റെ സ്മൃതിസുഗന്ധങ്ങളൊക്കെയും തങ്ങളുടേയും നഷ്ടമായി കേരളീയ ജനസാമാന്യം കണക്കിൽ കൊള്ളിച്ചതെങ്ങനെ?അധികാരം ഭാഷയിലും ഭക്ഷണത്തിലും വസ്ത്രധാരണത്തിലും എന്നുവേണ്ട,ജീവിതത്തിന്റെ സമസ്തമേഖലകളിലും നടത്തുന്ന പ്രയോഗമാണ് ഇത്തരമൊരു തോന്നലിലേക്ക് എത്തിക്കുന്നത്.സ്വന്തം വീട്ടിൽ,അല്ലെങ്കിൽ കുടുംബത്തിൽ കാരണവന്മാരിലെത്രപേർ ഈ സുഖങ്ങളനുഭവിച്ചിരുന്നു എന്ന് ഓരോ കേരളീയനും തന്നൊടുതന്നെ ചോദിച്ചാൽ ഭൂരിപക്ഷത്തിനും കിട്ടുന്ന ഉത്തരം ചില വൃദ്ധനയനങ്ങളെങ്കിലും തുറപ്പിക്കേണ്ടതാണ്.
മുൻ‌ഗാമികൾ കഞ്ഞികുടിക്കാൻ ഗതിയില്ലാതെ ചക്രശ്വാസം വലിച്ചവരാണെന്നയാഥാർത്ഥ്യം പറയുന്നതിലും എത്രയോ സുന്ദരമാണല്ലോ സർവ്വസമ്പന്നതകളുടേയും മുറ്റത്ത് ചാരുകസേരയിട്ടിരിക്കുന്ന മുതുമുത്തച്ഛനെ സ്വപ്നം കാണൽ!പാടത്തെ ചെളിയും വിയർപ്പം നാറുന്ന,വയറൊട്ടി എല്ലും തോലുമായ,നരച്ച ആകാശത്തിനു കീഴെ ഉണങ്ങിനിൽക്കുന്ന അമ്മയുടെ സ്ഥാനത്ത്,ഏഴരവെളുപ്പിനെഴുന്നേറ്റ് കുളിച്ചുകുറിയിട്ട്,ചിരിച്ചുതൊഴുതുനിൽക്കുന്ന ഒരു കാൽ‌പ്പനിക മാതൃരൂപം ഓരോ മലയാളിയും കടമെടുത്തിരിക്കുൻന്ു.എന്നിട്ട്,ഇതാണെന്റെ അമ്മ എന്നു നിരന്തരം കളവുപറയുന്നു.ഉപ്പാപ്പ കേറിയ ആനയുടെ തഴമ്പിനായി ആസനം തപ്പുന്ന ആ ശീലത്തിന്റെ ബാക്കിപത്രമാണ് “പുതിയ തലമുറ വഴിപിഴച്ചൂ”എന്ന നിലവിളിയും.അത്തരം “വിപ്ലവകാരികളെ”ചുമക്കേണ്ടിവരുന്നതാണ്,വാസ്തവത്തിലുള്ള ദുർദ്ദശ.“പണ്ടൊക്കെ എന്തേര്ന്നു!”