Pages

തലച്ചോറുകൾ പാടുന്ന കാലം

കൊച്ചുകുട്ടികളേയും കൊണ്ട് ഒരുത്സവത്തിനോ,കാർണിവലിനോ പോവുക എന്നതു വലിയ പാടാണ്.കുഞ്ഞ് അതിനിഷ്ടമുള്ളിടത്തേക്കാണ് പോവുക.നമ്മളാണെങ്കിൽ നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തേക്കും.ഇതു കുട്ടിയും നമ്മളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ്.കുട്ടി ലോകം കാണാനുള്ളതാണ് എന്നു വിശ്വസിക്കുന്ന ഒരു വിഡ്ഡിയാണ്.നമുക്കു ലോകം എന്നത് നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തുനിന്ന് പുറത്തേക്കു പോകുന്ന നിശ്ചിതസ്ഥാനങ്ങളാണ്.പാന്ഥർ പെരുവഴിയമ്പലത്തെപ്പറ്റി അറിവുള്ള ജ്ഞാനികളാണ് നമ്മൾ.ഇതിലേതാണ് ജ്ഞാനമെന്ന് എനിക്കിപ്പൊഴും അറിഞ്ഞുകൂടാ.പക്ഷേ മുതിർന്നവർക്ക് തടിമിടുക്കു കൂടുതലുള്ളതുകൊണ്ട് അവർ കുട്ടികളെ അടിച്ചും,കുത്തിയും,കരയിപ്പിച്ചും മോഹനവാഗ്ദാനങ്ങളിൽ മയക്കിയും അനുസരിപ്പിച്ചുകൊണ്ടിരിക്കുന്നു.വണ്ടി പാർക്ക് ചെയ്തിടത്തേക്ക് കുട്ടിയേയും എത്തിക്കുന്നു.

കുട്ടിക്കാലത്തെ ഏറ്റവും വലിയ സംഗീതം കാറ്റും മഴയും ചേർന്നു നിർമ്മിക്കുന്ന ഒരു സിംഫണിയായിരുന്നു.മുറ്റത്തെ മാവിൽ പടരുന്ന കാറ്റിന്റെ ഭാവം കണ്ടാലറിയാം,മഴ എത്രയടുത്തെത്തി എന്ന്.ഓട്ടിൻ പുറത്തു നിന്ന് നാലിറയത്തെക്ക് കാറ്റും മഴയും കലർന്നു പെയ്തിറങ്ങാൻ വേണ്ട സമയം എന്റെ കാലുകൾക്ക് നല്ല നിശ്ചയമായിരുന്നു.ഓടിൽ വീണ ആദ്യമഴത്തുള്ളികളുടെ തിമിലവറവു തീരും മുൻപ് നാലിറയത്തിനടുത്ത് ഓടിയെത്തണം.അവിടെ വീണു ചിതറുന്ന മഴയുടെ ചിലമ്പൽ കേൾക്കാം.പക്ഷേ,അതു മുഴുവൻ കേൾക്കാൻ മുതിർന്നവർ പലപ്പോഴും സമ്മതിക്കില്ല,“കുട്ടാ,കാറ്റും മഴയും ഒന്നിച്ചിട്ടാ,ചാറ്റലുകൊള്ളാണ്ടെ അകത്തെക്ക് പോരൂ…”

മുതിർന്നവരിഷ്ടപ്പെടുന്ന സ്ഥലത്ത്,വീക്ഷണകോണിൽ,ജ്ഞാനപൂർവ്വം സംഗീതം കേൾക്കാൻ വിധിക്കപ്പെട്ടവരാണു കുട്ടികൾ.അങ്ങനെ നാം പല മർദ്ദനമുറകൾ ഉപയോഗിച്ച് കുട്ടിയെ വീട്ടിനകത്തെക്കു കയറ്റുകയും,പെട്ടെന്നു വാതിലടക്കുകയും അവനെ പെട്ടെന്ന് ആനപ്പന്തിയിൽ എത്തിക്കുകയും ചെയ്യുന്നു.ആനപ്പന്തിയിലെ അദ്ധ്യാപകരെല്ലാം കൂടി അവനെ ചട്ടം പഠിപ്പിച്ച് മൂന്നു വയസ്സാവുമ്പോൾ അവനെ അടുത്ത സർക്കസ് ക്യാമ്പിലേക്കു കൊണ്ടു പോകുന്നു.അങ്ങനെ നമ്മുടെ കുട്ടികൾ വൈകുന്നേരങ്ങളിൽ കൃത്യമായി ശാസ്ത്രീയസംഗീതവും പഠിക്കുന്നു.അങ്ങനെ നാം അവനെ വർഷങ്ങളോളം ജീവിതം എന്ന രോഗത്തിനു ചികിത്സിക്കുന്നു.

അങ്ങനെ പരുവപ്പെട്ട മൃതമനസ്സിനും സഞ്ജീവനിയായി മാറുന്നതു കൊണ്ടാണ് നാം സംഗീതത്തെ കലകളുടെ രാജാവാണെന്നു പറഞ്ഞുവന്നത്.‌“പശുർ‌വേത്തി ശിശുർവേത്തി വേത്തി ഗാനരസം ഫണീ”(മൃഗവും ശിശുവും സർപ്പവും സംഗീതരസമറിയുന്നു)എന്നാൽ അർത്ഥം,എല്ലാ ഭൂമിയുടെ അവകാശികൾക്കുമൊപ്പം ‘ശിശു’വും സംഗീതമറിയുന്നു എന്നു കൂടിയാണ്.ശൈശവാന്ത്യമെന്നാൽ ഭാവുകത്വത്തിന്റെയും അന്ത്യമാണ്,മരണം വരെയും നമുക്കു മുന്നിലങ്ങനെ ശൈശവാവകാശം വെല്ലുവിളിയാകുന്നു.

ഇപ്പോഴിതെല്ലാം പറയുന്നതെന്തുകൊണ്ടെന്നാൽ,ധൈഷണികതയുടെ അതിഭാരവുമായി ഭാരതീയസംഗീതത്തിലാകമാനം ഒരു അധിനിവേശം നടക്കുന്ന ചിത്രം മുന്നിൽ തെളിയുന്നുവോ എന്ന സംശയം തോന്നുന്നു.അതിനനുകൂലമായ ജനമനസ്സിന്റെ നിർമ്മിതിക്കായി സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
കാവേരി ചമച്ച മധുരാന്നങ്ങൾ
--------------------------------
കാവേരീതീരത്തുനിന്നു വന്ന ശാസ്ത്രീയസംഗീതം-അഥവാ,മൈസൂർ ശൈലി എന്നു വിളിച്ച കർണ്ണാടകമാർഗത്തിന്റെ പ്രധാനസവിശേഷത തന്നെ,അതിന്റെ ഹൃദയാവർജ്ജകത്വമായിരുന്നു.ഭാവോന്മീലനത്തിന്റെ ഉപാധികളായി ഓരോ സങ്കേതത്തിനും നൽകുന്ന അളവുകളെപ്പറ്റി കലാപരമായ ഗ്രാഹ്യം.

കൃതിയുടെ ശരീരാംഗങ്ങളായേ നിങ്ങൾക്കവിടെ ഓരോ സങ്കേതങ്ങളേയും കാണാനാവൂ.രാഗവിസ്താരമാകട്ടെ,നിരവലാകട്ടെ,സ്വരപ്രസ്താരമാകട്ടെ-എല്ലാം കൃതിയുടെ ഭാ‍വത്തോട് ആഴത്തിൽ സമന്വയിക്കുന്നു.ഹിന്ദോളത്തിന്റെ രാഗവിസ്താരം കേട്ടാലറിയാം,വരാൻ പോകുന്ന കീർത്തനം “സാമജവരഗമന”യാണോ “നീരജാക്ഷി കാമാക്ഷി”യാണോ എന്ന്.കൃതിയുടെ ഭാവപരിസരത്തോടുള്ള ഈ സമ്പൂർണ്ണമായ നീതിയാണ് സംഗീതത്തിന്റെ ജീവൻ എന്ന മൈസൂർ ശൈലിയുടെ ദർശനത്തിന്റെ സാഫല്യമാണ് മൈസൂർ വരദാചാരിയിലും ആ‍ർ.കെ.ശ്രീകണ്ഠനിലും ആർ.കെ.നാരായണസ്വാമിയിലും രുദ്രപട്ടണം സഹോദരന്മാരിലുമെല്ലാം നാം അനുഭവിച്ചത്.ജി.എൻ.ബി യുടെ ശിഷ്യനായ ബാലമുരളീകൃഷ്ണ എന്ന ഏകരജതരേഖയിൽ,ആ ചരിത്രത്തിന്റെ കനകകാന്തി അസ്തമിക്കുന്നുവോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

തമിഴ്നാട് സംഗീതം കർണ്ണാടകസംഗീതത്തിൽ നടത്തിയ അശ്വമേധം,ഏതാണ്ടു പൂർണ്ണമായ ചിത്രമാണു തെളിയുന്നത്.ഗണിതം, സംഗീതം എന്നിവയിലെ അറിവധികാരങ്ങൾ ചേർത്തു സൃഷ്ടിക്കപ്പെട്ട വരേണ്യത,മറ്റെല്ലാ ശൈലീസുഷമകളേയും വിഴുങ്ങുന്ന തക്ഷകസ്വരൂപമായി മാറിയിരിക്കുന്നു.ഒരു ഗണിതപരിചരണമാണു സംഗീതവും എന്ന തമിഴ്‌ബ്രാഹ്‌മണന്റെ മിടുക്കിനു മുന്നിലാണ് എന്റെ തലമുറ കണ്ണുതള്ളിയിരുന്നത്.ടി.എൻ.ശേഷഗോപാലിന്റെ ഐന്ദ്രജാലികാനുഭവങ്ങൾ കൊണ്ട് കണ്ണുമൂടപ്പെട്ട തലമുറ.തമിഴകത്തിൽ നിന്നു ശൈമ്മാങ്കുടി വരെ പരിണമിച്ച ഗേയാനുഭവങ്ങളുടെ ഈ പൊളിച്ചെഴുത്ത്,തുടർന്നുള്ള ഒട്ടുമിക്ക ഗായകരേയും ശേഷഗോപാലിന്റെ അനുഗായകരോ,പ്രതിഗായകരോ ആക്കി മാറ്റിയിട്ടുണ്ട്.രണ്ടായാലും ഫലം ഒന്നു തന്നെ-നാസികാഭൂഷണിയും നിരോഷ്ഠയും പോലെ ആപൂർവ്വ രാഗങ്ങളും ഇടിമിന്നൽത്തിളക്കമുള്ള സംഗതികളും പാടുന്ന നിങ്ങളുടെ തൊണ്ടയ്ക്ക് കൂടുതൽ വില വിപണി ഉറപ്പുവരുത്തുന്നു-അതിലപ്പുറം ഒരു ഭാവപരിചരണവും കർണ്ണാടകസംഗീതവിപണി നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല.അന്യവൽകൃതമായ രാഗാലാപനങ്ങൾ,“അലർശരപരിതാപം”പോലൊരു നിലവിളിപ്പദത്തിനിടയ്ക്കു മോഹിനിയാട്ട നർത്തകി ചിരിച്ചുപുരികമിളക്കി ചെയ്യുന്ന പോലെ,കൃതിയിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട നിരവൽ,സ്വരം-അത്രയേ ആവശ്യമുള്ളു.ഈ അധികാരവ്യവസ്ഥയുടെ ഏറ്റവും ഉപരിതലത്തിലുള്ള ആസ്വാദകസമൂഹമാണ് ടി.എം.കൃഷ്ണയെ സമകാലീനകർണ്ണാടകസംഗീതലോകത്തിന്റെ അമരത്തു പ്രതിഷ്ഠിക്കുന്നത്.
ജ്ഞാനനാട്യത്തിന്റെ പുതിയ ഭാഷ്യങ്ങൾ
-------------------------------------------

Barthes പറഞ്ഞതു പോലെ,നാം സോപ്പുപൊടികളുടെ പരസ്യത്തിൽ വീണ ഒരു സാംസ്കാരികപ്രശ്നമാണ്.മഹാശൂന്യതയെ,സോപ്പുകുമിളകളെ പ്രശംസിച്ചു വിൽക്കാനുള്ള ഒരു മാർഗമാണ് സോപ്പുപൊടികളുടെ പരസ്യം.സോപ്പുപത ഒരു മൌലികബോധ-സാംസ്കാരികപ്രശ്നമാണ് .നാം സർഫിന്റെ പതയെപ്പറ്റി പറയുന്നു.‘പതയുക’എന്നുള്ളത്,അതായത് ശൂന്യമായ ഒരു വലിപ്പം കാണിച്ചിട്ട് ഈ വലിപ്പം ഒരത്ഭുതമാണ് എന്നു നമ്മെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വാസ്തവത്തിൽ നുരയുന്ന പരസ്യത്തിൽ അടങ്ങിയിരിക്കുന്നത്.പതഞ്ഞുപൊങ്ങുന്ന ധൈഷണികശൂന്യതകൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടി വിതറുന്നവരാണ് നമ്മുടെ യുവസംഗീതസംവിധായകപ്രതിഭകൾ.

അറിവുകളുടെ അതിവൽക്കരണം കൊണ്ടു ചലച്ചിത്രഗാനശാഖ ആക്രമിക്കപ്പെടാൻ തുടങ്ങിയിട്ടു കാലം കുറച്ചായി.റിയാലിറ്റി ഷോ പോലുള്ള സാംസ്കാരിക അശ്ലീലങ്ങൾ അതിന് ആക്കം കൂട്ടുകയും ചെയ്തു.മുൻപു പറഞ്ഞ,ബാലമുരളീകൃഷ്ണയുടെ ശിഷ്യനായ ശരത് അതിനു ചുക്കാൻ പിടിച്ചത് വർത്തമാനകാലസംഗീതം കണ്ട വിരോധാഭാസങ്ങളിലൊന്നാണ്.ബാലമുരളികൃഷ്ണയുടെ പരിഹാസ്യമായ അനുകൃതിയായി ക്ലാസിക്കൽ സംഗീതവേദികളിൽ കണ്ട ശരത്തിന്റെ മുഖം,ഒരു റിയാലിറ്റി ഷോയോടു കൂടി സംഗീതവിജ്ഞാനത്തിന്റെ ചിഹ്നമായി.ചെയ്ത പാട്ടുകളാകമാനം ജ്ഞാനപ്രദർശനം കൊണ്ടു സങ്കീർണ്ണമാക്കിയ ശരത്തിനു ലഭിക്കാ‍വുന്ന ഏറ്റവും മികച്ച പട്ടും വളയും.ഫ്ലാറ്റിനു വേണ്ടി തെണ്ടുന്ന ഗായകരുടെ നിര സൃഷ്ടിക്കപ്പെട്ടപ്പോൾ,മിക്ക സംഗീതജ്ഞർക്കും ലാവണങ്ങളായി.ഇപ്പോൾ അവിടെയിരുന്ന് അഹങ്കാരഗീർവ്വാണങ്ങൾ അടിക്കലാണ് കലാജീവിതം എന്നവർ ധരിച്ചുവെച്ചിരിക്കുന്നു.അടുത്തിടെ,അമൃത ചാനലിലെ സംഗീതറിയാലിറ്റിയിൽ,“ജഡ്ജസ് സോങ്ങ്” എന്ന പേരിൽ ഒരു റൌണ്ട് തന്നെ കണ്ടു.മറ്റെവിടെയും ആരും പാടില്ല എന്നുറപ്പുള്ള സ്വന്തം ഗാനങ്ങൾ കേട്ടു നിർവൃതിയടയാനുള്ള ഇത്തരം സംരംഭങ്ങൾ നല്ലതാണ്.
വിവേകാന്ദന്റെ പഴയൊരു അമേരിക്കൻ കഥ ഓർമ്മവരുന്നു:തന്റെ നാലാം തരം ഹോട്ടൽ മുറിയിൽ നിന്ന് വിവേകാനന്ദൻ പുറത്തേക്കിറങ്ങി പ്രസംഗിക്കാൻ പോകുമ്പോൾ ആ പഴയ അമേരിക്കൻ നിരത്തുവക്കിൽ ഒരു കച്ചവടക്കാരൻ ക്ലാസിക്കൽ ചിത്രങ്ങളുടെ റീപ്രിന്റ് വിൽക്കാൻ വെച്ചിട്ടുണ്ട്.വിവേകാന്ദൻ എന്നും അതിങ്ങനെ നോക്കിക്കൊണ്ട് നിൽക്കും.കുറേ നിന്നു കണ്ടപ്പോൾ ഈ മൊട്ടത്തലയൻ കാപ്പിരിയാണ്,കാവിവസ്ത്രമാണ്,പാവമാണ് എന്നു തോന്നിയിട്ടാകണം കച്ചവടക്കാരൻ ഒരു ചിത്രമെടുത്ത് കയ്യിൽ കൊടുത്തു.വിവേകാന്ദൻ അതു നിഷേധിച്ചു കൊണ്ടു പറഞ്ഞത് “അപ്പോൾ ഞാനതിന്റെ ഉടമയാകും,ആസ്വാദകനല്ലാതെയാകും”എന്നാണ്.ലോകത്തുള്ള എല്ലാ വസ്തുക്കളേയും-ദൈവങ്ങൾ,ഓംകാരം എന്നിങ്ങനെയുള്ള എല്ലാ സംബന്ധ-അസംബന്ധ വസ്തുക്കളേയും വ്യാപാരത്തിനുള്ള ഉപകരണമാക്കിത്തീർക്കുന്ന,മനുഷ്യന്റെ അനുഭവലോകത്തു നിന്ന് അവനെ പിന്തിരിപ്പിക്കുന്ന ധൈഷണിക കാപട്യങ്ങളിലേക്ക് നമ്മുടെ സംഗീതവും കൂപ്പുകുത്തുന്നു.

നീ പൊ‌യ്‌ക്കോളൂ...


ഒരു ജിറാഫിനെയും എന്നെയും ഒന്നിച്ചുകണ്ടാൽ ‘തലമാറട്ടെ’എന്നു പറഞ്ഞുനോക്കും,എങ്ങാനും ഒത്താലോ എന്നു നീ പത്തൊമ്പതാംതീയ്യതിയിലെ അവസാനകമന്റിൽ എന്നോടുപറഞ്ഞു.
ജിറാഫിനോടല്ലെടാ അതു പറയേണ്ടിയിരുന്നത്…

സാരമില്ലെടോ,താൻ പൊ‌യ്‌ക്കോളൂ.

ഇവിടെ നമുക്കു കാണാനായില്ല എന്നതു സാരമില്ല.

നമുക്കു കാണാം,ചങ്ങാതീ.