“പണ്ടൊക്കെ എന്തേര്ന്നു!”- മുത്തശ്ശി പറഞ്ഞ് പലവട്ടം കേട്ട ആത്മഗതമാണിത്.അതുപറയുമ്പോൾ പ്രാക്തനമായ ഏതെല്ലാമോ സുവർണ്ണസ്മൃതികളുടെ പ്രകാശം ആ കണ്ണുകളിൽ ഓളംവെട്ടും.അവരതുപറയുമ്പോൾ ഒരു നിർദോഷമായ രസമായിരുന്നു.പക്ഷേ,ഇപ്പോൾ മിക്ക പുരോഗമനബുദ്ധിജീവികളും അതുതന്നെ പലശൈലിയിൽ പറയുമ്പോൾ ഒട്ടും രസം തോന്നുന്നില്ലെന്നു മാത്രമല്ല,വല്ലാത്തൊരു അരുചി,കയ്പ്പ്-മനസ്സിൽ നിറയുന്നുമുണ്ട്.ധീരന്മാരുടെ,ആദർശശുദ്ധരുടെ,ത്യാഗികളുടെ,ഗുരുത്വവും സ്നേഹവുമുള്ളവരുടെയെല്ലാം തലമുറ വേരറ്റുപോയി എന്ന നിലവിളി സഹിക്കാതായിരിക്കുന്നു.കാടും,പച്ചയും,തോടും,പൂക്കളും.കിളിയും,ആതിരയും, ,കണിക്കൊന്നയും,പുള്ളുവന്റെയും പാണന്റേയും പാട്ടും തുടങ്ങി,ഓണക്കാലം ആകമാനം കൊഴിഞ്ഞുപോയെന്ന് സാസ്കാരികനായകന്മാർ പുറം നിറയെ കണ്ണിരൊലിപ്പിക്കുകയാണ്.ചവറയിൽ ഇപ്പോൾ നന്മകളൊന്നും ബാക്കിയില്ലെന്ന് ഒ.എൻ.വി.കടമ്പനാട്ട് തീരെയില്ലെന്ന് കെ.ജി.ശങ്കരപ്പിള്ള.എം.ടിയും,സുഗതകുമാരിയും,അക്കിത്തവും തുടങ്ങി,പേനയെടുത്തവരും പ്രസംഗിച്ചവരുമെല്ലാം ഒരുപോലെ പതംപറഞ്ഞുകരയുന്നത് നഷ്ടപ്പെട്ടുപോയ നല്ലകാലത്തെക്കുറിച്ചാണ്.ഒരു കാലത്ത് തൃക്കാക്കരമുതൽ കൊച്ചിത്തുറമുഖം വരെയുള്ള പാത പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നെന്നും,ഇപ്പോൾ അങ്ങനെയല്ല എന്നും ആണയിട്ടുറപ്പിക്കാനായി പലതരത്തിൽ ഇവരെല്ലാം ശ്രമിക്കുന്നുണ്ട്.ചുരുക്കത്തിൽ,മുത്തശ്ശിയുടെ “പണ്ടൊക്കെ എന്തേര്ന്നു!”എന്ന ആത്മഗതത്തിന്റെ വിപുലവ്യാഖ്യാനങ്ങളാണ് നാം സഹിച്ചുകൊണ്ടിരിക്കുന്നത്.
നന്മയോ ചെറുപ്പമോ?
-------------------------
യഥാർത്ഥത്തിൽ,പുതിയ തലമുറ ഇങ്ങനെ വഴിപിഴച്ചവരാണോ?ആയിരക്കണക്കിനുസംവത്സരങ്ങൾ മുന്നിലും പിന്നിലും നീളുന്ന മഹാപ്രയാണത്തിനിടയിലെ ശാപമുഹൂർത്തമാണോ നമ്മുടെ വർത്തമാനം?ഇനി,മനുഷ്യവംശം ഇന്നോളം സഞ്ചരിച്ചത് നന്മയിൽ നിന്നു തിന്മയിലേക്കായിരുന്നുവോ?
ഇത്രയേറെ നന്മകൾ സഞ്ചയിച്ചുവെച്ച ഭൂതകാലം ചരിത്രത്തിൽ ഏതായിരുന്നു എന്നന്വേഷിക്കുമ്പോഴാണ് ഈ കള്ളക്കരച്ചിലുകൾ വെളിച്ചത്താവുക.നാൽപ്പതുകളിലും അമ്പതുകളിലും നിന്നിട്ടും നിലവിളിക്കുന്ന ഈ വിലാപികളുടെ കുട്ടിക്കാലത്ത് അവരുടെ മുത്തശ്ശനും മുത്തശ്ശിയും ഇതുപോലെ വിലപിച്ചതാണ്.പൊയ്പ്പോയ നല്ലകാലത്തേക്കുറിച്ചുള്ള അന്നത്തെ അവരുടെ മുറവിളികളെ “പിന്തിരിപ്പൻ മൂരാച്ചികൾ”എന്നും “ബൂർഷ്വാസിയുടെ കപടഗൃഹാതുരത്വ”മെന്നും തള്ളിക്കളഞ്ഞ വിപ്ലവകാരികൾക്കൊക്കെ,ഇപ്പോൾ അമ്പതുകഴിഞ്ഞു.ഇപ്പോൾ പറയുന്നതാകട്ടെ,പണ്ട് “മൂരാച്ചികൾ”പറഞ്ഞ അതേകാര്യം!എന്നിട്ടും അന്നത്തെ ആ വിപ്ലവകാരികൾ എന്നും ‘വിപ്ലവകാരികളായി’തുടരുന്നു!അമ്പതുവർഷം കഴിഞ്ഞാൽ ഇന്നത്തെ കുട്ടികളും നെടുവീർപ്പിട്ടുകരയും,പോയകാലത്തിന്റെ നന്മകളെക്കുറിച്ച്.ഒരു തലമുറ നഷ്ടങ്ങളോർത്ത് കണ്ണുനീരൊഴുക്കുന്ന അതേകാലത്ത്,മറ്റൊരു തലമുറ അവരുടെ നല്ലകാലം ആഘോഷിക്കുകയാണെന്നർത്ഥം.അതവർ തിരിച്ചറിയുന്നത് ഒരുപക്ഷേ,വർഷങ്ങൾക്കുശേഷമാവാം.അപ്പോൾ സത്യത്തിൽ നഷ്ടമാവുന്നത് നന്മകളാണോ നമ്മുടെ ചെറുപ്പമാണോ? കുട്ടിക്കാലത്തെക്കുറിച്ചുള്ള വൃദ്ധവിലാപങ്ങളാണ് “പുതിയ തലമുറ വഴിപിഴച്ചൂ”എന്ന നിലവിളിയിലെത്തിക്കുന്നത്.ആശയരൂപീകരണത്തിൽ വൃദ്ധന്മാർ അമിതസ്വാധീനം ചെലുത്തുന്ന സമൂഹമാണ് കേരളീയന്റേത് എന്നതുകൊണ്ട് ഈ വൃദ്ധവിലാപങ്ങൾ കാലത്തിന്റേതും സമൂഹത്തിന്റേതുമായി മൊഴിമാറ്റം ചെയ്യപ്പെടുന്നു.ചുരുക്കത്തിൽ,പൂക്കളല്ല;പൂക്കാലം കാണാനുള്ള കണ്ണാണ് നമുക്കു നഷ്ടമാവുന്നത്.പുതിയ പൂക്കളെ കാണാനുള്ള കുട്ടിത്തം നമ്മുടെ കണ്ണുകൾക്കില്ല എന്നതാണു പ്രശ്നം.അല്ലാതെ പൂക്കൾ വിരിയാത്തതല്ല.കണ്ണുകളിൽ നക്ഷത്രജാലങ്ങളുമായി,പുതിയൊരു തലമുറ ഈ പൂക്കളെ കാണുന്നുണ്ട്.അവർക്കു പക്ഷേ വിശേഷാൽപ്രതികളിൽ ലേഖനവും കവിതയുമെഴുതാൻ കഴിയില്ല.അതിനവർ പ്രാപ്തിനേടുമ്പോഴേക്കും അവരുടെ കണ്ണും നരച്ചിരിക്കും!
“നേർവര പോലെ വിശ്വാസം നിറഞ്ഞതും”,“പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതു”മായ വഴികൾ ഒരിടത്തും,ഒരുകാലത്തും ഉണ്ടായിരുന്നില്ല എന്നതാണു നേര്.മരിച്ചുപോയ മനുഷ്യന്റേയും,കഴിഞ്ഞുപോയ കാലത്തിന്റേയും തിന്മകൾ നാം കുഴിച്ചുമൂടുകയാണ് പതിവ്.ശരിയാണ്,നാലുകെട്ടും,പടിപ്പുരയും,കണ്ണെത്താത്ത പാടങ്ങലും,കാഴ്ച്ചക്കുലകളും,ഉപ്പുമാങ്ങാഭരണിയുംകളത്തിൽ കുമിഞ്ഞുകൂട്ടിയ നെൽക്കൂമ്പാരങ്ങളും നഷ്ടമായിട്ടുണ്ട്.ആർക്കാണ് നഷ്ടമായത് എന്നു വ്യക്തമാക്കാതെയാണ് നാം നഷ്ടങ്ങളെപ്പറ്റി സംസാരിക്കുന്നത്.പാണനും പുള്ളുവനും തറവാടുകൾ തോറും കൊട്ടിപ്പാടി നടന്നത് തമ്പ്രാക്കളുടെ കുഞ്ഞുങ്ങളുടെ ആയുരാരോഗ്യത്തിലുള്ള ഉത്കണ്ഠ കൊണ്ടോ,പാട്ടിനോടുള്ള അഭിവാജ്ഞ കൊണ്ടോ ആയിരുന്നില്ല.പട്ടിണി കൊണ്ടായിരുന്നു.ഇന്ന് അങ്ങനെ പാടി നടക്കാൻ ഏറെപ്പേരെ ഒന്നും കിട്ടില്ല.കാരണം ഏതുകൂലിപ്പണിക്കാരനും വൈകുന്നേരം അന്തസ്സായി നൂറുരൂപ വീട്ടിൽ കൊണ്ടുപോകാനുള്ള സാഹചര്യമുണ്ട്.അല്ലെങ്കിൽപിന്നെ,ആത്മീയവ്യാപാരത്തിന്റെ “ഡിമാന്റ്”വർദ്ധിക്കുന്നതിനോടൊപ്പം കൂടിയ പ്രതിഫലം അവർക്കു ലഭിക്കണം.പാണപ്പാട്ടും പുള്ളുവമ്പാട്ടും സംരക്ഷിക്കലാണുപ്രശ്നമെങ്കിൽ,അതിനു വഴി വേറെ നോക്കണ്ടി വരും.
സുവർണ്ണകാലമെന്ന അടവ്
---------------------------------
ഏതുവിഷയത്തിലും കുട്ടികളെ പേടിപ്പിക്കാൻ പറ്റിയ അടവാണ്,“ഞാനിതിന്റെ സുവർണ്ണകാലം കണ്ടവനാണ്”എന്നത്.”അതൊരു കാലം!” എന്നു നെടുവീർപ്പിട്ടാൽ,പാവം കുഞ്ഞുങ്ങൾ അതെന്തോ ഗംഭീര കാലമായിരുന്നു എന്നു ധരിച്ചുകൊള്ളും എന്നാണു വിശ്വാസം.ഒരു കുട്ടി താല്പര്യത്തോടെ തായമ്പക കേൾക്കുകയാണെങ്കിൽ നമ്മൾ മുതിർന്നവർ ചെയ്യേണ്ടത്,“ഇതൊക്കെ തായമ്പകയാണോ?തൃത്താല കേശവന്റെയായിരുന്നു തായമ്പക!”എന്നു പറയുകയാണ്.അതോടെ,ആ കുട്ടി വാദ്യകലയുടെ സുവർണ്ണദശയാകെ അസ്തമിച്ചെന്നും,ഈ ജ്ഞാനവൃദ്ധരുടെ ഭാഗ്യം നമുക്കു സിദ്ധിച്ചില്ലെന്നും വിചാരിക്കുമെന്നാണു ധാരണ.അതോടൊപ്പം തന്റെ വിജ്ഞാനം കേമമാണ് എന്ന് അവനു ബോധ്യമായി എന്നും.സാഹിത്യം,സംഗീതം,ശാസ്ത്രം,രംഗകലകൾ എന്നുവേണ്ട;ഏതു മേഖലയിലും മുതിർന്നവരുടെ എക്കാലത്തെയും അടവാണിത്.തന്റെ കണ്ണിനു ബാധിച്ച വാർദ്ധക്യം ആണു പ്രശ്നം എന്നവർക്കു മനസ്സിലാവില്ല,അഥവാ മനസ്സിലായാലും സമ്മതിക്കുകയുമില്ല.സർവ്വചരാചരങ്ങളിലും ജീവിതം ദർശിക്കുന്ന ബാലമനസ്സ് നിലനിൽക്കുന്നിടത്തോളമേ കവിത മനസ്സിലുണ്ടാകൂ എന്ന എം.ഗോവിന്ദന്റെ നിരീക്ഷണം കവികൾക്കു തന്നെ മനസ്സിലായിട്ടില്ല.
വിസ്മൃതികളുടെ ചരിത്രപാഠം
-----------------------------------
കാളനും,ഓലനും,അവിയലും,അടപ്രഥമനും,ഓണക്കോടിയും,തിരുവാതിരക്കളിയും കൊണ്ട് സ്വർണ്ണക്കര നെയ്ത നല്ലകാലം കേരളീയ ജനസാമാന്യത്തിന്റെ ഭൂതകാലമേയല്ല.ഇതൊക്കെ മോശമാണെന്നോ.കേരളീയതയുടെ ശീലങ്ങളേ ആയിരുന്നില്ലന്നോ അല്ല അർത്ഥമാക്കുന്നത്.ഇതിനോടൊപ്പം തന്നെ നമ്മുടെ ശ്രദ്ധയിൽപ്പെടേണ്ടിയിരുന്ന നൂറുകണക്കിന് വ്യത്യസ്താഭിരുചികളും ശീലങ്ങളും നമ്മുടെ ഓർമ്മയിൽ നിന്നും മായ്ച്ചുകളഞ്ഞാണ് ഇങ്ങനെ ചിലതുമാത്രം കേരളീയതയുടെ ചിഹ്നങ്ങളായി അവരോധിക്കപ്പെടുന്നത്.ഇതു യാദൃശ്ചികമായി സംഭവിക്കുന്നതല്ല.വിയർപ്പൊഴുക്കി പണിയെടുത്തവരുടെ നൂറുതരം പുഴുക്കും മീൻകൂട്ടാനും,അവരുടെ കാവും നേർച്ചയും,താളങ്ങളും നാടൻ പാട്ടുകളും,പട്ടിണിയും തീണ്ടാപ്പാടകലങ്ങളും,ചാളകളും നരകയാതനകളും,പോരാട്ടങ്ങളും വിജയങ്ങളും എല്ലാം ഉൾപ്പെടുന്നതാണ് കേരളത്തനിമ.ആരുടെ ശീലങ്ങളായാലും ആഢ്യശീലങ്ങളും നഷ്ടമായതുതന്നെയല്ലേ എന്ന ചോദ്യം കൊണ്ട് നമുക്ക് യാഥാർത്ഥ്യത്തെ മൂടിവെക്കാനാവില്ല.എല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെട്ടവരാണ് പുതുതലമുറ എന്നു പറയുമ്പോൾ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ചവരായിരുന്നു പഴയ തലമുറ എന്ന പച്ചക്കള്ളം നാം പ്രചരിപ്പിക്കുകയാണ്. മുൻപറഞ്ഞ യാതനകളുടെ കറുത്തകാലം പിന്നിട്ടുവന്നവരും “തങ്ങളുടെ ഓണക്കാലം നഷ്ടമായി”എന്ന് ഇന്നു വിലപിക്കുന്നത് എന്തുകൊണ്ടാണ്?സവർണ്ണരിൽ ന്യൂനപക്ഷമായിരുന്ന സമ്പന്നർ അനുഭവിച്ച “സുവർണ്ണകാല”ത്തിന്റെ സ്മൃതിസുഗന്ധങ്ങളൊക്കെയും തങ്ങളുടേയും നഷ്ടമായി കേരളീയ ജനസാമാന്യം കണക്കിൽ കൊള്ളിച്ചതെങ്ങനെ?അധികാരം ഭാഷയിലും ഭക്ഷണത്തിലും വസ്ത്രധാരണത്തിലും എന്നുവേണ്ട,ജീവിതത്തിന്റെ സമസ്തമേഖലകളിലും നടത്തുന്ന പ്രയോഗമാണ് ഇത്തരമൊരു തോന്നലിലേക്ക് എത്തിക്കുന്നത്.സ്വന്തം വീട്ടിൽ,അല്ലെങ്കിൽ കുടുംബത്തിൽ കാരണവന്മാരിലെത്രപേർ ഈ സുഖങ്ങളനുഭവിച്ചിരുന്നു എന്ന് ഓരോ കേരളീയനും തന്നൊടുതന്നെ ചോദിച്ചാൽ ഭൂരിപക്ഷത്തിനും കിട്ടുന്ന ഉത്തരം ചില വൃദ്ധനയനങ്ങളെങ്കിലും തുറപ്പിക്കേണ്ടതാണ്.
മുൻഗാമികൾ കഞ്ഞികുടിക്കാൻ ഗതിയില്ലാതെ ചക്രശ്വാസം വലിച്ചവരാണെന്നയാഥാർത്ഥ്യം പറയുന്നതിലും എത്രയോ സുന്ദരമാണല്ലോ സർവ്വസമ്പന്നതകളുടേയും മുറ്റത്ത് ചാരുകസേരയിട്ടിരിക്കുന്ന മുതുമുത്തച്ഛനെ സ്വപ്നം കാണൽ!പാടത്തെ ചെളിയും വിയർപ്പം നാറുന്ന,വയറൊട്ടി എല്ലും തോലുമായ,നരച്ച ആകാശത്തിനു കീഴെ ഉണങ്ങിനിൽക്കുന്ന അമ്മയുടെ സ്ഥാനത്ത്,ഏഴരവെളുപ്പിനെഴുന്നേറ്റ് കുളിച്ചുകുറിയിട്ട്,ചിരിച്ചുതൊഴുതുനിൽക്കുന്ന ഒരു കാൽപ്പനിക മാതൃരൂപം ഓരോ മലയാളിയും കടമെടുത്തിരിക്കുൻന്ു.എന്നിട്ട്,ഇതാണെന്റെ അമ്മ എന്നു നിരന്തരം കളവുപറയുന്നു.ഉപ്പാപ്പ കേറിയ ആനയുടെ തഴമ്പിനായി ആസനം തപ്പുന്ന ആ ശീലത്തിന്റെ ബാക്കിപത്രമാണ് “പുതിയ തലമുറ വഴിപിഴച്ചൂ”എന്ന നിലവിളിയും.അത്തരം “വിപ്ലവകാരികളെ”ചുമക്കേണ്ടിവരുന്നതാണ്,വാസ്തവത്തിലുള്ള ദുർദ്ദശ.“പണ്ടൊക്കെ എന്തേര്ന്നു!”