Pages

ഓർമ്മകളുടെ ലിറ്റ്മസ്

ന്റെ ദുഷ്ടനായ ഹോപ്പിന്,
നീ തീർന്നുകാണില്ലെന്നു വിചാരിക്കുന്നു.ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും എന്നാണല്ലോ.

ഇന്നു ഭയങ്കരമഴയായിരുന്നു.അതുകൊണ്ട് ജോലി കുന്തമായി.തെറി പറയും പോലെ മഴ.ഇവിടെ മഴയ്ക്ക് ഒരു ഭംഗിയുമില്ല.നമ്മുടെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിന്റെ ഇടനാഴിയിൽ നിൽക്കുമ്പോ പെയ്ത പോലൊരു മഴ പിന്നെ പെയ്തിട്ടില്ലല്ലല്ലോ.ഒരു സ്വപ്നം പോലെ തോന്നുണു,അതെല്ലാം.ആ മഴയുടെ ശബ്‌ദോം,നിന്റെ കവിതയും,മനുവിന്റെ പാട്ടും…

ശ്ശൊ!നാശം പിടിക്കാൻ പിന്നീം നൊസ്സാൾജിയ!വിട്ടു.

എനിക്കയച്ചുതരാംന്നു പറഞ്ഞതൊക്കെ എവിടെ?

വേഗം അയച്ചാൽ നിനക്കു കൊള്ളാം,അല്ലെങ്കിൽ നിന്നെ മൊറ്റമോർഫോസസ് ചെയ്യാൻ കാഫ്ക്കക്ക് ക്വട്ടേഷൻ കൊടുക്കും.

അടുത്തെങ്ങാനും വിപ്ലവം നടക്കുമോ ചെക്കാ?
കാര്യം ഉറപ്പായാൽ അറിയിക്കണേ,ഈ ജോലി വിട്ടു പോരാനാ.

കിഡ്നിപൂർവ്വം,
നിന്റെ മിന്നു.”

ഇന്നു രാവിലെ പഴയ പെട്ടികളുടെ പൊടിക്കൂമ്പാരത്തിൽ നിന്നു ഒരു പഴയ സെമിനാർ പേപ്പർ കണ്ടു കിട്ടാനുള്ള തിരച്ചിലുകൾക്കിടയിൽ,ഈ റോസ് നിറത്തിലുള്ള കടലാസിലെ അക്ഷരങ്ങൾ കണ്ടതൊരു യാദൃശ്ചികതയായിരുന്നുവോ?
അറിയില്ല.ഒപ്പം തിരയാൻ കൂടിയ അമ്മയുടെ ചോദ്യചിഹ്നമുഖത്തുനിന്നും ഞാൻ രക്ഷപ്പെട്ടതെങ്ങനെയെന്നും.‌“സങ്കടം വന്നാൽ നിന്റെ കണ്ണുകൾ വെള്ളത്തിൽ മുക്കിയെടുത്ത സ്പഞ്ച് കഷ്ണങ്ങളാകുന്നു”എന്നു പറഞ്ഞു പൊട്ടിച്ചിരിച്ചതും അവളായിരുന്നല്ലോ.
ധ്വനിയറ്റ് കരിനീലിച്ചുപോയ വാക്കുകളുടെ കബന്ധങ്ങൾ മാത്രം ശേഷിക്കുന്ന എന്റെ ചുടലപ്പറമ്പിൽ നിന്ന് ഞാനെങ്ങനെ മിന്നുവിനെപ്പറ്റി എഴുതും എന്നെനിക്കറിയില്ല.പാപത്തിന്റെ ആവർത്തനങ്ങളിൽ ഹസ്തരേഖകൾ പോലും നഷ്ടമായത് നീയറിയുന്നില്ലല്ലോ.കാലത്തിന്റെ അയനരേഖകൾ വക്കുകളും കോണുകളും തേഞ്ഞുമിനുപ്പിച്ച എന്റെ ഓർമ്മകളുടെ വെള്ളാരങ്കല്ലുകളിലെഴുതുന്ന ഒരോർമ്മക്കുറിപ്പിനു മാത്രം നീ അകന്നു പോയിട്ടില്ല.ഏറ്റവും വലിയ ബന്ധം സൌഹൃദമാണ് എന്നു നാഴികയ്ക്കു നാൽ‌പ്പതു വട്ടം ഓർമ്മിപ്പിച്ച നീ,ഇന്നുമതു കാത്തുവെക്കുന്നുണ്ടാവും.എനിക്കറിയാം,ഞങ്ങളെ,നിന്റെ ഓരോ ആത്മസുഹൃത്തിനേയും നീ ഓർക്കുന്നുവെന്ന്.എന്നാൽ,മിന്നൂ,നിന്നെ നീ ഓർക്കുന്നുവോ?

Shaerlock Homesന്റെ A Study in scarletലെ ജഫേഴ്സൻ ഹോപ്പ് എന്ന പേര്,എന്റെ മേൽ പതിക്കാൻ നീ കണ്ട കാരണം ഞാനൊരു മറവിയുമില്ലാത്ത പ്രതികാരിയാണ് എന്നതായിരുന്നല്ലോ.ആ പ്രതികാരം ഇന്നും തുടരുന്നു എന്നു വെച്ചോളൂ.
ആംഗലവ്യാകരണത്തിന്റെ ഏതെല്ലാമോ മുഷിപ്പൻ ക്ലാസുകളുടെ മണമുണ്ട്,മിന്നുവിനെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മയ്ക്ക്.കണ്ണുകൾ മുന്നിലേക്കു നിരർത്ഥകമാം വിധം പതിച്ചുവെച്ച്,മനസ്സുകൊണ്ട് ഭാവനയുടെ നീലവനങ്ങളിൽ മേഞ്ഞുനടന്ന ആ ക്ലാസുകളിലൊരിക്കൽ ആണ് മിന്നുവിന്റെ മുഖം ആദ്യം ശ്രദ്ധയിൽ വന്നത്.ഇളം കറുപ്പുള്ള മിന്നുവിന്റെ മുഖത്തേക്കു നോക്കിയ ഉടനേ അവൾ ഒരു ചേതോഹരമായ ചിരി മടക്കിത്തന്നു.ഹാവൂ! ഒരാൾക്കെങ്കിലും ഈ നരച്ചലോകത്ത് ചിരിക്കാനറിയാം എന്നാശ്വസിക്കുമ്പോഴാണ്,ഒരു നോട്ട്ബുക്ക് പേപ്പർ മിന്നു എന്റെ നേർക്കു നീട്ടിയത്.തുറന്നു നോക്കിയപ്പോൾ ഒരു കാർട്ടൂൺ.ക്ലാസെടുത്തുകൊണ്ടിരിക്കുന്ന അദ്ധ്യാപകന്റെ കയ്യിൽ ഒരു തടിച്ച പുസ്തകം,അതിൽ നിന്നു തൂങ്ങിക്കിടന്നു പിടയുന്ന കുട്ടികൾ.അഭിനന്ദനസൂചകമായി തലചെരിച്ചു ചിരിച്ചപ്പോൾ,മിന്നു സ്വതഃസിദ്ധമായ രണ്ടു കണ്ണുകളും ഇറുക്കിക്കൊണ്ടുള്ള കുസൃതിച്ചിരി മടക്കിത്തന്നു(പിന്നെ,അത് എത്രവട്ടം കണ്ടു!)

ഒരു സമപ്രായക്കാരിയുടെ വായനയുടെ ആഴം കണ്ട് ആദ്യമായി ഞാൻ വിസ്മയിച്ചത് മിന്നുവിന്റെ മുന്നിലാണ്.ഞാൻ പലപ്പോഴും ബോറടിച്ചു മുഴുമിക്കാനാവാതെ മാറ്റിവെച്ച റ്റോമസ് മന്നിന്റെ ബുഡൻബ്രൂക്സ് പോലുള്ള തടിയൻ പുസ്തകങ്ങളെ അനായാസം വായിച്ചുതള്ളുന്ന സിദ്ധിവൈഭവത്തിനു മുന്നിൽ തരിച്ചുനിൽക്കയല്ലാതെ മാർഗമുണ്ടായിരുന്നില്ല.ഞാൻ ഏതോ ഒരു മുകളറ്റം മാത്രം പുറത്തുകാണുന്നത് എന്ന അർത്ഥത്തിൽ ‘ഐസ് ബർഗ്’എന്നു വിളിക്കുമ്പോഴും,അതേ കണ്ണിറുക്കിയുള്ള ചിരി,മിന്നു മടക്കിത്തന്നു.മനോഹരമായ അവളുടെ ശ്യാമസൌന്ദര്യത്തിനു ചുറ്റും പറന്നുനടന്ന ഒരാൾക്കും അവൾ പിടികൊടുത്തില്ല.ഞങ്ങളുടെയെല്ലാം പ്രണയങ്ങളുടെ കാവൽക്കാരിയായി അവൾ സ്വയം അവരോധിക്കുകയായിരുന്നു.
മുദ്രാവാക്യങ്ങളുടെ ചുഴിമലരികളിൽ സ്വയം എറിഞ്ഞുകൊടുത്ത സമരകാലത്ത്,പിന്നെ മിന്നു ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഏത് ആൺ സഖാക്കളേക്കാളും ആവേശത്തോടെ.വിയർത്തുകുളിച്ച്,ഏതൊക്കെയോ സ്‌ടൈയ്ക്കുകൾക്ക് മിന്നു ക്ലാസുകളിൽ നിന്നു പ്രസംഗിച്ചുചിതറുന്ന ചിത്രം ഇന്നും ഓർമ്മയിലുണ്ട്.‌“മിന്നുവേട്ടാ”എന്നു ജൂനിയേഴ്സ് വിളിക്കുമ്പോൾ കിലുകിലാ ചിരിക്കുന്ന അവളുടെ മുഖവും.

ഒരു മാഗസിൻ പ്രകാശനത്തിനു നടന്ന രാഷ്ട്രീയസംഘട്ടനത്തിൽ,മിന്നുവിന്റെ കൈ ഒടിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ അവൾ പറഞ്ഞത്,“ഇങ്ങനെ ചത്തു പോയാൽ സുബ്രഹ്മണ്യദാസിനെപ്പോലെ ‘നമ്മളൊരു തോറ്റജനതയാണ്’എന്നെഴുതിവെക്കാനാവില്ലല്ലോടാ”എന്നാണ്.ചോരപൊടിയുമ്പോഴും കൈവിടാത്ത ഹാസ്യബോധം മിന്നുവിനു സ്വന്തമായിരുന്നു.
എന്നും ചിരിച്ചുകണ്ട അവളുടെ കണ്ണുകളിൽ കണ്ണീർമേഘങ്ങൾ വിങ്ങി നിൽക്കുന്നത് ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ.കാമ്പസിൽ നിന്നു പിരിയുന്ന നിമിഷങ്ങളിൽ.‌“ഒരു ടൈം‌മിഷീൻ ഉണ്ടായിരുന്നെങ്കിൽ”എന്നു മാത്രം പറഞ്ഞ് അവസാനിപ്പിച്ച അവളുടെ വിടവാങ്ങൽ പ്രസംഗനിമിഷങ്ങളിൽ ആ കണ്ണുകളിൽ ഒരിക്കലും പെയ്തൊഴിയാത്ത മേഘക്കൂട്ടങ്ങൾ പടർന്നു.

പഠനശേഷം,ഡൽഹിയിൽ പത്രപ്രവർത്തകയായി പോയപ്പോഴും അവളുടെ എഴുത്തുകൾ എനിക്കു മൂന്നുനാലു തവണ വന്നു.പിന്നെ വന്നത് അവളുടെ വിവാഹക്കത്തായിരുന്നു.ഡൽഹിയിൽ വെച്ചുതന്നെ,ഏതോ മദ്ധ്യപ്രദേശുകാരൻ ബിസിനസ്സുകാരനുമായി വിവാഹം.പങ്കെടുക്കാനാവത്തതിൽ ഖേദവും,വിവാഹാശംസകളും അറിയിച്ച എന്റെ ഒരു കത്ത് കൂടി അവൾക്കു കിട്ടിയിരിക്കാം.പിന്നെ,അയച്ച കത്തുകൾ കൂടി മടങ്ങിവന്നു.

പിന്നെ,കഴിഞ്ഞ വർഷം ആണ് ബാക്കി വിവരങ്ങൾ അറിയുന്നത്,ഒരു സുഹൃത്തിൽ നിന്നും.ആറുമാസത്തിനു ശേഷം അവൾ വിവാഹമോചനം നേടിയത്രേ.അപ്പോഴേക്കും അവളുടെ ഉദരത്തിൽ ജീവന്റെ ഉരുവങ്ങൾ നടന്നുകഴിഞ്ഞിരുന്നു.ജനിച്ചപ്പോൾ അത് ഒരു ബുദ്ധിമാന്ദ്യമുള്ള കുട്ടി.ആ കുഞ്ഞിനേയും നോക്കി,ഡൽഹിയിൽ അവൾ കഴിഞ്ഞുകൂടുന്നു.ആ കുട്ടിയേയും മടിയിൽ വെച്ച് ഇരിക്കുന്ന അവളുടെ ഒരു ഫോട്ടോ,അല്ല,അവളുടെ പ്രേതത്തിന്റെ ഒരു ഫോട്ടോ എനിക്ക് എന്റെ സുഹൃത്ത് അയച്ചുതന്നു.എനിക്കു കണ്ടുതീരെ പരിചയമില്ലാത്ത ഒരു ചിരി അവളുടെ മുഖത്തുണ്ട്.ലാൿടോകലാമിൻ പോലെ ഒരന്യപദാർത്ഥം.

ഇന്നു രാവിലെ പഴയ കടലാസുകൂട്ടങ്ങളിൽ നിന്നുകിട്ടിയ അവളുടെ ആ ഡൽഹിക്കത്തു കാണുമ്പോഴൊക്കെ എന്റെ മുഖവും ഓർമ്മകളും നിറപ്പകർച്ച സംഭവിക്കുന്ന ഒരു ലിറ്റ്മസ് പേപ്പറാവുന്നു….

36 comments:

വികടശിരോമണി said...

വെറുതേ,ഒരു ഓർമ്മ.

K G Suraj said...

Touched...

Sureshkumar Punjhayil said...

Ithu verutheyallallo... NIramulla, chanthamulla ormma thanne...!

Manoharam Ashamsakal...!!!

Kiranz..!! said...

Ivanios 94-97..!

ramanika said...

ഈ ഓര്‍മകളുടെ വേദന എന്താണെന്ന് അനുഭവിച്ചാല്‍ മാത്രമേ അറിയുകയുള്ളൂ
ഒരു ടൈം‌മിഷീൻ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു ......

G.MANU said...

really good mashe

ഉറുമ്പ്‌ /ANT said...

ഇഷ്ടപ്പെട്ടു ഓർമ്മകളുടെ ഈ ലിറ്റ്മസ്‌.

Anonymous said...

ഇതെഴുതിയപ്പോള്‍ നിന്റെ മനസ്സില്‍ എന്താണെന്ന് അറിയുന്നവര്‍ വേറെയും ഉണ്ട്.
ദുഃഖങ്ങള്‍ പങ്കു വെക്കരുതെന്നും സുഖങ്ങള്‍ പങ്കുവെക്കണമെന്നുമാണ്‍് പറയുക എങ്കിലും അറിയുന്നെടാ നിന്നെ.മനസ്സിലാക്കുന്നു.

ഉപാസന || Upasana said...

മനസ്സ് പറയുന്നത് ചെയ്യുക
:-)
ഉപാസന

ചാണക്യന്‍ said...

വികടാ,
വെറുതെയുള്ള ഓർമ്മയല്ല, നൊമ്പരപ്പെടുത്തുന്ന ഓർമ്മയാ....

ഹൃദയസ്പർശിയായ എഴുത്ത്.....

മാണിക്യം said...

വായിചു കഴിഞ്ഞപ്പോള്‍ എന്നില്‍ നിന്നു
ഒരു നെടു നിശ്വാസം ഞാന്‍ പോലുമറിയാതെ
ഉയര്‍ന്നു പൊങ്ങിയതെന്താണാവോ?

സ്വര്‍ഗത്തില്‍ നിന്നു വല്ലപ്പൊഴും ഒക്കെ
വഴുതി വീഴുന്ന മാലാഖ കുഞ്ഞുങ്ങളാണത്രേ
ഈ ലോകത്തില്‍ ലേശം ബുദ്ധി
കുറവുമായി പിറന്നു വീഴുന്നത്
അതോ ഏറ്റം നല്ല മനസുള്ളവരുടെ മടിത്തട്ടിലും ..

മിന്നൂ തീര്ച്ചയായും ഒരു നല്ല മനസ്സിന്റെ ഉടമ തന്നെ..
"കണ്ടുതീരെ പരിചയമില്ലാത്ത ഒരു ചിരി." .
ഒരു പക്ഷെ ഇതാവാം എറ്റവും നല്ല ചിരി!!

Calvin H said...

ഇണപിരിയില്ലെന്ന് കരുതിയ ചില സൌഹൃദങ്ങളൊക്കെ ഓർമയിൽ മാത്രം ഒതുങ്ങിയതെന്തേ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ആരോടെങ്കിലും വഴക്കിട്ട് പിരിഞ്ഞെന്നല്ല. അകലം ചിലപ്പോഴൊക്കെ വേദനിപ്പിക്കാത്തതെന്തേ എന്ന ആശ്ചര്യം.

മിന്നുവിനെ അറിയാ‍ൻ കഴിയുന്നു ഈ എഴുത്തിലൂടെ.

കിഷോർ‍:Kishor said...

ഹൃദയത്തിൽ തട്ടുന്ന എഴുത്ത്...

വിധവാ പുനർവിവാഹം എന്നത് ഇന്നും ഒരു കീറാമുട്ടിയായി തുടരുന്നു. അവർക്കു നല്ലതു മാത്രം വരട്ടെ എന്ന് ആശിക്കാം....

എതിരന്‍ കതിരവന്‍ said...

ഈ സെന്റി ഓർമ്മകളൊക്കെ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം....സൌന്ദര്യ സങ്കൽ‌പ്പ ശിൽ‌പ്പങ്ങളില്ല സൌഗന്ധികപ്പൂക്കളില്ല......

വികടശിരോമണി തരളിതനാകുന്നത് കാണാനെന്തൊരു ശേല്...

എതിരന്‍ കതിരവന്‍ said...

പഴയ പെട്ടികൾ തുറക്കാൻ പോയാൽ ഇങ്ങനെയൊക്കെ തോന്നലുകൾ വരും. അച്ഛന്റെ പെട്ടി തുറക്കാൻ മടിച്ചതായി ഒർഹൻ പാമുക് എഴുതിയിട്ടുണ്ടല്ലൊ.

Typist | എഴുത്തുകാരി said...

വേദനിക്കുന്ന ഓര്‍മ്മ അല്ലേ? വായിക്കുന്ന ഞങ്ങളുടെ മനസ്സിലും ചെറിയൊരു നൊമ്പരമുണര്‍ത്തി.

പാമരന്‍ said...

:(

Rasheed Chalil said...

ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ അതില്‍ കുത്തിനോവിക്കുന്ന ശേഷിപ്പുകള്‍ കാണും... ഭാവിയെന്ന പ്രതീക്ഷകളുടെ കൂര്‍ത്തമുന യാഥാര്‍ത്ഥ്യത്തിന്റ ചിത്രം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഭൂതകാലം അവിശ്വസനീയമാവും.

ഇതും വിധിയുടെ കയ്യിലെ ഒരു പമ്പരത്തിന്റെ നേര്‍ച്ചിത്രം...

Rajeeve Chelanat said...

ഓരോന്ന് മറക്കാനും മറന്നുവെന്നു നടിക്കാനും ശ്രമിക്കുമ്പോഴേക്കും വന്നോളും ഇങ്ങനെയോരോരുത്തര്‍ ഓരോ എഴുത്തുംകൊണ്ട്..

Rare Rose said...

സങ്കടത്തിന്റെ കുഞ്ഞലകള്‍ പോലെ മനസ്സില്‍ തൊട്ടു ഈ ലിറ്റ്മസ്..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനോഹരമായി എഴുതിയിരിക്കുന്ന ഒരു ഓർമ്മക്കുറിപ്പ്.

ആശംസകൾ

വികടശിരോമണി said...

കെ.ജി.സൂരജ്,
നന്ദി.
സുരേഷ് കുമാർ,
മനോഹരമോ?!
നന്ദി:)
കിരൺസ്,
അപ്പോഴേക്കും വർഷക്കണക്കൊക്കെ ആയോ:)
രമണിക,
അതു സത്യം.അനുഭവം മാത്രമേ സമഗ്രമായി നമ്മോടു സംസാരിക്കൂ.
മനു,
നന്ദി.
ഉറുമ്പ്,
താങ്ക്യൂ:)
അനോനി,
ഒരുപാടു നന്ദി,എന്നോടു ചേർന്നു നിന്ന നിമിഷങ്ങൾക്ക്.
ഉപാസന,
മനസ്സുപറയുന്നതും ചെയ്യാനാവാത്ത നിമിഷങ്ങൾ ഉണ്ടു ചങ്ങാതീ.
ചാണക്യൻ,
ഇടക്കൊക്കെ ഒന്നു നൊമ്പരപ്പെടുത്തണ്ടേ:)
മാണിക്യം,
ആവാം,ചിലപ്പോൾ ഇതാവാം നല്ല ചിരി.അതെനിക്കറിയില്ല.പക്ഷേ അവളുടെ ഈ ചിരി എനിക്കു പരിചയമില്ല എന്നു മാത്രം അറിയാം:)
കാൽ‌വിൻ,
അതെ…ചിലപ്പോഴൊക്കെ ഞാനും അതാലോചിക്കാറുണ്ട്.കാലം മായ്ച്ചുമെഴുതിയും രസിക്കുന്ന സ്ലേറ്റുകൾ.
കിഷോർ,
പുനർ‌വിവാഹത്തിന്റെ പഴയപ്രതിസന്ധികൾ ഒടുങ്ങുമ്പോൾ,പുതിയ പലതും തുറക്കുന്നു എന്നു തോന്നുന്നു.
കതിരവദുഷ്ടാ,
സെന്റി എഴുതി എഴുതി,മനുഷ്യനെ ഒരരിക്കാക്കി.എന്നിട്ട് ശേലുകണ്ട് രസിക്കുന്നു,ല്ലേ?
പാമുക്ക് മടിച്ച പോലെ ഞാനും മടിച്ചതാ,നിവൃത്തിയുണ്ടായിരുന്നില്ല.പഴയൊരു പേപ്പർ തപ്പിപ്പിടിക്കണമായിരുന്നു:)
എഴുത്തുകാരി,
ചിലപ്പോൾ നമ്മളെല്ലാം അറിയാതെ ഇത്തരം നൊമ്പരങ്ങളിൽ വീണുപോകുന്നു.
പാമരൻ,
:)
ഇത്തിരിവെട്ടം,
നന്ദി.
രാജീവ്ജി,
മാപ്പുതരണേ….ആവശ്യമില്ലാത്ത വല്ലതും ഓർമ്മിപ്പിച്ചെങ്കിൽ:)))))
റോസ്,
നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

വികടാ..
ഡാ ദുഷ്ടാ..
രാജീവേട്ടന്‍ പറഞ്ഞത് പോലെ ഓരോ ഓര്‍മ്മ കുറിപ്പുകളുമായി വന്നോളും..

:)
കണ്ണ് നനഞ്ഞു

കൃഷ്‌ണ.തൃഷ്‌ണ said...

ബലിനിലങ്ങളില്‍ വധിക്കപ്പെടുന്ന ഇങ്ങനെ ചിലര്‍ ഇടക്കിടക്കു മനസ്സുകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ മനോഹരമായ ചിലതൊക്കെ വായനക്കാര്‍ക്കും വീണുകിട്ടും. വളരെ നന്നായിരിക്കുന്നു മാഷേ.

മീര അനിരുദ്ധൻ said...

ശരിക്കും റ്റച്ചിംഗ്.ഇത് വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ എന്ന സങ്കടമേ ഉള്ളൂ

അനില്‍@ബ്ലോഗ് // anil said...

വികടാ,
ഇതുവഴി കയറിപ്പോയിരുന്നെങ്കിലും ഇത് വായിക്കാനുള്ള ഒരു മാനസികാവസ്ഥ ഇപ്പോഴാണ് ഒത്തുവന്നത്.
ജീവിതം ചിലര്‍ക്ക് നല്‍കുന്നത് കൈപ്പേറിയ അനുഭവങ്ങളാവാം, അവയുടെ കൈപ്പ് രുചി “കൈപ്പ്” എന്ന സ്വാദ് പുനസൃഷ്ടിക്കാന്‍ പര്യാപ്തമാക്കിയെടുക്കുന്നവര്‍ മുന്നോട്ട് , അല്ലാത്തവര്‍ ഓര്‍മകളുടെ ഭാണ്ഡവും പേറി അലയാന്‍ വിധിക്കപ്പെട്ടവരുമാവും.
സുഹൃത്തിന് അവളുടേതായ ഒരു കാലം ഉണ്ടാവും എന്ന പ്രത്യാശ വച്ചു പുലര്‍ത്താം നമുക്ക്.

ശ്രീ said...

ഹൃദ്യമായ എഴുത്ത്...

ഓണാശംസകള്‍!

വികടശിരോമണി said...

സുനിൽ കൃഷ്ണൻ,
നന്ദി.
പകലേ,
മ്യാപ്പുതരൂ:))
കൃഷ്ണ തൃഷ്ണ,
താങ്ക്യൂ:)
നിൽ,
അനിൽ,
അതെ,നമുക്കു പ്രത്യാശിക്കാം.
ശ്രീ,
തിരിച്ചും,ഓണാശംസകൾ.:)
നന്ദി.

ജ്യോനവന്‍ said...

പെട്ടെന്ന്, ഒരു കയത്തിന്റെ അടിയില്‍ ഉരുവപ്പെട്ടതുപോലെ; വിശിയുടെ സങ്കടങ്ങളിലാണെന്നു്‌ തിരിച്ചറിയും വരെ. കുറെനേരം ഒഴുകിനടന്ന് ഞാന്‍ കരകയറി.:( ഇനിയാ നനവിന്റെ ഓര്‍മ്മകള്‍ എനിക്കും.

സ്നേഹതീരം said...

നന്നായിരിക്കുന്നു പോസ്റ്റ്. വായിച്ചുതീർന്നപ്പോൾ എന്റെയുള്ളിലും വല്ലാത്തൊരു നൊമ്പരം നിറഞ്ഞുപോയി.

the man to walk with said...

engineyellamaanu jeevitham neendu padarunnath..
post manassil thottu

ദിയ , തൃശ്ശിവപേരൂര്‍ said...

മനസ്സിന്റെ മുറിവുകളില്‍ പച്ചിലത്തണുപ്പാവുന്ന ഇത്തിരി ഓര്‍മ്മകള്‍....ഇതൊക്കെത്തന്നെയല്ലേ നമ്മുടെയൊക്കെ സമ്പാദ്യങ്ങള്‍...! മനസ്സിന്റെ നീറ്റലില്‍ കണ്‍പീലിയില്‍ കുരുങ്ങുന്ന ഇറ്റ് കണ്ണീരും...ഇനിയും നേരുള്ള ബന്ധങ്ങള്‍ക്ക് കാത്തുവക്കുന്നൊരു മനസ്സും...

siva // ശിവ said...

നൊമ്പരം തോന്നിപ്പിക്കുന്ന ഓര്‍മ്മകള്‍....

വയനാടന്‍ said...

വെറുതെയാണെങ്കിലും അല്ലെങ്കിലും നന്നായിരിക്കുന്നു ഓർമ്മ.
ഹൃദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

ഗീത said...

ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍ നിന്ന് മഴയുടേയും കവിതയുടേയും പാട്ടിന്റേയുമൊക്കെ സൌന്ദര്യമാസ്വദിച്ച പെണ്‍കുട്ടിക്ക് ജീവിതം സമ്മാനിച്ച തോരാത്ത കണ്ണീര്‍മഴയെകുറിച്ചുള്ള ഈ കുറിപ്പ് ഹൃദയസ്പര്‍ശിയായിരിക്കുന്നു.
ആ മഴ തോരാന്‍ ഇടയാവട്ടേ.

ജിതൻ said...

സ്മൃതികൾ മിക്കവാറും മിഴികളെ ഈറനണിച്ചുമറയുന്നു അല്ലേ?....